ന്യൂഡൽഹി : 40 വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഇരുപത്തിമൂന്നുകാരന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പ്രതിക്കെതിരായ ആരോപണങ്ങളിൽ വാദം കേട്ട കോടതി, യുവാവ് ഒൻപത് മാസമായി ജയിലിൽ കഴിയുകയാണെന്നും ഒരു കുറ്റവും ചുമത്താൻ സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
രണ്ടു കയ്യും ചേർന്നാലേ കയ്യടിക്കാനാകൂവെന്നും ജാമ്യഹർജി പരിഗണിക്കവെ കോടതി പറഞ്ഞു. പരാതിക്കാരിക്ക് 40 വയസ്സുണ്ടെന്നും അവർ കൊച്ചു കുട്ടിയൊന്നുമല്ലെന്നും കോടതി പറഞ്ഞു. ജാമ്യഹർജി തള്ളിയ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.എന്തിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് ഐപിസി സെക്ഷൻ 376 പ്രകാരം പ്രതിക്കെതിരെ കേസ് ഫയൽ ചെയ്തതെന്നും കോടതി ചോദിച്ചു. ‘‘നിങ്ങൾ എന്തിനാണ് 376–ാം വകുപ്പ് ചുമത്തിയത്? അവൾ ഒരു കൊച്ചു കുട്ടിയല്ല. ആ സ്ത്രീക്ക് 40 വയസ്സായി. അവർ ഒരുമിച്ച് 7 തവണ ജമ്മുവിലേക്ക് പോയിട്ടുണ്ട്. അവരുടെ ഭർത്താവിന് അതിൽ ഒരു പ്രശ്നവുമില്ല.’’– ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.
സ്ത്രീ സ്വമേധയാ യുവാവിനൊപ്പം പോയതാണെന്നും എന്തടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് അയാൾക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്െന്നും കോടതി ചോദിച്ചു. നാൽപ്പതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസറായ യുവാവിനെതിരെ ഡൽഹി പൊലീസ് ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.