മഞ്ചേരി: ചിദാനന്ദപുരി സ്വാമികൾ ആചാര്യനായി മഞ്ചേരിയിൽ നടക്കുന്ന സനാതനം പരിപാടിയുടെ ഈ വർഷത്തെ ധർമ്മദീപ്തി പുരസ്കാരം ബാലൻ പൂതേരിയ്ക്ക്. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
2021 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ബാലൻ പൂതേരി നിലവിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറാണ്.
കരിപ്പൂരിലെ പൂതേരി വീട്ടിൽ 1955 ജൂൺ 16 ന് ചാഞ്ചുക്കുട്ടിയുടേയും മാണിയമ്മയുടേയും മകനായി ബാലൻ പൂതേരി ജനിച്ചു.
2001ൽ ജന്മനാടിൻ്റെ ആദരവ്, കേന്ദ്ര ഭിന്നശേഷി ദേശീയപുരസ്‌കാരം, സംസ്ഥാന സർക്കാരിൻ്റെ വിശിഷ്ട സേവാരത്നം പുരസ്കാരം, ബാലസാഹിതി പ്രകാശന്റെ കുഞ്ഞുണ്ണി മാസ്റ്റർ പുരസ്‌കാരം,
തപസ്യ നവരാത്രി പുരസ്‌കാരം, ഗുരുബാബ ട്രസ്റ്റിൻ്റെ വിജയശ്രീ പുരസ്‌കാരം, ധർമ്മസ്ഥല അധികാരിയിൽ നിന്നും സ്വർണ്ണമെഡൽ, വി.സി.പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1979 ൽ എം.എ. ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കെ വനവാസി വികാസ കേന്ദ്രത്തിൻ്റെ ഓർഗനൈസറായി മുഴുവൻ സമയ സനാതന, സാമൂഹ്യ പ്രവർത്തകനായി രംഗത്തിറങ്ങി. വിശ്വഹിന്ദു പരിഷത്തിൻ്റെ പൂർണ്ണ സമയ പ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി രൂപീകൃതമായ സംസ്‌കൃതി രക്ഷ യോജനയുടെ കോഴിക്കോട് ജില്ലാ ഓർഗനൈസർ, കോഴിക്കോട് സർവ്വകലാശാലയുടെ വയോജന വിദ്യാഭ്യാസ സെൻ്ററുകളുടെ സൂപ്പർവൈസർ, മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി സെക്രട്ടറി, കാൻഫെഡ് ആജീവനാന്ത അംഗം, മദ്യ വർജ്ജന സമിതി ജില്ലാ സെക്രട്ടറി തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചു.എഴുത്തും സാമൂഹ്യ പ്രവർത്തനവും സപര്യയായി തുടർന്നുകൊണ്ടിരിക്കെ, 1999-ൽ പൂർണ്ണമായും കാഴ്‌ച നഷ്‌ടപ്പെട്ടു. എങ്കിലും സുഹൃത്തുക്കളുടെ സഹായത്തോടെ ഇപ്പോഴും പുസ്തകരചനയും പ്രസിദ്ധീകരണവും നടത്തിവരുന്നു. ഇതു വരെ 215 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മഹാഭാരതത്തിൻ്റെ ഗദ്യ വ്യാഖ്യാന രചനയുടെ അവസാന മിനുക്കുപണികൾ ഇപ്പോൾ നടത്തി വരുന്നു.
പരേതയായ ശാന്തയാണ് ഭാര്യ. മകൻ: രാംലാൽ.സനാതന ധർമ്മത്തിലധിഷ്ഠിതമായി സാമൂഹ്യ സാംസ്കാരിക പ്രവർത്തനം നടത്തുന്ന
മലപ്പുറം ജില്ലക്കാരായ വ്യക്തികൾക്കാണ് ധർമ്മദീപ്തി പുരസ്കാരം നൽകി വരുന്നത്. 2023-ൽ പാലേമാട് വിവേകാനന്ദ പഠനകേന്ദ്രം ഫൗണ്ടേഷൻ ചെയർമാൻ കെ.ആർ.ഭാസ്കരപ്പിള്ള, 2024 ൽ ആനന്ദ് സ്റ്റഡി ആൻ്റ് യോഗ റിസർച്ച് അക്കാദമി സ്ഥാപകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ.കെ.രാധാകൃഷ്ണൻ നായർ എന്നിവർക്കാണ് ധർമ്മദീപ്തി പുരസ്കാരം ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.