കോട്ടയ്ക്കല്‍: 'ഈ ടീച്ചര്‍ ആളുസൂപ്പറാണല്ലോ...' ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉത്തരം കിട്ടിയപ്പോള്‍ കുട്ടികളുടെ കണ്ണുകള്‍ വിടര്‍ന്നു. വിഷയമേതായാലും ക്ലാസെടുക്കാന്‍ വിഷമമില്ല. ഭാഷയും പ്രശ്നമല്ല, സംസ്കൃതമുള്‍പ്പെടെ 51 ഭാഷകള്‍ ടീച്ചര്‍ കൈകാര്യം ചെയ്യും.
കോട്ടയ്ക്കല്‍ കോട്ടൂര്‍ എകെഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇങ്ങനെയൊരു റോബോട്ട് ടീച്ചര്‍ ക്ലാസെടുക്കാനെത്തുന്നത്. അക്മിറ(AKMIRRA) എന്ന് പേരിട്ടിരിക്കുന്ന ഈ അധ്യാപികയ്ക്ക് വിദ്യാര്‍ഥികളുടെ വൈകാരിക മാറ്റങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കാനാവും.സ്കൂള്‍ ഉള്‍പ്പെടുന്ന മലപ്പുറത്തിന്റെ പ്രാദേശിക ഭാഷാശൈലിയില്‍വരെ ഇത് മറുപടി നല്‍കും. അഡ്വാന്‍സ്ഡ് നോളേജ് ബെയ്സ്ഡ് മെഷീന് ഫോര്‍ ഇന്റലിജന്റ് റെസ്പോണ്‍സീവ് റോബോട്ടിക് അസിസ്റ്റന്‍സ് എന്നതാണ് അക്മിറയുടെ പൂര്‍ണരൂപം.അദ്ഭുതത്തെയും യഥാര്‍ഥസത്യത്തെയും പ്രതിഫലിപ്പിക്കുന്ന കണ്ണുകള്‍ എന്നാണ് 'അക്മിറ' എന്ന വാക്കിന്റെ അര്‍ഥം. വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ചുറ്റുപാടില്‍ നിന്നും സ്വയംപഠിച്ച് സ്വയം ഉള്ളടക്കമൊരുക്കി പഠിപ്പിക്കുകയാണ് ഇതുചെയ്യുക. കുട്ടികളുടെ വികാരങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ഒരു യഥാര്‍ഥ ടീച്ചറെപ്പോലെ പോലെ കുട്ടികളോട് സംവദിക്കാന്‍ കഴിയുമെന്ന് പ്രിന്‍സിപ്പല്‍ അലികടവണ്ടി, പ്രഥമാധ്യാപിക കെ.കെ. സൈബുന്നീസ എന്നിവര്‍ പറഞ്ഞു.
അടല്‍ ടിങ്കറിങ് ലാബിലെ വിദ്യാര്‍ഥികള്‍ പങ്കാളികളായി നിര്‍മിച്ച എഐ ടീച്ചറുടെ രൂപകല്പനയ്ക്കുപിന്നില്‍ അധ്യാപകനായ സി.എസ്. സന്ദീപ് ആണ്. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.റംല, മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജു എന്നിവര്‍ ചേര്‍ന്ന് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി. ഇഫ്ത്തിഖാറുദീന്‍ അധ്യക്ഷനായി. വാര്‍ഡംഗം എം. മുഹമ്മദ് ഹനീഫ, സ്കൂള്‍ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജി, കെ. മറിയ, എന്‍. വിനീത, സ്റ്റാഫ് സെക്രട്ടറി എം. മുജീബ് റഹ്മാന്, എടിഎല്‍ കോഡിനേറ്റര്‍ ജസീം സയ്യാഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.