ന്യൂഡൽഹി: 2023-ൽ ഭൂകമ്പത്തിനിരയായ തുർക്കിക്ക് കേരളസർക്കാർ 10 കോടി സഹായധനം നൽകിയതിനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഓപ്പറേഷൻ സിന്ദൂർ വേളയിൽ പാകിസ്താന് പിന്തുണനൽകിയ തുർക്കിക്കെതിരായ നീക്കങ്ങൾ ഇന്ത്യയിൽ ശക്തിപ്പെടുമ്പോഴാണ് തരൂർ കേരളത്തിന്റെ സഹായപ്രഖ്യാപനം ഓർമ്മിപ്പിച്ചത്. കേരളത്തിന്റെ സഹായധനപ്രഖ്യാപനം സംബന്ധിച്ച് 2023-ൽ എൻഡിടിവിയിൽവന്ന വാർത്ത ഉദ്ധരിച്ചുള്ള എക്സ് പോസ്റ്റിൽ, ഈ 10 കോടി വയനാട്ടിലെ ജനതയ്ക്ക് ലഭിക്കേണ്ടതായിരുന്നെന്നും തരൂർ ചൂണ്ടിക്കാട്ടി.
തരൂരിന്റെ പോസ്റ്റിനെ വിമർശിച്ച് സിപിഎം എംപി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. ശശി തരൂരിന്റെ അഭിപ്രായപ്രകടനം സെലക്ടീവ് അംനീഷ്യയുടെ ലക്ഷണങ്ങളാണെന്ന് ബ്രിട്ടാസ് എക്സിലൂടെ മറുപടി നൽകി. കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ തരൂർ നടത്തിയ നീക്കം അമ്പരപ്പിക്കുന്നതാണ്. ഭൂകമ്പത്തിനിരയായ തുർക്കിയെ സഹായിക്കാൻ ‘ഓപ്പറേഷൻ ദോസ്ത്’ നടപ്പാക്കിയത് മോദി സർക്കാരാണെന്ന് അദ്ദേഹത്തിനറിയാം. എന്നിട്ടും കേരളത്തെ അടിക്കാൻ നടത്തിയ ശ്രമം അനുചിതമാണെന്ന് ബ്രിട്ടാസ് പറഞ്ഞു.തരൂരും ബ്രിട്ടാസും കേന്ദ്ര സർക്കാർ നിയോഗിച്ച സർവകക്ഷിസംഘത്തിൽ അംഗങ്ങളാണ്. തരൂർ നേതൃത്വം നൽകുന്ന സംഘം അമേരിക്കയിലേക്ക് പോകുന്നതിനുമുൻപാണ് എക്സിൽ വിമർശനം പോസ്റ്റുചെയ്തത്. ജപ്പാനുൾപ്പെടെയുള്ള രാജ്യങ്ങളിൽ പര്യടനം നടത്തുന്നതിനിടെയാണ് ബ്രിട്ടാസ് മറുപടി നൽകിയത്.തുർക്കിയെയും സിറിയയെയും ഉലച്ചുകളഞ്ഞ ഭൂകമ്പമുണ്ടായത് 2023 ഫെബ്രുവരി ആറിനാണ്. ദുരന്തബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യമന്ത്രാലയം ‘ഓപ്പറേഷൻ ദോസ്ത്’ എന്ന പേരിൽ സഹായപദ്ധതി പ്രഖ്യാപിച്ചത്. തുർക്കിയിൽനിന്ന് സഹായാഭ്യർഥന വന്നതിനെത്തുടർന്നാണ് ഇന്ത്യ ഇടപെട്ടത്. കരസേനയും ദേശീയ ദുരന്തപ്രതികരണസേനയും സഹായം നൽകി. സഹായധനവും അനുവദിച്ചു.
ഫെബ്രുവരി എട്ടിന് നിയമസഭയിൽ അവതരിപ്പിച്ച വാർഷിക ബജറ്റിലാണ് കേരളം തുർക്കിക്ക് 10 കോടി ധനസഹായം പ്രഖ്യാപിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോടെ ഇത് കൈമാറാൻ തീരുമാനിച്ചത് മാർച്ച് 18-നും. ഇതുസംബന്ധിച്ച് അന്നുവന്ന മാധ്യമവാർത്ത ഉദ്ധരിച്ചായിരുന്നു ശശി തരൂരിന്റെ പോസ്റ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.