മുംബൈ : ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് മൂന്നു മാസം മുൻപ് പിഴയടയ്ക്കേണ്ടി വന്ന വിരാർ സ്വദേശി രാംപ്രകാശ് മണ്ഡൽ (40) പിന്നീട് എടുത്തണിഞ്ഞത് വ്യാജ ടിക്കറ്റ് പരിശോധകന്റെ വേഷം. തുടർന്ന്, യാത്രക്കാരുടെ ടിക്കറ്റുകൾ പരിശോധിക്കുകയും പിഴ ഈടാക്കുകയും ചെയ്ത ഇയാളെ കല്യാണിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മുൻപ് പിഴയടച്ചതിനു മണ്ഡലിനു ലഭിച്ച രസീതിന്റെ മാതൃകയിൽ നിർമിച്ച വ്യാജ രസീത് പുസ്തകം, വ്യാജ തിരിച്ചറിയൽ കാർഡ്, വ്യാജ സ്റ്റാംപ് എന്നിവ പിടിച്ചെടുത്തു.
തനിക്കു കിട്ടിയ രസീതിൽ വൈറ്റ്നർ ഉപയോഗിച്ച് മായിച്ച ശേഷമാണ് മണ്ഡൽ വ്യാജ രസീത് ബുക്ക് തയാറാക്കിയത്. ബിഹാറിലേക്കും ഉത്തർപ്രദേശിലേക്കും പോകുന്ന ദീർഘദൂര ട്രെയിനുകളിലായിരുന്നു തട്ടിപ്പു നടത്തിയിരുന്നത്.ഈ റൂട്ടിലെ ട്രെയിനുകളിൽ വ്യാജ ടിക്കറ്റ് പരിശോധകരുടെ സാന്നിധ്യമുണ്ടെന്ന യാത്രക്കാരുടെ പരാതിയെ തുടർന്ന് ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു രാംപ്രകാശ് പിടിയിലായത്.
കഴിഞ്ഞ ദിവസം കുർളയിലെ ലോക്മാന്യ തിലക് ടെർമിനസിൽനിന്ന് യുപിയിലെ ഗൊരഖ്പുരിലേക്കു പോകുന്ന ട്രെയിനിൽ അന്വേഷണ ഉദ്യോഗസ്ഥരും കയറി. ട്രെയിൻ കല്യാണിലെത്തിയപ്പോൾ ടിക്കറ്റില്ലാത്ത യാത്രക്കാരാണെന്നു പറഞ്ഞ് പ്രതിയെ സമീപിച്ചു. നാല് ഉദ്യോഗസ്ഥരിൽനിന്നായി 2,640 രൂപ പിഴയീടാക്കിയ വ്യാജ പരിശോധകൻ യാത്ര തുടരാൻ ‘അനുവാദം’ നൽകി. പിന്നാലെ അറസ്റ്റിലുമായി. ഇയാളുടെ കൈവശമുണ്ടായിരുന്ന വ്യാജ രസീത് ബുക്കിൽ എല്ലാ രസീതിനും ഒറ്റ നമ്പറായിരുന്നു ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.