തിരുവനന്തപുരം : റേഷൻ കാർഡ് ഉടമകൾക്ക് ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം മണ്ണെണ്ണ വിതരണം പുനരാരംഭിക്കാനായി ഭക്ഷ്യപൊതുവിതരണ വകുപ്പ് തയാറാക്കിയ ശുപാർശ ധനവകുപ്പ് നിരസിച്ചു. സർക്കാരിനു ബാധ്യതയില്ലാതെ ഡീലർമാർക്കു വാഹനവാടക ഉൾപ്പെടെയുള്ള കൈകാര്യച്ചെലവും റേഷൻ വ്യാപാരികൾക്കു കമ്മിഷൻ വർധനയും ഉൾപ്പെടുത്തിയുള്ള ശുപാർശയാണു ധനവകുപ്പ് വെട്ടിയത്.
ഇതോടെ കേന്ദ്ര സർക്കാർ കൂടുതൽ മണ്ണെണ്ണ വിഹിതം അനുവദിച്ചെങ്കിലും കേരളത്തിൽ ഏറ്റെടുത്തു വിതരണം ചെയ്യാനുള്ള സാധ്യത മങ്ങി. ആദ്യ ക്വാർട്ടറിൽ അനുവദിച്ച 56.76 കിലോ ലീറ്റർ (56.76 ലക്ഷം ലീറ്റർ) വിഹിതം ഏറ്റെടുത്ത് ജൂൺ 30ന് അകം വിതരണം ചെയ്തില്ലെങ്കിൽ പാഴാകും.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിഹിതം കേരളം ഏറ്റെടുക്കാതെ പാഴാക്കിയിരുന്നു. ഡിപ്പോകളിൽ പോയി വാങ്ങേണ്ടതിനാൽ റേഷൻ വ്യാപാരികൾ കൂടുതൽ കമ്മിഷൻ ആവശ്യപ്പെട്ടതിനാലാണു വിതരണം നടക്കാതിരുന്നത്. വ്യാപാരികൾ വാങ്ങാനില്ലാത്തതിനാൽ ഡീലർമാർ പലരും സേവനം നിർത്തിയതോടെ അവരുടെ എണ്ണം 200ൽ നിന്നു മുപ്പതോളമായി ചുരുങ്ങി. ഇവരുടെ സംഭരണ, വിതരണ ലൈസൻസുകളും ജിഎസ്ടി റജിസ്ട്രേഷനും പുതുക്കേണ്ടതുണ്ട്. മന്ത്രി ജി.ആർ.അനിൽ ഡീലർമാരും വ്യാപാരികളുമായി ചർച്ച നടത്തിയ ശേഷമാണു കൈകാര്യച്ചെലവും കമ്മിഷനും വർധിപ്പിക്കാനുള്ള ശുപാർശ തയാറാക്കിയത്.
എണ്ണക്കമ്പനികളിൽ നിന്നു മണ്ണെണ്ണ എത്തിക്കാൻ ടാങ്കർ ലോറികൾ സജ്ജമാക്കാൻ കരാർപ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തിയിരുന്നു. ഇപ്പോൾ വില ലീറ്ററിന് 63 രൂപയായതിനാൽ ശുപാർശയിലെ ചെലവുകൾ ഉൾപ്പെടുത്തിയാൽ വില 70 രൂപയിൽ കൂടില്ലെന്നാണു വിലയിരുത്തൽ. ശുപാർശ മുഖ്യമന്ത്രിയുടെ ഓഫിസ് പരിഗണിച്ച ശേഷമാണു ധനവകുപ്പിന്റെ പരിശോധനയ്ക്കായി അയച്ചത്. ഇനി മുഖ്യമന്ത്രിയുടെ ഓഫിസ് അനുകൂല തീരുമാനമെടുത്താൽ മാത്രമേ മണ്ണെണ്ണ വിതരണം സാധ്യമാകൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.