ബിജെപിക്ക് വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ പിതൃത്വാവകാശം ഉന്നയിക്കാന്‍ യാതൊരു അര്‍ഹതയുമില്ലെന്ന് സിപിഎം മുഖപത്രം

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിനു വായ്പയായി വിജിഎഫ് മാത്രം അനുവദിച്ച ബിജെപിക്ക് വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ പിതൃത്വാവകാശം ഉന്നയിക്കാന്‍ യാതൊരു അര്‍ഹതയുമില്ലെന്ന് സിപിഎം മുഖപത്രം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പിന്‍വാതിലിലൂടെയാണ് ഉദ്ഘാടനവേദിയില്‍ ഇരിപ്പിടം തരപ്പെടുത്തിയതെന്നും വേദിയിലിരുന്നു മുദ്രാവാക്യം വിളിച്ചത് അല്‍പത്തരമാണെന്നും പാര്‍ട്ടി മുഖപത്രത്തിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. പരിപാടിയില്‍ പങ്കെടുക്കാതിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നടപടി സങ്കുചിതവും ബാലിശവുമായ മുതലെടുപ്പ് രാഷ്ട്രീയമാണെന്നും പത്രം ആരോപിക്കുന്നു.

തുറമുഖം കമ്മിഷനിങ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെയും രൂക്ഷമായ ഭാഷയിലാണു വിമര്‍ശിക്കുന്നത്. കേരള ജനതയുടെ കഴിവുകള്‍ രാജ്യത്തെ തുറമുഖ മേഖലയെ മുന്നോട്ടു നയിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കേരളത്തിന് അവകാശപ്പെട്ട സാമ്പത്തിക സഹായങ്ങള്‍പോലും തടഞ്ഞുവച്ച് നമ്മുടെ സമ്പദ്ഘടനയെ ശ്വാസംമുട്ടിക്കുന്ന ബിജെപി സര്‍ക്കാരിനെ നയിക്കുന്ന വ്യക്തിയില്‍നിന്നുള്ളതാണ് ഈ വാക്കുകള്‍ എന്നാണ് മുഖപ്രസംഗത്തിലെ കുറ്റപ്പെടുത്തല്‍. 
‘‘8686 കോടി രൂപ ചെലവു വരുന്ന ഒന്നാം ഘട്ടത്തിന് 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് മാത്രമാണ് കേരളത്തിനു കേന്ദ്രം അനുവദിച്ചത്. ആവശ്യമായ മൊത്തം തുകയുടെ ഒൻപതു ശതമാനംമാത്രം. ഇതാകട്ടെ വായ്പയായാണു നല്‍കിയത്. മൊത്തം തുകയില്‍ 5370.86 കോടി രൂപയും സംസ്ഥാന സര്‍ക്കാരാണ് ചെലവിട്ടത്. 2497 കോടി അദാനി വിഴിഞ്ഞം പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡും മുടക്കുന്നു. ഈ വസ്തുത അഗസ്ത്യാര്‍കൂടം കൊടുമുടിയെപ്പോലെ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ സൃഷ്ടിയാണിതെന്ന കേരളത്തിലെ ബിജെപിയുടെ പിതൃത്വാവകാശവാദങ്ങള്‍ക്ക് ഇവിടെ എന്താണു പ്രസക്തി. വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയതിനു പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞ് ബിജെപിക്കാര്‍ തലസ്ഥാനത്ത് ആകമാനം നടത്തിയ പ്രചാരണങ്ങള്‍ ലക്ഷ്യംതെറ്റി ബൂമറാങ്ങുപോലെ അവരുടെ മൂര്‍ധാവില്‍ത്തന്നെ പതിച്ചു. 
സ്വയം പരിഹാസ്യരാകാന്‍ കച്ചകെട്ടിയിറങ്ങിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പിന്‍വാതിലിലൂടെ ഉദ്ഘാടനവേദിയില്‍ ഇരിപ്പിടം തരപ്പെടുത്തി. ഉദ്ഘാടനത്തിനു മണിക്കൂറുകള്‍ക്കു മുൻപ് വേദിയില്‍ ഇടംപിടിച്ച അദ്ദേഹം സദസ്സില്‍ കൊണ്ടിരുത്തിയ ബിജെപിക്കാര്‍ക്കു മുദ്രാവാക്യം വിളിച്ചുകൊടുത്ത് അല്‍പത്തരം പ്രദര്‍ശിപ്പിക്കുന്ന രംഗങ്ങള്‍ക്കും രാജ്യം സാക്ഷിയായി. രാജ്യത്തിന്റെയാകെ വികസനത്തിനു നാഴികക്കല്ലാകുന്ന ഈ സന്ദര്‍ഭത്തില്‍ സങ്കുചിതവും ബാലിശവുമായ മുതലെടുപ്പു രാഷ്ട്രീയം പ്രയോഗിച്ചു പ്രതിപക്ഷ നേതാവും നാണംകെട്ടു. വേദിയില്‍ ഇരിക്കാന്‍ അവസരമുണ്ടായിട്ടും ക്രെഡിറ്റ് തന്നില്ലെന്ന് ചൊടിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച വി.ഡി. സതീശന്‍ ഒറ്റപ്പെട്ടു. ശശി തരൂര്‍ എംപിയും എം.വിന്‍സെന്റ് എംഎല്‍എയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ ആവേശപൂര്‍വം പങ്കെടുത്തിരുന്നു’’ - മുഖപ്രസംഗത്തില്‍ പറയുന്നു.2016ല്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ഒൻപതു വര്‍ഷം ചിട്ടയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുതന്നെയാണ് വിഴിഞ്ഞം പദ്ധതിയുടെ പൂര്‍ണ ക്രെഡിറ്റെന്ന അവകാശവാദവും മുഖപ്രസംഗം ആവര്‍ത്തിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !