മലപ്പുറം: നരഭോജിക്കടുവയെ വീണ്ടും കണ്ടതോടെ കാളികാവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ പ്രദേശവാസികളുടെ പ്രതിഷേധം.
പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ തടഞ്ഞു. ഇവരുടെ വാഹനങ്ങള്‍ പോകാന്‍ അനുവദിക്കാതെ നാട്ടുകാര്‍ തടഞ്ഞിട്ടിരിക്കുകയാണ്. കടുവയെ ഇന്ന് തന്നെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നരഭോജി കടുവയെ മലപ്പുറം കുരിക്കളാട് എസ്റ്റേറ്റില്‍ കണ്ടതായാണ് വിവരം. തേന്‍ ശേഖരിക്കുന്നതിനായി എത്തിയ ആദിവാസി കുടുംബത്തിലെ അംഗമാണ് കടുവയെ കണ്ടവിവരം ആര്‍ആര്‍ടി ടീമിനെ അറിയിച്ചത്. പിന്നാലെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മയക്കുവെടി സംഘം സ്ഥലത്തെത്തുകയും കാടിനുള്ളില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയാണ് ആര്‍ആര്‍ടി ടീമിന് കടുവയെ കണ്ടതായുള്ള വിവരം ലഭിച്ചത്. തേന്‍ ശേഖരിക്കുന്നതിനായി ഇവിടെ എത്തിയ ആദിവാസി കുടുംബത്തിലെ അംഗമായ വേലായുധനാണ് കടുവയെ കണ്ടത്. വൈകാതെ സ്ഥലത്തെത്തിയ ഡോ. അരുണ്‍ സക്കറിയയുടെ സംഘം പരിശോധനയ്ക്കായി എസ്റ്റേറ്റിനകത്തേക്ക് പോയി. വേലായുധന് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്റ്റേറ്റില്‍ പരിശോധന നടത്തിയത്. കുരിക്കളാട് എസ്റ്റേറ്റ് പരിസരത്തുവെച്ച് തന്നെയാണ് കഴിഞ്ഞ ദിവസവും കടുവയെ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. അതും ഏതാണ്ട് ഇതേസമയത്ത് തന്നെയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇനിയും കടുവ ഇങ്ങോട്ടേക്ക് വരുമോ എന്ന ഭയത്തിലാണ് നാട്ടുകാര്‍.
കഴിഞ്ഞ ഏഴുദിവസമായി വനംവകുപ്പ് ഇവിടെ പരിശോധന നടത്തുന്നുണ്ടെങ്കിലും കടുവയെ പിടികൂടാന്‍ കഴിയാത്തതില്‍ നാട്ടുകാര്‍ അസ്വസ്ഥരാണ്. അന്വേഷണം നടത്തി, കടുവയെ പിടിക്കാനായില്ല എന്നുപറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോവുകയാണ്, ഏഴുദിവസമായി ഞങ്ങള്‍ പണിക്ക് പോയിട്ട്. ഇവിടെ മുഴുവന്‍ തോട്ടമാണ്, അവിടെ പണിക്ക് പോകുന്നവരാണ് ഇവിടെയുള്ള നാട്ടുകാരില്‍ ഭൂരിഭാഗവും. ഇങ്ങനെ ടാപ്പിങ്ങിന് പോയ ഒരു തൊഴിലാളിയെയാണ് കടുവ കൊന്നുതിന്നത്.
ആ കടുവയെ പിടികൂടാതെ, എന്ത് ധൈര്യത്തിലാണ് തങ്ങള്‍ ജോലിക്ക് പോകേണ്ടതെന്നും നാട്ടികാര് ചോദിക്കുന്നു. അതിനിടെയാണ് കടുവയെ ഇന്നുതന്നെ പിടികൂടണം എന്നാവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.