കാന്റർബറിയിലെ പുരോഹിതന്റെ ആത്മഹത്യ-സാമ്പത്തിക ദുരുപയോഗത്തിന് ഇരയായെന്ന് റിപ്പോർട്ട്.
കഴിഞ്ഞ വർഷം നവംബർ 29 നാണ് കാന്റർബറി മേഖലയിലെ കത്തോലിക്കാ പുരോഹിതനായ ഫാദർ ജെഫ്രി ഗ്രേയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുറത്തുവന്ന വിവരങ്ങൾ പ്രകാരം ഫാദർ ജെഫ്രി സാമ്പത്തിക ദുരുപയോഗത്തിന് ഇരയായിരുന്നു എന്നാണ്.
50 വർഷത്തെ വൈദിക വൃത്തിക്ക് ശേഷം മാനസികാരോഗ്യം വഷളാകുകയും സാമ്പത്തിക സമ്മർദ്ദം വർദ്ധിക്കുകയും ചെയ്തതിനെത്തുടർന്നാണ് ഫാദർ ജെഫ്രി ആത്മഹത്യ ചെയ്തതെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2022 ഡിസംബറിൽ പൗരോഹിത്യ പട്ടത്വത്തിന്റെ 50-ാം വാർഷികം ആഘോഷിച്ച ഫാദർ ജെഫ്രി, വൈദികവൃത്തിക്ക് ശേഷം മാനസികാരോഗ്യം വഷളാകുകയും സാമ്പത്തിക സമ്മർദ്ദം വർദ്ധിക്കുകയും ചെയ്തതായും, അദ്ദേഹത്തിന്റെ ഉദാരമനസ്കതയും വിശ്വസ്തയും മനസ്സിലാക്കി നടത്തിയ സാമ്പത്തിക ചൂഷണവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു.
1972 ജൂണിൽ കാന്റർബറി മേഖലയിലെ "ടിമരു" എന്ന ടൗണിലെ സേക്രഡ് ഹാർട്ട് ബസിലിക്കയിൽ വെച്ചാണ് ഫാദർ ജെഫ്രി വൈദിക പട്ടം സ്വീകരിച്ചത്. ന്യൂസിലാൻഡിലും വിദേശത്തുമുള്ള നിരവധി ഇടവകകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1982 മുതൽ 1992 വരെയും വീണ്ടും 1997 മുതൽ 2001 വരെയും ബൊളീവിയയിലെ സെന്റ് ജെയിംസ് അപ്പോസ്തല സൊസൈറ്റിയിൽ പുരോഹിതനായി സേവനം നയിച്ചു.
ബൊളീവിയയിലെ സേവനത്തിനിടയിൽ ഫാദർ ജെഫ്രി അവിടെയുള്ള നിരവധി ആളുകളുമായി സൗഹൃദത്തിലാവുകയും പിന്നീട് ബൊളീവിയയിൽ നിന്നുള്ള ഒരു ചെറുപ്പക്കാരനെ ഫാദർ ജെഫ്രി ദത്തെടുക്കയും ചെയ്തു. നിയമപരമായ ദത്തെടുക്കലിനു പകരം ഒരു അനൗപചാരിക രീതിയിലായിരുന്നു ഈ ദത്തെടുക്കൽ തുടർന്ന് അവർക്കു വേണ്ട എല്ലാ സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസത്തിനും മറ്റ് ചെലവുകൾക്കുമായി ഫാദർ ബൊളീവിയയിലെ യുവാവ് ഉൾപ്പെടെ വിവിധ ആളുകൾക്ക് പണം അയച്ചതായി രേഖകളുണ്ട്. വൈദികവൃത്തിക്ക് ശേഷവും പണത്തിനായുള്ള അഭ്യർത്ഥനകൾ സ്ഥിരമായതോടെ ഫാദർ ജെഫ്രിയെ മാനസിക സമ്മർദ്ദം വേട്ടയാടി.
ഫാദറിന്റെ മരണത്തെത്തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ ബൊളീവിയയിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും നിരവധി ആളുകളുടെ വിദേശ സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തുന്ന ഒരു വലിയ അളവിലുള്ള രേഖകൾ കണ്ടെത്തിയിരുന്നു.
പണത്തിന്റെ സ്വീകർത്താക്കൾ ആരാണെന്ന് കൃത്യമായി മനസ്സിലാക്കാൻ പോലീസിന് പ്രയാസമായിരുന്നുവെങ്കിലും, 2024 മാർച്ചിനും ഫാദർ മരിക്കുന്നതിനും ഇടയിൽ കുറഞ്ഞത് 40,000 ഡോളറെങ്കിലും വിദേശത്തേക്ക് മാറ്റിയിട്ടുണ്ട് എന്ന് കണ്ടെത്തിയിരുന്നു.
2008 മുതൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന ഫാദർ ഉത്കണ്ഠക്കും ഉറക്ക പ്രശ്‌നങ്ങൾക്കും മരുന്ന് കഴിച്ചിരുന്നു. 2024 സെപ്റ്റംബർ 2 ന് അദ്ദേഹം തന്റെ ജിപിയെ കാണുകയും "കനത്ത മാനസിക സമ്മർദ്ദത്തിലാണെന്നും നല്ല പരിഭ്രാന്തിയും ഉണ്ടെന്നും" പറഞ്ഞു. ബൊളീവിയയിലെ തന്റെ ആളുകൾക്ക് താൻ ധാരാളം പണം അയച്ചിരുന്നുവെന്നും, അതിൽ തന്റെ 'ദത്തുപുത്രൻ' ഇപ്പോഴും പണം ആവശ്യപ്പെടുന്നുണ്ടെന്നും ഒരു കാറുമായി ബന്ധപ്പെട്ട് പണം ചോദിച്ചുകൊണ്ടിരിക്കുന്നുവെന്നും ജിപിയോട് ഫാദർ സൂചിപ്പിച്ചിരുന്നു.
ഫാദർ അവസാനമായി ജിപിയെ കണ്ടത് 2024 നവംബർ 21 നാണ്. തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉടനെ പരിഹരിക്കപ്പെടുമെന്നും, ബൊളീവിയയിലെ കാർ വിറ്റഴിക്കുമ്പോൾ ഗണ്യമായ തുക തിരികെ ലഭിക്കുമെന്നും ഫാദർ ജിപിയോട് പറഞ്ഞു.
നവംബർ 24 ന് ഫാദർ ഒരു വൈദിക ധ്യാനത്തിൽ പങ്കെടുത്തിരുന്നു. അന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നത് ഫാദർ ജെഫ്രി വല്ലാതെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നു എന്നാണ്. ബിഷപ്പും മറ്റ് നിരവധി പുരോഹിതന്മാരും കാര്യങ്ങൾ അറിയാൻ അദ്ദേഹവുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല.
നവംബർ 27 ന്, ഫാദർ ജെഫ്രി ധ്യാനത്തിനിടെ ഇറങ്ങി പോയി. കാര്യം അന്വേഷിച്ചപ്പോൾ മരുന്ന് കഴിക്കാൻ മറന്നു പോയെന്നും ധ്യാനത്തിടെ ബാങ്കിൽ നിന്ന് വിളിച്ചിരുന്നുവെന്നും ഒരു പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെന്നും മാത്രം ഫാദർ ജെഫ്രി പറഞ്ഞു. അന്ന് കാർ പാർക്കിൽ നിന്ന് ഇറങ്ങുമ്പോൾ, അവിടെ പാർക്ക് ചെയ്തിരുന്ന ഒരു കാറിലും കെട്ടിടത്തിലും ഫാദറിന്റെ കാർ ഇടിച്ചിരുന്നു.
ചില ദിവസങ്ങളിൽ വൈകുന്നേരം 6 മണിക്ക് ശേഷം ഫാദറിന്റെ അയൽക്കാരൻ അത്താഴം കൊണ്ട് വന്നു കൊടുക്കാറുണ്ട്. അന്ന് അയൽക്കാരൻ ഭക്ഷണവുമായി വന്നപ്പോൾ താൻ വഞ്ചിക്കപ്പെട്ടെന്നു പറയുകയും, ബൊളീവിയയിലെ ആളുകൾക്ക് താൻ നടത്തിയ പേയ്‌മെന്റുകൾ രേഖപ്പെടുത്തുന്ന ഒരു നീണ്ട കൈയെഴുത്ത് ലിസ്റ്റ് അദ്ദേഹം അയൽക്കാരനെ കാണിക്കുകയും ചെയ്തു.
നവംബർ 28 ന് മുടി വെട്ടാൻ ഫാദർ തന്റെ പതിവ് ഹെയർഡ്രെസ്സറുടെ അടുത്തേക്ക് പോയി. പൊതുവെ ഫാദർ അപ്പോയിന്റ്മെന്റ് ഇല്ലാതെ വരില്ല. മുടി സാധാരണയേക്കാൾ ചെറുതാക്കാൻ ഫാദർ ആവശ്യപ്പെടുകയും ചെയ്തു. ആ വരവ് അസാധാരണമായിരുന്നു എന്നാണ് ഹെയർഡ്രെസ്സർ പറയുന്നത്. പിറ്റേന്ന് ദിവസം ഫാദർ ജെഫ്രിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.