കോട്ടയം; സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് വികസന ലഘുലേഖ പുറത്തിറക്കി. കഴിഞ്ഞ 9 വർഷത്തെ പിണറായി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണു ലഘുലേഖ തയാറാക്കിയിരിക്കുന്നത്.
രാജ്യത്ത് ഏറ്റവുമധികം പിഎസ്‌സി നിയമനങ്ങൾ നടന്നത് കേരളത്തിലാണെന്നതു ഉൾപ്പെടെയുള്ള മാതൃകാപരമായ നേട്ടങ്ങൾ കൈവരിക്കാനായെന്ന അവകാശവാദവുമായാണു ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ ആകെ പിഎസ്‌സി നിയമനങ്ങളുടെ 66 ശതമാനവും നടക്കുന്നത് കേരളത്തിലാണെന്നാണ് ലഘുലേഖയിലെ ആദ്യ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016 മേയ് മുതൽ 1,61,361 ശുപാർശകളും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 1,14,701 ശുപാർശകളുംനൽകി എന്നാണ് ലഘുലേഖയിൽ പരാമർശിക്കുന്നത്. 2025ൽ മാത്രം ഇതുവരെ 8,297 ശുപാർശകൾ നൽകിയിട്ടുണ്ടെന്നും ലഘുലേഖയിൽ പറയുന്നു.
നോർക്ക വഴി നാലായിരത്തോളം റിക്രൂട്ട്മെന്റുകൾ നടത്തിയെന്നും 2,378 യുവ പ്രഫഷണലുകൾക്ക് വിദേശ ജോലിക്കുള്ള വഴിതുറന്നെന്നും ലഘുലേഖയില്‍ പരാമർശമുണ്ട്. ഐഎസ്ആർഒയുടെ സഹകരണത്തോടെ ശാസ്ത്രസാങ്കേതിക രംഗത്തു കൂടുതൽ വികസന പ്രവർത്തനങ്ങൾ, സർക്കാരുമായി ബന്ധപ്പെട്ട ഇ സേവനങ്ങൾ എല്ലാവരിലേക്കും എത്തിച്ചു, സമഗ്ര ഭൂവിവരം ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാകുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റി, വ്യവസായ സൗഹൃദ കേരളം, സംരഭക രംഗത്ത് കുതിച്ചുചാട്ടം, ദാരിദ്ര്യ രഹിത കേരളം, 8 വർഷത്തിനിടയിൽ 3,57,898 പട്ടയങ്ങൾ വിതരണം ചെയ്തു,
ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം, മാലിന്യമുക്ത കേരളം തുടങ്ങി നേട്ടങ്ങളുടെ വലിയ നിര തന്നെയാണു സർക്കാർ ലഘുലേഖയിൽ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ വിവരങ്ങളും ചുരുങ്ങിയ രൂപത്തിൽ 2 പേജുകളിലായും സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയ ബുക്ക് രൂപത്തിലും സർക്കാർ നേട്ടങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.