ആലപ്പുഴ; വീട്ടമ്മ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴേമുക്കാൽ പവന്റെ ആഭരണം മോഷണം പോയി. മണിക്കൂറുകൾക്കുള്ളിൽ ഭർത്താവാണ് മോഷ്ടാവെന്ന് പൊലീസ് കണ്ടെത്തി.
ആലപ്പുഴ നഗരസഭ വട്ടപ്പള്ളി ജെമീല പുരയിടത്തിൽ ഷെഫീഖിന്റെ ഭാര്യ ഷംനയാണ് സ്വർണം മോഷണം പോയെന്ന് ഇന്നലെ ഉച്ചയ്ക്ക് 2.30ന് സൗത്ത് പൊലീസിൽ പരാതി നൽകിയത്. വീടിനകത്തും പുറത്തും പരിശോധന നടത്തിയ പൊലീസ് വാതിലോ ജനലോ ബലം പ്രയോഗിച്ച് തകർത്തതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല.തുടർന്ന് ഭർത്താവ് ഷെഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സ്വർണം മോഷ്ടിച്ച് നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതായി പൊലീസ് കണ്ടെത്തിയത്. ഓൺലൈൻ മത്സ്യവ്യാപാരിയായ ഷെഫീഖുമായി രണ്ടു വർഷമായി അകന്നുകഴിയുകയായിരുന്നു ഷംന. ഇടയ്ക്കിടെ ഷെഫീഖ് വീട്ടിലെത്താറുണ്ടായിരുന്നു.
ഹരിതകർമ സേനാംഗമായ ഷംന കലക്ടറേറ്റിനു സമീപത്തെ എയ്റോബിക് പ്ലാന്റിലാണ് ജോലി ചെയ്യുന്നത്. ഇടയ്ക്ക് ഷെഫീഖ് വീട്ടിലെത്താറുള്ളതിനാൽ വീട് പൂട്ടിയിരുന്നില്ലെന്നും ഷംന പൊലീസിനു മൊഴി നൽകിയിരുന്നു. മോഷണവിവരം ലഭിച്ചപ്പോൾ ആലപ്പുഴ ഡിവൈഎസ്പി: എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സ്വർണം നഷ്ടപ്പെട്ട വിവരമറിഞ്ഞ് ഷെഫീഖ് സ്ഥലത്തെത്തി അന്വേഷിക്കാൻ പൊലീസിനൊപ്പം കൂടി. ഷെഫീഖിനെ കസ്റ്റഡിയിൽ എടുത്ത് ഫോൺ വാങ്ങി പരിശോധിച്ചപ്പോൾ കഴിഞ്ഞ ദിവസം ലോൺ അടച്ചതിന്റെ മെസേജ് കണ്ടെത്തി.
തുടർന്നാണ് സ്വർണം എടുത്തതായും സക്കറിയ ബസാറിലെ പണയം വച്ചതായും പ്രതി സമ്മതിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കടം വീട്ടാൻ കഴിഞ്ഞ 31നാണ് സ്വർണം കവർന്നതെന്നും ഇയാൾ പറഞ്ഞു. ഷെഫീഖ് പണയം വച്ച സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെത്തുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.