തിരുവനന്തപുരം: സ്കൂളുകളെല്ലാം അടച്ചതോടെ കുട്ടികളെല്ലാം ഫുള്‍ അവധി മൂടിലാണ്. കുട്ടികള്‍ക്കായി പല തരത്തിലുള്ള അവധിക്കാല ക്യാമ്പുകളും നാടെങ്ങും സജീവമായി തുടങ്ങി. ചിത്രരചന, ഫുട്ബോള്‍, ക്രിക്കറ്റ്, നീന്തല്‍, പാട്ട്, നൃത്തം എന്നിങ്ങനെ വിവിധയിനങ്ങളില്‍ മെയ് വരെ നീളുന്ന ക്യാമ്പുകള്‍ എല്ലായിടത്തും ആരംഭിച്ചു കഴിഞ്ഞു.
ഇന്ന് മൊബൈലും ലാപ്ടോപ്പും താഴെ വയ്ക്കാതെ നടക്കുന്ന കുട്ടികളെ ഈ ലഹരിയില്‍ നിന്ന് മോചിപ്പിക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ് സമ്മർ ക്യാമ്പുകളെന്ന് പറയുകയാണ് തിരുവനന്തപുരം റേഞ്ച് ഡിഐജിയും കേരള പൊലീസിന്റെ ഡിജിറ്റല്‍ ഡി-അഡിക്ഷന് സെന്ററുകളായ ഡി-ഡാഡിന്റെ ചുമതലയുമുള്ള അജിത ബീഗം ഐപിഎസ്. വേനൽകാല ക്യാമ്പുകൾ കുട്ടികളെ ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്ന് വലിയൊരളവ് വരെ മാറ്റി നിര്‍ത്തുമെന്നും അജിത ബീഗം വ്യക്തമാക്കി.
ഈ വര്‍ഷം മാര്‍ച്ച് മാസം വരെ 250 ഓളം കുട്ടികളാണ് സംസ്ഥാനത്തെ ഡി-ഡാഡ് സെന്ററുകളില്‍ ഡിജിറ്റല്‍ അഡിക്ഷന് ചികിത്സ തേടിയത്. 2023 മാര്‍ച്ച് പ്രവര്‍ത്തനമാരംഭിച്ച ഡി-ഡാഡ് സെന്ററുകളില്‍ ഇതുവരെ 1700 ഓളം കുട്ടികള്‍ ഡിജിറ്റല്‍ ഡി-അഡിക്ഷനില്‍ തേടിയെത്തിയതെന്നും അജിതാ ബീഗം പറഞ്ഞു.
സ്കൂള്‍ കഴിഞ്ഞെത്തിയാല്‍ നേരെ സ്ക്രീനിന് മുന്നിലേക്ക് പോകുന്നതാണ് ഇപ്പോഴത്തെ കുട്ടികളുടെ രീതി. അവധിക്കാലം കൂടിയായാല്‍ രാവിലെ മുതല്‍ സ്ക്രീനിന് മുന്നിലിരുപ്പാകും. അതിനവരെ കുറ്റം പറയുകയല്ല വേണ്ടത്, ഗുണകരമായി സമയം ചെലവഴിക്കാനുള്ള സൗകര്യം കുട്ടികള്‍ക്കൊരുക്കേണ്ടത് രക്ഷകര്‍ത്താക്കളുടെ ചുമതലയാണ്.
ഒരു മണിക്കൂറില്‍ കൂടുതല്‍ കുട്ടി സ്മാര്‍ട്ട് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ വളരെ വേഗം ഡിജിറ്റല്‍ അഡിക്ഷനിലേക്ക് വഴി മാറാമെന്ന് ചൈല്‍ഡ് സൈക്കോളജിസ്റ്റുകള്‍ തന്നെ പറയുന്നുണ്ട്. ജോലി തിരക്കുകള്‍ക്കിടെ രക്ഷിതാക്കള്‍ക്ക് മുഴുവന്‍ സമയവും കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഇത്തരം സാഹചര്യത്തില്‍ വേനല്‍ക്കാല ക്യാമ്പുകള്‍ കുട്ടികള്‍ക്ക് വളരെ ഗുണകരമാണെന്നും അജിതാ ബീഗം പറയുന്നു.ഏത് ക്യാമ്പ് വേണമെന്ന് കുട്ടികള്‍ തെരഞ്ഞെടുക്കട്ടെ...
എത്ര തിരക്കുണ്ടെങ്കിലും ദിവസേന 30 മിനിറ്റ് നേരമെങ്കിലും രക്ഷിതാക്കള്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കണമെന്നും അജിതാ ബീഗം പറയുന്നു. കുട്ടികളുടെ ദൈനംദിന ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുന്നുവെന്നും രക്ഷിതാക്കള്‍ക്ക് ധാരണ വേണം.
ഡിജിറ്റല്‍ അഡിക്ഷന് മാത്രമായിരിക്കില്ല ചെലപ്പോള്‍ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധി. കുട്ടികള്‍ക്കൊപ്പം ഒരു സുഹൃത്തിനെ പോലെയാകണം രക്ഷകര്‍ത്താക്കളുടെ സാന്നിധ്യം. തന്റെ രണ്ട് മക്കളും വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ടെന്നും അജിതാ ബീഗം വ്യക്തമാക്കി.
വേനല്‍ക്കാല അവധിക്കാലത്ത് നിരവധി ക്യാമ്പുകള്‍ ആരംഭിക്കുന്നുണ്ട്. ഏതെങ്കിലുമൊരു ക്യാമ്പിലേക്ക് കുട്ടിയെ തള്ളി വിടുന്നതിന് മുമ്പ് കുട്ടിയുടെ താത്പര്യം കൂടി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. എഡിഎച്ച്ഡി പോലുള്ള രോഗങ്ങള്‍ ഇന്ന് കുട്ടികളില്‍ സാധാരണമാണ്. ഇവരെ താത്പര്യമില്ലാത്ത ക്യാമ്പുകളിലേക്ക് പറഞ്ഞു വിടുന്നത് ഡിജിറ്റല്‍ അഡിക്ഷനിലേക്ക് തള്ളിവിടുന്നതിന് സമാനമാണെന്നും അജീതാ ബീഗം വിശദീകരിച്ചു.
സ്ക്രീന്‍ ടൈമിന് നിയന്ത്രണം വേണം: കുട്ടികളുടെ സ്ക്രീന്‍ ടൈമിനെ കുറിച്ച് രക്ഷിതാക്കള്‍ക്ക് നിര്‍ബന്ധമായും ധാരണ വേണമെന്ന് അജിതാ ബീഗം വ്യക്തമാക്കി. എല്ലാ മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഇന്ന് ചൈല്‍ഡ് മോഡ് ഓപ്ഷന് ഓണ്‍ ചെയ്യാന്‍ കഴിയും. കുട്ടിക്ക് കൈമാറുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഏതായാലും ചെലവഴിക്കുന്ന സമയത്തില്‍ നിര്‍ബന്ധമായും നിയന്ത്രണം വേണം.
ഭക്ഷണം കഴിക്കാതെ വാശി പിടിക്കുന്ന കുട്ടികള്‍ക്ക് മുന്നിലേക്ക് സ്ക്രീന്‍ ഓണാക്കി വയ്ക്കുന്ന രീതിയും നല്ല ശീലമല്ല. ഭാവിയില്‍ ഡിജിറ്റല്‍ അഡിക്ഷനിലേക്കുള്ള സ്വാധീനമായി ഇതു മാറിയേക്കാം. രക്ഷകര്‍ത്താകള്‍ തന്നെ ഇക്കാര്യത്തില്‍ കുട്ടികള്‍ക്ക് മാതൃകയാകണം. സ്ക്രീന്‍ ടൈം ഒഴുവാക്കി സ്വയം കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ശ്രദ്ധിച്ചാല്‍ കുട്ടികളും ഇതു സ്വാഭാവികമായി അനുകരിക്കും.
ഡി - ഡാഡ്: പാഠ്യേതര വിഷയങ്ങളില്‍ കുട്ടികളുടെ താത്പര്യം വളര്‍ത്തിയാണ് ഡിജിറ്റല്‍ അഡിക്ഷനില്‍ രക്ഷിക്കാനാവുക. വേനല്‍ ക്യാമ്പുകള്‍ക്ക് സമാനമായി ഡി-ഡാഡ് സെന്ററുകളിലും ഇതിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഓരോ ഡി-ഡാഡ് സെന്ററുകളിലും ഒരു അഡ്മിനിസ്ട്രേറ്റര്‍ പദവിയിലുള്ള കേസ് വര്‍ക്കര്‍, ഒരു ചൈല്‍ഡ് സൈക്കോളജിസ്റ്റ്, ഒരു മഫ്തി പൊലീസുദ്യോഗസ്ഥനുമുണ്ടാകും.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് നിലവില്‍ ഡി-ഡാഡ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ജില്ലകളിലും ഡി-ഡാഡ് സെന്ററുകള്‍ തുടങ്ങാന്‍ സര്‍ക്കാരിലേക്ക് പ്രപോസല്‍ അയിച്ചിട്ടുണ്ടെന്നും അജിതാ ബീഗം വ്യക്തമാക്കി.
സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ സഹായത്തോടെ ബോധവത്കരണ ക്ലാസുകള്‍ക്ക് പുറമേ റസിഡന്റസ് അസോസിയേഷന് കേന്ദ്രീകരിച്ചും ഇപ്പോള്‍ ബോധവത്കരണം ക്ലാസുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്.
2023 മാര്‍ച്ചില്‍ ഡി-ഡാഡിന്റെ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം തീരെയില്ലായിരുന്നു. ഡി-ഡാഡ് എന്നൊരു സംവിധാനത്തിന്റെ സഹായം തേടാന്‍ പോലും പലരും മടിച്ചു. എന്നാല്‍ ഇന്ന് രക്ഷിതാക്കള്‍ക്കൊപ്പം മാത്രമല്ല സ്കൂളുകളില്‍ ബോധവത്കരണത്തിന് പോകുന്ന സംഘത്തോട് കുട്ടികള്‍ നേരിട്ട് തന്നെ സഹായം തേടിയെത്തുന്ന സാഹചര്യമുണ്ടെന്നും അജിതാ ബീഗം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.