സംസ്ഥാനത്ത് 59,830 വനഭൂമി പട്ടയംകൂടി വിതരണം ചെയ്യാനുള്ള ചരിത്ര നടപടിക്ക് തുടക്കംകുറിച്ച് റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഈ മാസം ആരംഭിക്കും. 1993ലെ പുതിയ ചട്ട പ്രകാരം 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയിൽ കുടിയേറിയവരുടെ പട്ടയത്തിനുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമായിരുന്നില്ല.
കേന്ദ്രത്തിൽ സംസ്ഥാന സർക്കാർ നടത്തിയ നിരന്തര ഇടപെടൽവഴി കേരളത്തിലെ മലയോര മേഖലയിൽ പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നതിനും സംയുക്ത പരിശോധന നടത്തുന്നതിനും കേന്ദ്ര സർക്കാർ അനുമതിയായി. സ്വന്തം ഭൂമിയുടെ അവകാശമെന്ന പതിറ്റാണ്ടുകളായുള്ള മലയോര കർഷകരുടെ സ്വപ്‌നമാണ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കുന്നത്.1993ന് മുമ്പ് ലഭിച്ച അപേക്ഷകളിൽ സംയുക്ത പരിശോധനയ്ക്കുശേഷം കേന്ദ്രാനുമതി ലഭിച്ച ഭൂമികളിൽ വനഭൂമി പട്ടയം വിതരണം ചെയ്‌തിട്ടുണ്ട്. എന്നാൽ കുടിയേറ്റക്കാരുടെ ബന്ധുക്കളുടെയും ഭൂമി കൈമാറ്റം ചെയ്‌തവരുടെയും പുതിയ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ഈ പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാർ നിരന്തരം ശ്രമിച്ചിരുന്നു. മന്ത്രിമാരായ കെ രാജനും എ കെ ശശീന്ദ്രനും ഉദ്യോഗസ്ഥരും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്, സഹമന്ത്രി അശ്വിനി കുമാർ ചൗബേ എന്നിവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ ഫലമായി പുതിയ അപേക്ഷ സ്വീകരിക്കാനും സംയുക്തപരിശോധന നടത്താനും കേരളത്തിന് പ്രത്യേക അനുവാദം ലഭിക്കുകയായിരുന്നു.തുടർന്ന് സംസ്ഥാന സർക്കാർ ഭൂമിയുടെ സമഗ്ര വിവരശേഖരണം നടത്തുന്നതിന് രണ്ടുതവണയായി വില്ലേജ് ഓഫീസുകളിൽ സൗകര്യം ഒരുക്കി. അതുവഴി 59,830 അപേക്ഷകൾ ലഭിച്ചു. സംയുക്ത പരിശോധനാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ലാൻഡ് റവന്യൂ ജോയിന്റ്റ് കമീഷണർ എ ഗീത, പ്രിൻസിപ്പൽ സിസിഎഫ് രാജേഷ് രവീന്ദ്രൻ എന്നിവർ അംഗങ്ങളായ പ്രത്യേക സമിതിയേയും സർക്കാർ ചുമതലപ്പെടുത്തി.പുതിയ വനഭൂമി പട്ടയത്തിന് അപേക്ഷ സ്വീകരിക്കാനും വിതരണത്തിനും 32 വർഷത്തിനുശേഷം സർക്കാർ നടപടി.
0
ചൊവ്വാഴ്ച, ഏപ്രിൽ 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.