തിരുവനന്തപുരം: 2024ലെ കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ: ടൊവിനോ തോമസ് മികച്ച നടൻ, മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ട് നസ്രിയയും റിമ കല്ലിങ്കലും.
കേരളത്തിൽ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണ് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്. 80 ചിത്രങ്ങളാണ് ഇത്തവണ മത്സരിച്ചത്.
'അജയന്റെ രണ്ടാം മോഷണം', 'അന്വേഷിപ്പിൻ കണ്ടെത്തും' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. നസ്രിയ നസീം (സൂക്ഷ്‌മദർശിനി), റിമ കല്ലിങ്കല്‍ (തിയേറ്റർ: മിത്ത് ഒഫ് റിയാലിറ്റി) എന്നിവർ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിടും.
ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ' ആണ് മികച്ച ചിത്രം. 'അപ്പുറം' എന്ന ചിത്രത്തിലൂടെ ഇന്ദുലക്ഷ്‌മി മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.
സിനിമയിൽ 40 വർഷം പിന്നിടുന്ന നടനും തിരക്കഥാകൃത്തുമായ ജഗദീഷിന് ക്രിട്ടിക്‌സ് ജൂബിലി അവാർഡ് നൽകും. സിനിമാരംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പുരസ്‌കാരമായ ചലച്ചിത്രരത്‌നം നിരൂപണ രംഗത്ത് 50 വർഷവും എഴുത്തുജീവിതത്തിൽ 60 വർഷവും പിന്നിടുന്ന വിജയകൃഷ്ണന് സമ്മാനിക്കും. അഭിനയരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട നടി സീമയ്ക്ക് ചലച്ചിത്രപ്രതിഭാ പുരസ്‌കാരവും നൽകും.
നിർമാതാവ് ജൂബിലി ജോയ് തോമസ്, നടൻ ബാബു ആന്റണി, ഛായാഗ്രഹകനും സംവിധായകനുമായ വിപിൻ മോഹൻ, സംഘട്ടന സംവിധായകൻ ത്യാഗരാജൻ മാസ്റ്റർ എന്നിവർക്കും ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.