അയർലണ്ട്: മൂന്നു വര്‍ഷം മുന്‍പ് ഡിസംബര്‍ പാതിയില്‍ കെറ്ററിംഗില്‍ നടന്ന കൂട്ടക്കൊലയുടെ ആഘാതം ഇന്നും യുകെ മലയാളികള്‍ക്ക് മറക്കാറായിട്ടില്ല.
കൃത്യം ആറു മാസം പിന്നിട്ടപ്പോളാണ് സമാന സാഹചര്യത്തില്‍ അയര്‍ലണ്ടിലെ കോര്‍ക്കില്‍ ദീപ ദിനമണി എന്ന മലയാളി യുവതി കൊല്ലപ്പെട്ടത്. രണ്ടു സംഭവങ്ങളിലും വില്ലന്‍ റോളില്‍ ഭര്ത്താക്കന്മാര് തന്നെ ആയിരുന്നു.കെറ്ററിംഗില്‍ കൊല്ലപ്പെട്ട അഞ്ജുവും കോര്‍ക്കില്‍ കൊല്ലപ്പെട്ട ദീപയും തങ്ങളുടെ തൊഴില്‍ രംഗങ്ങളില്‍ മികവ് പ്രകടിപ്പിച്ചവര്‍ ആണെന്നത് താരതമ്യേനേ മികവ് ഒന്നും പറയാനില്ലാത്ത ഭര്ത്താക്കന്മാരുടെ ഈഗോ കോംപ്ലെക്സിനും കാരണമായിട്ടുണ്ടാകാം-എന്ന നിഗമനങ്ങള്‍ കൂടിയാണ് ദീപ കൊലക്കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഒരുങ്ങവെ പുറത്തുവരുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി കോര്‍ക്കിലെ കോടതിയില്‍ നടക്കുന്ന വിചാരണ തിങ്കളാഴ്ച തുടരും.ദീപയുടെ കൊലപാതകത്തെ തുടര്‍ന്ന് വീട്ടില്‍ പോലീസ് എത്തുമ്പോള്‍ ബെഡില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
രക്തം വാര്‍ന്നുള്ള മരണമാണ് ദീപയുടെ കാര്യത്തില്‍ സംഭവിച്ചത്. മുറിവേറ്റു കിടന്ന ദീപ അന്ത്യ ശ്വാസം എടുക്കുമ്പോള്‍ സ്വന്തം രക്തം കൂടി കുടിച്ചിറക്കേണ്ട നിര്ഭാഗ്യവതിയായി മാറുക ആയിരുന്നു എന്നാണ് പാത്തോളജിസ്റ്റ് ഡോ. ലിന്‍ഡ മുല്ലിഗന്‍ കോടതിയില്‍ നല്കിയ മൊഴി.
അതീവ ആഴത്തില്‍ സംഭവിച്ച മുറിവ് കാരണം ഒന്നുറക്കെ കരയാന്‍ പോലും ആകാതെയാണ് ആ മരണം സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയത് റെജിന്റെ ക്രൂരതയുടെ ആഴമാണ് വെളിപ്പെടുത്തുന്നത്.
ഇന്നലെ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ തന്റെ പ്രിയ സഹോദരിയുടെ മരണത്തില്‍ വേദനയോടെ ഉല്ലാസ് ദിനമണി മൊഴി നല്കുമ്പോള് റെജിന്‍ രാജന് എത്ര ക്രൂര മാനസിക പീഡനമാണ് ദീപയ്ക്ക് നല്‍കിയിരുന്നതെന്ന് കൂടിയാണ് വെളിപ്പെടുന്നത്.
നല്ലൊരു സുഹൃത്തും അമ്മയുമായിരുന്ന ദീപ തനിക്ക് സഹോദരി മാത്രമല്ല എല്ലാമെല്ലാമായിരുന്നു എന്നാണ് വിതുമ്പലോടെ ഉല്ലാസ് നല്കിയ മൊഴി. ദീപ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ ഒക്കെ മികവിന്റെ പര്യായമായി മാറുക ആയിരുന്നു.
അവരുടെ വിവാഹ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു എന്ന് അറിയാമായിരുന്നു എന്ന് ഉല്ലാസ് പറയുമ്പോഴും അതിന്റെ ഒടുക്കം ഇങ്ങനെയാകും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് വെളിപ്പെടുത്തുന്നത്. അയര്‍ലണ്ടില്‍ എത്തിയ ശേഷവും വഴക്ക് തുടര്‍ന്ന സഹോദരി ഭര്‍ത്താവിന് തെറാപ്പിസ്റ്റിനെ കാണുവാന്‍ പോലും താന്‍ പണം നല്‍കിയിരുന്നതായും ഉല്ലാസ് വ്യക്തമാക്കി.
ഏതു വിധത്തില്‍ എങ്കിലും ഇവരുടെ വിവാഹ ജീവിതം നഷ്ടമാകാതിരിക്കട്ടെ എന്നോര്‍ത്ത കുടുംബത്തിന് ശേഷകാലം മുഴുവന്‍ വേദന നല്കുന്ന ക്രൂരതയാണ് റെജിന്‍ രാജന് നല്‍കിയത് എന്നും ഉല്ലാസിന്റെ മൊഴികളില്‍ വ്യക്തമാണ്.
വിവാഹത്തിനു പങ്കാളികളെ കണ്ടെത്തുന്ന വെബ് സൈറ്റ് വഴി പരിചയപെട്ടു മാസങ്ങള്‍ക്കകം ഇരുവരും വിവാഹിതരായതാണ് എന്നും ഉല്ലാസ് കോടതിയില്‍ അറിയിച്ചു. തുടക്കത്തില്‍ മാതൃക ദമ്പതികള്‍ ആയിരുന്ന ഇരുവര്‍ക്കും ഇടയിലേക്ക് വഴക്കുകള്‍ എത്തിയപ്പോള്‍ പലവട്ടം താന്‍ സമാശ്വാസവുമായി സഹോദരി ഭര്‍ത്താവിനെ നേര്‍വഴിക്ക് എത്തിക്കാന്‍ ശ്രമിച്ചിരുന്നു.
ഒടുവില്‍ വിവാഹ മോചനമാണ് പോംവഴി എന്ന മാര്‍ഗത്തിലേക്ക് എത്തിയപ്പോള്‍ അതിനു തയ്യാറാകാതിരുന്ന റെജിനോട് ഒരു കൗണ്‍സിലറെ കാണുവാനും താന്‍ ഉപദേശിച്ചിരുന്നതായി ഉല്ലാസ് കൂട്ടിച്ചേര്‍ത്തു. ഒരു നിലയ്ക്കും ഒന്നിച്ചു ജീവിക്കാന്‍ ആകുന്നില്ലെങ്കില്‍ രണ്ടു പേരും പിരിഞ്ഞു താമസിക്കുവാനും കുടുംബം ഇവരോട് ആവശ്യപ്പെട്ടിരുന്നതാണ്.
എന്നാല്‍ ഒരു നിലയ്ക്കും സഹകരിക്കുവാന്‍ തയ്യാറല്ലാത്ത നിലപാടാണ് റെജിന്‍ സ്വീകരിച്ചത്.എന്നാല്‍ വിവാഹ മോചനം തങ്ങളുടെ നാട്ടില്‍ പതിവില്ലാത്തതാണ് എന്ന് അഭിഭാഷകര്‍ മുഖേനെ റെജിന്‍ എതിര്‍വാദം ഉയര്‍ത്തിയപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും ദമ്പതികള്‍ മാത്രം തീരുമാനിക്കേണ്ട കാര്യമാണ് വിവാഹമോചനം എന്നും ഉല്ലാസ് വ്യക്തത വരുത്തിയിരുന്നു.
കൊലപാതകം നടക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ റെജിനും ദീപയും വെവ്വേറെ മുറികളിലാണ് ഉറങ്ങിയിരുന്നതെന്നും കോടതിയില്‍ എത്തിയ മൊഴികളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവിനെ പേടിച്ചോ ഭയന്നോ കഴിഞ്ഞിരുന്ന ഒരു സ്ത്രീയല്ല തന്റെ സഹോദരിയെന്നും ദീപയുടെ മരണത്തെ തുടര്‍ന്ന് അയര്‍ലണ്ടില്‍ എത്തിയ ഉല്ലാസ് ഐറിസ് പോലീസ് ഗാര്‍ഡയ്ക്ക് നല്കിയ മൊഴികളില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ എട്ടു വര്‍ഷത്തെ വിവാഹജീവിതത്തില്‍ താന്‍ പൂര്‍ണ തൃപ്തന്‍ ആയിരുന്നു എന്നാണ് റെജിന്‍ ഗാര്‍ഡയ്ക്ക് നല്കിയ മൊഴികള്‍. എന്നാല്‍ അയര്‍ലണ്ടില്‍ എത്തി ജോലി കണ്ടുപിടിക്കാനാകാത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു തന്റെ ജീവിതം എന്നാണ് റെജിന്‍ പോലീസിനോട് വ്യക്തമാക്കിയത്.
ദീപയും റെജിനും താമസിച്ചിരുന്ന വീട്ടില്‍ ഒരു മുറി വാടകക്ക് എടുത്തു കഴിഞ്ഞിരുന്ന മലയാളി നഴ്സ് രജനി ജോസും കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇരുവര്‍ക്കും ഇടയില്‍ വ്യത്യസ്തത ആര്‍ക്കും മനസിലാകുമായിരുന്നെന്നും കുടുംബമായി ഒന്നിച്ചു പുറത്തിറങ്ങുന്നത് പോലും അപൂര്‍വം ആയിരുന്നു എന്നാണ് രജനി നല്കിയ മൊഴി. റെജിന്‍ പലപ്പോഴും ഭാര്യയുടെ സ്നേഹവും ശ്രദ്ധയും പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയിരുന്നതായി തോന്നിയിട്ടുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.
കേസില്‍ മൂന്നാഴ്ച വിചാരണയാണ് കോടതി നിശ്ചയിച്ചിരിക്കുന്നത്. അടുത്ത വാദം തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.