താമരശ്ശേരിയിൽ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം: പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകരുതായിരുന്നുവെന്ന് പിതാവ്

താമരശ്ശേരി: മകന്റെ മരണത്തിന് കാരണക്കാരായ വിദ്യാർത്ഥികളെ പത്താം ക്ലാസ് പരീക്ഷ എഴുതാൻ അനുവദിക്കരുതായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ. മകനും പ്രതീക്ഷകളോടെ പരീക്ഷയെഴുതാൻ കാത്തിരിക്കുകയായിരുന്നുവെന്നും ഇഖ്ബാൽ പറഞ്ഞു.

പ്രതികൾക്കെതിരെ കർശന നടപടികൾ വേണമെന്നും നിലവിലെ അന്വേഷണത്തിൽ അതൃപ്തിയില്ലെന്നും ഇഖ്ബാൽ മാതൃഭൂമിയോട് പ്രതികരിച്ചു. പ്രതികൾക്കായി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കപ്പെടുമെന്ന് ആശങ്കയുണ്ടെന്നും പ്രതികളിലൊരാളുടെ പിതാവ് പോലീസിലാണ് ജോലി ചെയ്യുന്നതെന്നും ഇഖ്ബാൽ പറഞ്ഞു.

"പിടിയിലായ കുട്ടികളുടെ രക്ഷിതാക്കൾ സ്വാധീനമുള്ളവരാണ്. രാഷ്ട്രീയ സ്വാധീനം തൊണ്ണൂറ് ശതമാനവും ഉപയോഗിക്കുമെന്ന ആശങ്കയുണ്ട്. കുട്ടികൾ എന്ത് ചെയ്താലും പരീക്ഷ എഴുതിക്കാം എന്ന ധൈര്യം അവർക്കുണ്ട്. സാധാരണക്കാരായ ആളുകൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. അവർക്ക് സംരക്ഷണം കൊടുക്കാനും സ്വാധീനം ചെലുത്തി രക്ഷപ്പെടാനും നിയമത്തിന്റെ പഴുതുകൾ ഉപയോഗിക്കുന്നു.

എന്നാൽ സാധാരണക്കാർക്ക് അത് സാധിക്കുന്നില്ല. സർക്കാരിലും നീതിപീഠത്തിലും ഉറച്ച വിശ്വാസമുണ്ട്. ഇന്ന് എന്റെ കുട്ടിക്ക് ഈ ഗതി വന്നു. നാളെ ഒരു കുട്ടിക്കും ഇത് വരാൻ പാടില്ല. വീട്ടിൽ നിന്ന് കത്തിയും കൊടുവാളും ബാഗിൽ കൊണ്ടുവന്ന് ചെയ്യില്ല എന്നാര് കണ്ടു? പ്രതികളിലൊരാളുടെ പിതാവ് ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആക്രമിച്ചത്. ചുറ്റും നിന്ന് വളഞ്ഞാണ് മകനെ ആക്രമിച്ചത്. അവൻ പ്രശ്നക്കാരനല്ല, ഇതിലൊന്നും ഇടപെട്ടിട്ടില്ല. എന്റെ കുട്ടി മുൻപ് ഏതെങ്കിലും അടി പ്രശ്നങ്ങളിലോ സ്കൂളിൽ നിന്ന് പുറത്താക്കുകയോ ചെയ്തിട്ടില്ല. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. അന്ന് അഞ്ചുമണിവരെ വീട്ടിലിരുന്ന് പഠിച്ചതാണ്. അതിനുശേഷമാണ് സുഹൃത്ത് വിളിച്ചിട്ട് പോകുന്നത്. ഇങ്ങനെ ഒരു വിഷയമുണ്ടെന്ന് അറിയുന്നില്ല. അടി കിട്ടിയിരുന്നുവെന്ന് ഏതെങ്കിലും ഒരു കുട്ടി വിളിച്ചറിയിച്ചിരുന്നെങ്കിൽ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാമായിരുന്നു. അതിനുപോലും സാധിച്ചില്ല. 
മാരകമായ ആയുധം കൊണ്ടാണ് തലയ്ക്കടിച്ചത്. വീട്ടിലുള്ളവർ ഒന്നും അറിഞ്ഞിരുന്നില്ല. അവന്റെ പേരിൽ ഒരു അടിപിടി കേസുള്ളതായി സ്കൂളിൽ നിന്ന് ഒരു അധ്യാപകരും പറഞ്ഞിട്ടില്ല. പ്രതികളായ കുട്ടികളുടെ രക്ഷിതാക്കൾക്കും തീർച്ചയായും ഈ മരണത്തിൽ പങ്കുണ്ട്. കുട്ടികൾ ഈ സ്റ്റേജിലാണ് ഉള്ളതെങ്കിൽ ഇരുപത് വയസ്സ് പൂർത്തിയാകുമ്പോഴേക്കും ഇവർ സമൂഹത്തിന് വലിയ ഭീഷണിയായി മാറും. അന്വേഷണം ഈ രീതിയിൽ പോവുകയാണെങ്കിൽ കുഴപ്പമില്ല. സ്വാധീനം ചെലുത്തി മുന്നോട്ട് നീങ്ങുകയാണെങ്കിൽ വലിയ മനപ്രയാസമുണ്ട്, സഹിക്കാൻ കഴിയില്ല. ഞങ്ങളുടെ മാനസികാവസ്ഥ കണ്ടിരുന്നെങ്കിൽ അവരെ പരീക്ഷ എഴുതാൻ സമ്മതിക്കരുത് എന്നാണ് എന്റെയും കുടുംബത്തിന്റെയും അപേക്ഷ."- ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു.

ഷഹബാസിന് പഠിക്കണമെന്ന് അമ്മാവന്മാരെ വിളിച്ചു പറഞ്ഞിരുന്നുവെന്നും ഒരു ജോലി നേടണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. അവൻ ആഗ്രഹിച്ച രീതിയിൽ ഒന്നും വാങ്ങിക്കൊടുക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അവന്റെ അമ്മാവന്മാർ എല്ലാവരും കൂടി ജീവിത സാഹചര്യങ്ങൾ അഡ്ജസ്റ്റ് ചെയ്ത് കൊണ്ടുപോവുകയാണെന്നും പിതാവ് പറഞ്ഞു.


അതേസമയം ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പേരിൽ നിന്ന് പോലീസ് മൊഴിയെടുക്കുന്നുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥികളുടെയും സമീപസ്ഥലത്തുണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്തും. സമീപ സ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറകൾ പരിശോധിക്കും. മുതിർന്ന ആളുകൾക്ക് കൃത്യത്തിൽ പങ്കുണ്ടോ എന്നാണ് അന്വേഷിക്കുക. വലിയ രീതിയിൽ തലയ്ക്കടിയേറ്റതും അത് വിദ്യാർത്ഥികൾക്ക് മാത്രമായി ചെയ്യാൻ കഴിയില്ല എന്നതും പുറത്തുനിന്ന് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്ന മാതാപിതാക്കളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലുമാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കുട്ടികൾ ഇപ്പോൾ ജുവനൈൽ ജസ്റ്റിസ് ഒബ്സർവേഷനിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !