പത്തനംതിട്ട: അത്യുഷ്ണ സാഹചര്യത്തിലേക്കു നീങ്ങുന്ന കേരളത്തിന്റെ ഉറക്കം കെടുത്തി അൾട്രാവയലറ്റ് (യുവി) രശ്മികളിൽ നിന്നുള്ള ഉയർന്ന വികിരണ തോതും. സംസ്ഥാനത്തെ 14 ജില്ലകളിലും താപനിലയ്ക്കു പുറമെ സൂര്യനിൽ നിന്നുള്ള യുവി കിരണങ്ങളുടെ തീവ്രത സൂചിപ്പിക്കുന്ന സൂചികകളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു തുടങ്ങി.
കൊല്ലം, പത്തനംതിട്ട, കോട്ടയം ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ യുവി വികിരണ തോത് 9 ഇൻഡക്സ് വരെ രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു പുറപ്പെടുവിച്ചത്. കൊല്ലം ജില്ലയിലെ യുവി മാപിനി കൊട്ടാരക്കരയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ 9 വരെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ കോന്നിയിലും കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരും ഇടുക്കി ജില്ലയിലെ മൂന്നാറിലും യുവി തോത് 8 വരെ രേഖപ്പെടുത്തി.
സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും ചർമരോഗങ്ങൾക്കും ഇടയാക്കും. തിമിരത്തിനും നേത്രരോഗങ്ങൾക്കും സാധ്യത ഏറെയാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും മലയോരങ്ങളിലും യുവി തോത് പൊതുവെ ഉയർന്നിരിക്കും. പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ടു കൂടുതൽ സമയം വെയിൽ ഏൽക്കാതിരിക്കണമെന്നു വിദഗ്ധർ നിർദേശിച്ചു. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. കുടയോ തൊപ്പിയോ സൺഗ്ലാസോ ഉപയോഗിക്കണം.
അസംബ്ലി പോലെ പുറത്തുള്ള പരിപാടികളിൽ ജാഗ്രതയും നിയന്ത്രണവും വേണം. വളർത്തുമൃഗങ്ങൾക്കു തണലും തീറ്റയും വെള്ളവും ഉറപ്പാക്കണം. ജലാശയം, മണൽ പോലെയുള്ള പ്രതലങ്ങൾ യുവി രശ്മികളെ പ്രതിഫലിക്കുന്നതിനാൽ ഇത്തരം മേഖലകളലും യുവി സൂചിക ഉയർന്നിരിക്കും. ഉഷ്ണതരംഗ, രാത്രി താപ സാധ്യതയും ഏറെ പകൽതാപനില 38 ഡിഗ്രി വരെ ഉയരാമെന്ന സ്ഥിതി സംജാതമായതോടെ അടുത്ത മാസങ്ങളിൽ സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനും സാധ്യതയേറി. ശരാശരി താപനിലയിൽ നിന്ന് 4 മുതൽ 5 ഡിഗ്രി വരെ താപനില ഉയരുമ്പോഴാണ് ഉഷ്ണതരംഗ സാഹചര്യം സംജാതമാകുന്നത്. സംസ്ഥാനത്ത് പല ജില്ലകളിലും ഇപ്പോൾ തന്നെ 3 ഡിഗ്രി വരെ പതിവിലും ചൂട് കൂടുതലാണെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തന്നെ പറയുന്നു. പകല്‍ താപനില 38 ഡിഗ്രി വരെ ഉയരുമ്പോൾ രാത്രി താപം 20 മുതൽ 23 ഡിഗ്രി വരെ താഴുന്നതാണ് ഏക ആശ്വാസം. എന്നാൽ കേരളത്തിലെ പല ജില്ലകളിലും രാത്രി താപം 27 ഡിഗ്രി വരെ ഉയർന്നു നിൽക്കുന്നതിനാൽ പുലർച്ചെ പോലും ഉഷ്ണം അനുഭവപ്പെടുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.