മുംബൈ:ലൗ ജിഹാദുമായി ബന്ധപ്പെട്ട് നിയമ നിര്‍മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. നിയമപരവും സാങ്കേതികവുമായ വശങ്ങള് പരിശോധിക്കാന്‍ ഏഴംഗ സമിതിയെ നിയോഗിച്ചു.
ഡി.ജി.പി സഞ്ജയ് വര്‍മ അധ്യക്ഷനായ സമിതിയില്‍ ആഭ്യന്തരം, നിയമം, നീതി, സാമൂഹിക നീതി, വനിതാ ശിശു വികസനം എന്നീ വകുപ്പുകളില്‍ നിന്നുള്ള അംഗങ്ങളാണുള്ളത്.വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഹേമന്ത് മഹാജന് വിജ്ഞാപനത്തില്‍ ഒപ്പുവെച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പുതിയ നീക്കം.
'ലൗ ജിഹാദും വഞ്ചാനപരമോ നിര്‍ബന്ധിതമോ ആയ മതപരിവര്‍ത്തനങ്ങളും തടയുന്നതിനുള്ള നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ സംഘടനകളും ചില പൗരന്മാരും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ ലൗ ജിഹാദും വഞ്ചനാപരമോ നിര്‍ബന്ധിതമോ ആയ മതപരിവര്‍ത്തനവും തടയുന്നതിന് നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.
അതനുസരിച്ച് മഹാരാഷ്ട്രയില്‍ നിലവിലുള്ള സാഹചര്യം പഠിക്കുകയും ലൗ ജിഹാദും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും സംബന്ധിച്ച് ലഭിച്ച പരാതികളില്‍ നടപടികള്‍ നിര്‍ദേശിക്കാനും മറ്റ് സംസ്ഥാനങ്ങളിലെ നിയമം പഠിക്കാനും കരട് തയ്യാറാക്കാനും ഒരു പ്രത്യേക സമിതി വേണമെന്നത് സര്‍ക്കാരിന്റെ പരിഗണനയിലുള്ള കാര്യമായിരുന്നു. അതനുസരിച്ച് ഡി.ജി.പിയുടെ അധ്യക്ഷതയില്‍ ഒരു പ്രത്യേക സമിതി രൂപീകരിക്കുന്നു.'- വിജ്ഞാപനത്തില്‍ പറയുന്നു.
ശ്രദ്ധ വാക്കര്‍ കൊലപാതകക്കേസ് മഹാരാഷ്ട്രയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് പ്രശ്നം മഹാരാഷ്ട്ര ഭരിക്കുന്ന ബി.ജെ.പി നേതൃത്വം തന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍ സമിതി രൂപീകരിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
വിവാഹവും പ്രണയവുമെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്ന് എന്‍.സി.പി നേതാവ് സുപ്രിയ സുലെ വ്യക്തമാക്കി. തീരുമാനം ഏകപക്ഷീയമാണെന്നും സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണമാണെന്നും മഹാരാഷ്ട്ര സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അബു അസിം ആസ്മി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.