പശ്ചിമബംഗാളില്‍ നാട്ടില്‍ ഇറങ്ങിയ കാട്ടാനയെ നാട്ടുകാർ ജെസിബി ഉപയോഗിച്ച് തുരത്തി ഓടിച്ചു. സമൂഹ മാധ്യമങ്ങളില്‍ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ആളുകള്‍ ബഹളം വെച്ചതോടെ പ്രകോപിതനായ കാട്ടാന ഈ സമയം പാടത്ത് ഉണ്ടായിരുന്ന ജെസിബിയ്ക്ക് നേരെ തിരിയുകയായിരുന്നു. ഡ്രൈവർ ജെസിബി ഉപയോഗിച്ച് ആനയെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമം നടത്തി. പ്രദേശവാസികളാണ് ആനയുടെയും ജെസിബിയുടെയും പാരാട്ടത്തിന്‍റെ ദൃശ്യങ്ങള്‍ പകർത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.അപ്പല്‍ചന്ദ് വനത്തില്‍ നിന്നാണ് ആന പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലെ ഡാംഡിം പ്രദേശത്ത് ഇറങ്ങിയത്. പരിഭ്രാന്തരായ ജനങ്ങള്‍ ആനയെ തുരത്തി ഓടിക്കുന്നതിനായി ബഹളം വയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്തതോടെയാണ് ആന പ്രകോപിതനായത്. തുടർന്ന് കണ്‍മുമ്പില്‍ കണ്ട വസ്തുക്കളെല്ലാം അത് നശിപ്പിക്കുകയായിരുന്നു.ഈ കൂട്ടത്തിലാണ് റോഡ് അരികില്‍ നിർത്തിയിട്ടിരുന്ന ജെസിബി തുമ്ബിക്കൈ കൊണ്ട് അടിച്ച് തകർക്കാനായി ആന വാഹനത്തിന് നേരെ പാഞ്ഞെടുത്തത്. എന്നാല്‍ ജെസിബി ഡ്രൈവർ ധൈര്യം കൈ വിടാതെ ജെസിബിയുടെ മുൻഭാഗത്തെ കൈ പ്രവർത്തിപ്പിച്ച് ആനയ്ക്ക് നേരെ പിടിച്ചു.
ഓടിവന്ന് മസ്തകം കൊണ്ട് ജെസിബിയില്‍ ആന ഇടിച്ചു. പക്ഷേ, ജെസിബിയില്‍ ഘടിപ്പിച്ചിരുന്ന ഇരുമ്പ് നെറ്റിയില്‍ തറച്ച് ആനയ്ക്ക് നന്നായി വേദനിച്ചെന്ന് പിന്നീടുള്ള അതിന്‍റെ തലകുലുക്കലില്‍ വ്യക്തം. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭയന്ന് പോയ ആന അവിടെ നിന്നും പിന്തിരിഞ്ഞ് ഓടാന്‍ ശ്രമിക്കുന്നതും പിന്തിരിഞ്ഞോടുന്ന ആനയുടെ പിന്നാലെ ആര്‍ത്തിരമ്പി ജനക്കൂട്ടം ഓടുന്നതും വീഡിയോയില്‍ കാണാം.
ഇതിനിടെ ആനയെ ആക്രമിച്ചതിന് ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നാലെ ജെസിബി കണ്ടുകെട്ടി. വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ ആനയെ പ്രകോപിപ്പിച്ച് ഓടിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
വന്യജീവികളുമായി ഇടപഴകുമ്പോള്‍ പാലിക്കേണ്ട മുൻ കരുതലുകളെ കുറിച്ച് ആളുകള്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ടെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ വനം വന്യജീവി വകുപ്പ് ഇടപെടണമെന്നും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ നടപടികള്‍ സ്വീകരിക്കണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.
സർക്കാർ കണക്കുകള്‍ പ്രകാരം പശ്ചിമബംഗാളില്‍ നിലവില്‍ ഏകദേശം 680 ആനകളാണ് ഉള്ളത്. ജല്‍പായ്ഗുരി, നക്‌സല്‍ബാരി, സിലിഗുരി, ബാഗ്‌ഡോഗ്ര തുടങ്ങിയ പ്രദേശങ്ങളില്‍ ഭക്ഷണത്തിനായി ഇവ നാട്ടിലിറങ്ങാറുണ്ട്.സാധാരണഗതിയില്‍, പ്രദേശവാസികള്‍ ഇവയുമായി സുരക്ഷിതമായ അകലം പാലിക്കുകയും മൃഗങ്ങളുമായി സമാധാനപരമായി ഇടപെടുകയുമാണ് ചെയ്യുന്നത്. എന്നാല്‍ നിലവിലെ സംഭവം നാട്ടുകാർക്കെതിരെ വലിയ വിമർശനങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.