തിരുവനന്തപുരം: കേരളത്തിൻ്റെ സ്റ്റാർട്ട്‌അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി തരൂർ പറയുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ കെഎസ് ശബരീനാഥൻ.
എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട മാനദണ്ഡത്തിന് അപ്പുറം സ്റ്റാർട്ട്‌അപ്പുകള്‍ വിലയിരുത്താനുള്ള ചില കണക്കുകള്‍ കൂടി അദ്ദേഹം പരാമര്‍ശിച്ചാല്‍ പൂർണത ലഭിക്കുമെന്നും പോസ്റ്റില്‍ പറയുന്നു. കേരളത്തിന്‍റെ വളര്‍ച്ചയ്ക്കായി ഒരുമിച്ച് നില്‍ക്കാമെന്നും എന്നാല്‍ റോമാ നഗരം ഒരു ദിവസം കൊണ്ട് വളര്‍ന്നതല്ലെന്ന് കൂടി ഓര്‍ക്കണമെന്നും ശബരീനാഥൻ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കെ സി വേണുഗോപാലടക്കം തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിന്റെ സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റം വളരുകയാണ് എന്ന് ഡോ:തരൂർ പറയുന്നതില്‍ തെറ്റില്ല. ഇതിന്റെ ഭാഗമായി നില്‍ക്കുന്നവരില്‍ പലരും സുഹൃത്തുക്കളാണ്, അവർക്ക് നല്ല കഴിവുണ്ട്, നല്ല പ്രതീക്ഷയുണ്ട്. സർക്കാരിന്റെ സഹായത്തോടെയും ഇല്ലാതെയും അവർ കുറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
ഡോ:തരൂരിന്റെ ലേഖനത്തില്‍ സർക്കാർ പുറത്തുവിട്ട ചില "cherrypicked" മാനദണ്ഡങ്ങള്‍ക്കപ്പുറം സ്റ്റാർട്ട് അപ്പുകളെ വിലയിരുത്താനുള്ള മറ്റു ചില കണക്കുകള്‍ കൂടി അദ്ദേഹം പരാമർശിച്ചാല്‍ പൂർണത ലഭിക്കുമായിരുന്നു. അതോടൊപ്പം ഈ വിഷയത്തില്‍ അധിഷ്ടിതമായി ഒരു ലേഖനം എഴുതുമ്പോള്‍ ഡോ തരൂരിന് ചിലതുകൂടി ചേർത്തുപറയാമായിരുന്നു.കേരളത്തിലെ സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റം ഒരു continuum ആണ്.2014ല്‍ ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്താണ് ഒരു സ്റ്റാർട്ട് അപ്പ് പോളിസി രൂപീകരിച്ചത്. അന്ന് MIT FAB LAB, Raspberry Pi Kits, സ്റ്റാർട്ട് അപ്പ് വില്ലജ് തുടങ്ങിയ ഒട്ടനവധി നൂതനമായ പദ്ധതികള്‍ രൂപീകരിച്ചു. കാലക്രമേണ സ്റ്റാർട്ട് അപ്പുകള്‍ വളർന്നപ്പോള്‍ അത് പുതിയ രൂപവും ഭാവവും ഏറ്റെടുത്തു.
ഈ പ്രവർത്തനങ്ങളുടെ ഓർമയിലാണ് ഉമ്മൻ ചാണ്ടി സാർ മരണപെട്ടപ്പോള്‍ കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ ഔദ്യോഗിക പത്രക്കുറിപ്പില്‍, "കേരളത്തില്‍ സ്റ്റാർട് അപ്പ് ഇക്കോസിസ്റ്റത്തിന് ശക്തമായ അടിത്തറപാകിയ ധിഷണശാലി " / " the visionary, who laid the foundation for the vibrant start-up ecosystem in Kerala" എന്നെഴുതിയത്.
കേരളത്തിന്റെ വളർച്ചക്കായി ഒരുമിച്ചു നില്‍ക്കാം, പക്ഷേ റോമാ നഗരം ഒരു ദിവസം കൊണ്ടു വളർന്നതല്ല എന്നുകൂടി ഓർക്കുന്നത് നല്ലതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.