കോഴിക്കോട്: വടകരയില്‍ കാർ ഇടിച്ച് 9വയസുകാരി ദൃഷാന കോമയില്‍ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസില്‍ ഇന്ന് കുറ്റപത്രം സമർപ്പിക്കും.
അശ്രദ്ധ കാരണം ഉണ്ടായ മരണത്തിനും, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും വടകര പൊലീസ് എടുത്ത കേസിലാണ് ഇന്ന് കുറ്റപത്രം സമർപ്പിക്കുക. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തുക തട്ടിയെടുത്ത കേസില്‍ കുറ്റപത്രം അടുത്തയാഴ്ച സമർപ്പിച്ചേക്കും.നാദാപുരം പൊലീസ് ആണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടു കേസിലും പ്രതി ഷെജീലിന് ജാമ്യം ലഭിച്ചിരുന്നു. കുറ്റബോധം ഉണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു ഷെജിലിന്‍റെ മറുപടി. കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ്പ്രതി പിടിയിലാവുന്നത്. ദുബായില്‍ നിന്നും കോയമ്പത്തൂർ വിമാനത്താവളത്തില്‍ ഇറങ്ങിയ പുറമേരി സ്വദേശി ഷെജീലിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയും കേരളാ പൊലീസിന് കൈമാറുകയുമായിരുന്നു.
വടകര ചോറോട് വെച്ചു റോഡ് മുറിച്ച് കടക്കുകയായിരുന്ന ദൃഷാനയെയും മുത്തശ്ശി ബേബിയെയും ഇടിച്ചിട്ട പ്രതി അപകടത്തിന് ശേഷം ഒരു മനസാക്ഷിയുമില്ലാതെ നിർത്താതെ പോവുകയും പിന്നീട് കാർ മതിലില്‍ ഇടിച്ചെന്ന് വരുത്തി ഇൻഷുറൻസ് തുക തട്ടിയെടുത്തശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ കാറിന് രൂപ മാറ്റങ്ങളും വരുത്തി. കഴിഞ്ഞ ഡിസംബർ 5 നാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. നാട്ടിലെത്തി കീഴടങ്ങുമെന്ന് സമ്മതിച്ചിരുന്ന പ്രതി എന്നാല്‍ ദുബായില്‍ തന്നെ തുടർന്നു.
ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാല്‍ കോയമ്പത്തൂർ വിമനത്താവളത്തില്‍ ഇറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു. അപകടക്കേസും കബളിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയെടുത്ത കേസുമാണ് ഷെജീലിനെതിരെയുള്ളത്.
ഒരുവർഷമായി അബോധാവസ്ഥയില്‍ തുടരുകയാണ് ദൃഷാന. കഴിഞ്ഞ വർഷം ഫെബ്രുവരി 17 നായിരുന്നു വടകര ചോറോട് അപകടം നടന്നത്. ദൃഷാനയുടെ ദുരിതം സംബന്ധിച്ചു മൂന്ന് മാസത്തോളം മാധ്യമങ്ങൾ നിരന്തരം വാർത്തകള്‍ ചെയ്തിരുന്നു.
ഇതിന് പിന്നാലെയായിരുന്നു വടകര റൂറല്‍ എസ്പി കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയും പല തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാവുകയും ചെയ്തു. വാർത്തകൾ ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി സ്വമേധയ കേസെടുത്തതും നിർണ്ണായകമായി. സമീപകാലത്തെ വലിയൊരു അന്വേഷണമായിരുന്നു ഇതുമായി ബന്ധപ്പെട്ട് തുടർന്ന് പൊലീസ് നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.