തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി ലേഖനമെഴുതിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ തുടരുന്നതിനിടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.
'സി.പി.എം. നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍' എന്ന കെ.പി.സി.സിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റര്‍ പങ്കുവെക്കുകയാണ് തരൂര്‍ ചെയ്തത്.എന്നാല്‍ പോസ്റ്റര്‍ മണിക്കൂറുകള്‍ക്കകം തരൂര്‍ നീക്കം ചെയ്തു. പകരമിട്ട പോസ്റ്റില്‍ സിപിഎം പരാമര്‍ശമേ ഇല്ലായിരുന്നു.
'ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു.
ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണ്' ആദ്യമിട്ട പോസ്റ്റിന് പകരമായി തരൂര്‍ കുറിച്ചു.ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലായിരുന്നു തരൂരിന്റെ അനുസ്മരണ പോസ്റ്റ്. പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. 2019 ഫെബ്രുവരി 17-നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിലെ പത്ത് പ്രതികള്‍ക്ക് കഴിഞ്ഞ മാസം കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
കഴിഞ്ഞദിവസം പിണറായി സര്‍ക്കാരിന് കീഴില്‍ വ്യവസായ രംഗത്ത് കേരളം നേട്ടങ്ങള്‍ കൈവരിച്ചുവെന്ന്് ശശി തരൂര്‍ ഒരു ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. തരൂരിന്റെ ലേഖനം വാര്‍ത്തയായതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. പിന്നാലെ അദ്ദേഹത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.