കോഴിക്കോട്: നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിനു ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മുന്തിയ പരിഗണനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. യുപിഎ സർക്കാർ ഭരിച്ച 10 വർഷത്തിൽ നൽകിയതിനേക്കാൾ മൂന്നിരട്ടിയിലധികം തുക മോദി സർക്കാർ കേരളത്തിനു നൽകി.
എന്നാൽ കേരളത്തോടു കേന്ദ്ര അവഗണനയാണെന്നാണു യുഡിഎഫും എൽഡിഎഫും വ്യാജപ്രചാരണം നടത്തുന്നത്. ഇതു സംസ്ഥാനത്തെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.‘‘2004 മുതൽ 2014 വരെ 46,000 കോടി രൂപയാണു യുപിഎ സർക്കാർ കേരളത്തിന് അനുവദിച്ചത്. എന്നാൽ 2015 മുതൽ 2025 വരെ 1,57,000 കോടി രൂപയാണു സംസ്ഥാനത്തിന് എൻഡിഎ സർക്കാർ അനുവദിച്ചത്. റെയിൽവെ ബജറ്റിൽ യുപിഎ കാലത്ത് പ്രതിവർഷം 370 കോടി രൂപയാണ് കേരളത്തിന് കിട്ടിക്കൊണ്ടിരുന്നതെങ്കിൽ ഈ വർഷം മാത്രം 3042 കോടിയാണ് മോദി സർക്കാർ കേരളത്തിനു നൽകിയത്.
കേരളത്തിലെ 35 റെയിൽവെ സ്‌റ്റേഷനുകളാണ് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നത്. കേരളത്തിന്റെ നടപ്പ് റെയിൽ പദ്ധതികൾക്കെല്ലാം കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. എന്നാൽ സംസ്ഥാനം ഇതിനോടെല്ലാം മുഖംതിരിഞ്ഞു നിൽക്കുകയാണ്’’ – കെ.സുരേന്ദ്രൻ പറഞ്ഞു.‘‘ശബരി റെയിൽ പദ്ധതി മുടങ്ങിയത് സംസ്ഥാനത്തിന്റെ അലംഭാവം കൊണ്ടു മാത്രമാണ്. കേന്ദ്രത്തിന്റെ ത്രികക്ഷി എംഒയു സംസ്ഥാനം അംഗീകരിക്കാത്തത് എന്തുകൊണ്ടാണ്. കേരളത്തിന്റെ പിടിപ്പുകേടാണിതിന്റെ കാരണം. കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിൽ റെയിൽവെയ്ക്കു വലിയ കുതിച്ചുചാട്ടമാണുണ്ടായത്. 500 കോടി വാർഷിക വരുമാനത്തിലേക്കു കേരളത്തിലെ പ്രധാന റെയിൽവെ സ്റ്റേഷനുകളെ ഉയർത്താനുള്ള നടപടിയാണ് കേന്ദ്രം കൈക്കൊള്ളുന്നത്. എന്നിട്ടും പുതിയ വണ്ടികൾ കേരളത്തിന് അനുവദിച്ചില്ലെന്നാണു ചില മാധ്യമങ്ങൾ പറയുന്നത്. ബജറ്റിലല്ല പുതിയ വണ്ടികൾ അനുവദിക്കുക എന്ന കാര്യമെങ്കിലും ഇവർ മനസിലാക്കണം. വൻകിട പദ്ധതികൾ ഒന്നും ബജറ്റിൽ അല്ല പ്രഖ്യാപിക്കാറുള്ളത്. ഇതു മനസിലാക്കാതെയാണ് മാധ്യമങ്ങൾപോലും പ്രതികരിക്കുന്നത്.’’ – കെ.സുരേന്ദ്രൻ തുറന്നടിച്ചു.
‘‘രണ്ടു ലക്ഷം രൂപ വരുമാനമുള്ളവർക്ക് വരെ നികുതി അടയ്ക്കേണ്ടിയിരുന്ന സാഹചര്യമായിരുന്നു യുപിഎ ഭരിക്കുമ്പോൾ. എങ്കിൽ ഇപ്പോൾ 12 ലക്ഷം വരുമാനമുള്ളവർവരെ നികുതി അടയ്ക്കേണ്ടതില്ല. മധ്യവർഗത്തിന് ഇത്രയും അനുകൂലമായി നിലപാടെടുത്ത മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല. എന്നാൽ ബജറ്റ് പ്രസംഗം തുടങ്ങും മുമ്പ് കേന്ദ്ര അവഗണയെന്നു പറഞ്ഞ് പ്രസ്താവന ഇറക്കുകയാണ് പ്രതിപക്ഷ സഖ്യം ചെയ്യുന്നത്.’’ – സുരേന്ദ്രൻ വ്യക്തമാക്കി.
വയനാടിന്റെ കാര്യത്തിൽ സംസ്ഥാനത്തിനു ഹൈക്കോടതിയിൽ മുഖം നഷ്ടപ്പെട്ടു. കേരളത്തിന്റെ കയ്യിൽ പണമുണ്ടായിട്ടും വയനാടിനു വേണ്ടി ഒന്നും ചെയ്തില്ല. സംസ്ഥാനത്തിന്റെ കുറ്റം മറച്ചുവയ്ക്കാനാണു കേന്ദ്രത്തെ പഴിചാരുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.