ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ഗവാതില്‍ ഏകാദശി ജനുവരി 10ന്

തിരുവനന്തപുരം: ശ്രീപത്മാനഭ സ്വാമി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ സ്വര്‍ഗവാതില്‍ ഏകാദശി വിപുലമായ ചടങ്ങുകളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

2025 ജനുവരി 10ന് ആണ് സ്വര്‍ഗവാതില്‍ ഏകാദശി. 10ന് പുലര്‍ച്ചെ 2.30 മുതല്‍ 4 മണി വരെ നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, ദീപാരാധന. തുടര്‍ന്ന് പുലര്‍ച്ചെ 4.30 മുതല്‍ 6 മണി വരെയും രാവിലെ 9.30 മുതല്‍ 12.30 മണി വരെയും വൈകിട്ട് 3.15 മുതല്‍ 6.15 വരെയും രാത്രി ശീവേലിക്ക് ശേഷവും ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കിയിട്ടുണ്ട്.

സ്വര്‍ഗവാതില്‍ ഏകാദശിയുടെ ഭാഗമായി രാത്രി 8.30 ഓടെ സിംഹാസന വാഹനത്തില്‍ പൊന്നും ശീവേലി ഉണ്ടായിരിക്കും. എല്ലാവര്‍ക്കും ദര്‍ശന സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി അന്ന് സ്‌പെഷ്യല്‍ സേവ ടിക്കറ്റ് വഴിയുള്ള ദര്‍ശനം ഉണ്ടായിരിക്കില്ല.സ്വര്‍ഗവാതില്‍ ദിനത്തിലും ക്ഷേത്രത്തില്‍ നിത്യവും നടത്തുന്ന അന്നദാനത്തിന് പുറമേ സ്വര്‍ഗവാതില്‍ ഏകാദശി വ്രതം നോക്കുന്നവര്‍ക്ക് ഗോതമ്പ് കഞ്ഞി വിതരണം ഉണ്ടായിരിക്കും.

അന്ന് സുഗമമായ ദര്‍ശനം ഒരുക്കുന്നതിന്‍റെ ഭാഗമായി ക്ഷേത്രത്തില്‍ പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കിഴക്ക് ഭാഗത്ത് നിന്നും വടക്ക് ഭാഗത്ത് നിന്നും വരുന്ന ഭക്തര്‍ക്ക് ക്ഷേത്രത്തിന് പുറത്ത്, വടക്ക് ഭാഗത്ത് ബാരിക്കേഡ് സംവിധാനത്തിലൂടെ ക്യൂവായി പടിഞ്ഞാറേ നടവഴി അകത്ത് പ്രവേശിച്ച് തെക്ക് ഭാഗത്ത് ശ്രീകാര്യക്കാരുടെ ഓഫീസിന് മുന്നിലൂടെ ദര്‍ശനത്തിന് പ്രവേശിക്കണം.

തെക്ക് ഭാഗത്ത് നിന്നും പടിഞ്ഞാറ് ഭാഗത്ത് നിന്നും വരുന്ന ഭക്ത ജനങ്ങള്‍ ക്ഷേത്രത്തിന് പുറത്ത് പടിഞ്ഞാറേ നടയില്‍ നിന്നാരംഭിക്കുന്ന ബാരിക്കേഡിലൂടെ ക്യൂവായി തെക്കേ നടവഴി അകത്ത് പ്രവേശിച്ച് കുലശേഖര മണ്ഡപത്തെ ചുറ്റിപ്പോകുന്ന പ്രധാന ക്യൂവിലൂടെ ക്ഷേത്രത്തിനകത്തെ കിഴക്കേ നട വഴി ദര്‍ശനത്തിന് ശ്രമിക്കണമെന്ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര അധികൃതര്‍ അറിയിച്ചു.പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ഗവാതില്‍ ഏകാദശി

ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് സ്വര്‍ഗവാതില്‍ ഏകാദശിയായി കണക്കാക്കുന്നത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര മതിലകത്ത് തെക്കു കിഴക്ക് ഭാഗത്തുള്ള ദീപയാഗ മണ്ഡപത്തില്‍ ധനു, മിഥുനം മാസങ്ങളില്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്തിവരുന്ന ആഘോഷമാണ് ഭദ്രദീപം.

കൊല്ലവര്‍ഷം 919 (എഡി 1744) ധനു മാസത്തിലാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭദ്രദീപം ആരംഭിച്ചത്. ആ ദിവസം ശ്രീപത്മനാഭ സ്വാമിക്ക് സ്വര്‍ണക്കുടം നടക്കുവെക്കും.വിശേഷാല്‍ നിവേദ്യം, ശീവേലി അലങ്കാരം എന്നിവയ്ക്ക് പുറമേ ആ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് തൃക്കാപ്പ് തുറക്കും. അഭിഷേകവും ദീപാരാധനയും കഴിഞ്ഞ് അകത്തെഴുന്നെള്ളിച്ചാല്‍ ഉച്ചയ്ക്ക് തൃക്കാപ്പിടുന്നത് വരെയും ഉച്ചയ്ക്ക് രണ്ടര മണിക്ക് തൃക്കാപ്പ് തുറന്നാല്‍ വെകുന്നേരം അഞ്ച് മണിവരെയും ഭക്തര്‍ക്ക് മുന്‍പ് ദര്‍ശനം നല്‍കിയിരുന്നു.

സന്ധ്യയ്ക്ക് ദീപാരാധനയും അത്താഴ പൂജയും കഴിഞ്ഞ് സ്വര്‍ഗം കടക്കുന്നതിനായി ചെറുചുറ്റിന്‍റെ വടക്കേ വാതിലിന് വെളിയില്‍ എഴുന്നള്ളത്ത് പ്രവേശിക്കുന്നു. എഴുന്നള്ളത്ത് സമയത്ത് സ്വാതി തിരുനാളിന്‍റെ കീര്‍ത്തനങ്ങളാണ് ആലപിക്കുന്നത്.

മുന്‍കാലങ്ങളില്‍ സ്വര്‍ഗവാതില്‍ ഏകാദശിക്ക് തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയിരുന്നു. മഹാവിഷ്‌ണു വൈകുണ്‌ഠത്തിലേക്കുള്ള വാതില്‍ അഥവാ സ്വര്‍ഗകവാടം തുറക്കുന്ന ദിവസമാണിതെന്നാണ് വിശ്വാസം.

ഇഹലോക സുഖവും പരലോക മോക്ഷവും അന്നത്തെ ക്ഷേത്ര ദര്‍ശനത്തിലൂടെ ലഭിക്കുമെന്ന വിശ്വാസവുമുണ്ട്. വിഷ്‌ണു, ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളിലാണ് ഈ ദിവസം പ്രാധാന്യത്തോടെ പ്രത്യേക ചടങ്ങുകള്‍ നടത്തുന്നത്.

ഈ ദിവസം ക്ഷേത്രത്തിന്‍റെ മുന്‍വാതിലിനെ സ്വര്‍ഗവാതില്‍ അഥവാ വൈകുണ്‌ഠ കവാടമായി സങ്കല്‍പ്പിച്ച് പ്രത്യേക പൂജ നടത്തിയ ശേഷം അതിലൂടെ കടന്ന് ദര്‍ശനം നടത്തി മറ്റൊരു വാതില്‍ വഴി പുറത്തു വരുന്നതാണ് സ്വര്‍ഗവാതില്‍ ഏകാദശിയുടെ പ്രധാന ചടങ്ങ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !