മലപ്പുറം: കേന്ദ്രസർക്കാരിനും യുഡിഎഫിനും എതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്ര സർക്കാരിൻ്റെ നയം ജനജീവിതം ദുസ്സഹമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഭരണഘടനാ ശില്പിയായ ഡോ.ബി ആർ. അംബേദ്കറോട് പുച്ഛമാണ് എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന് എതിരായ ജനവികാരം തിരിച്ചു വിടാൻ വർഗീയ സംഘർഷം ഉണ്ടാക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാർ അക്രമങ്ങളിൽ മുസ്ലീം വിഭാഗങ്ങളാണ് ഏറ്റവുമധികം ഇരകളായത്. ക്രൈസ്തവരുടെ സ്ഥിതിയും വ്യത്യസ്തമല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വിട്ടുവീഴ്ചയില്ലാതെ വർഗീയതയെ നേരിടുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് അവർക്ക് പറയാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസ് നേതാക്കളും അണികളും ബിജെപിയിലേക്ക് ഒഴുകുകയാണ് എന്നും എന്നിട്ടും കോൺഗ്രസ് പഠിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. വർഗീയതയുടെ ആടയാഭരണങ്ങൾ അണിഞ്ഞ ചില കോൺഗ്രസ് നേതാക്കൾ സംഘപരിവാറിനൊപ്പം ചേർന്ന് പരസ്യ നിലപാട് എടുക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. നവംബർ ഒന്നിന് ശേഷം കേരളത്തിൽ അതിദരിദ്രർ ഉണ്ടാകില്ല. സംസ്ഥാന കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോൾ ചില മാസങ്ങളിൽ ക്ഷേമപെൻഷൻ നൽകാൻ കഴിയാതെ വന്നു.
വയനാട് ദുരന്തത്തിൽ കൃത്യസമയത്ത് കേന്ദ്ര സഹായം ലഭിച്ചില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങൾക്ക് കൃത്യ സമയത്ത് സഹായം ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു. കേരളത്തോട് ഈ നിലപാട് സ്വീകരിക്കാൻ എന്താണ് കാരണം എന്നും അദ്ദേഹം ചോദിച്ചു. ബി ജെ പി പ്രതിപക്ഷ സംസ്ഥാനങ്ങളിൽ ഇത്തരം സമയത്ത് സർക്കാരിനോട് യോജിച്ച് സഹായം ലഭ്യമാക്കാറുണ്ട് എന്നാൽ കേരളത്തിലെ ബിജെപിക്ക് എന്താണ് അത് ചെയ്യാൻ സാധിക്കാത്തത് എന്നും മുഖ്യമന്ത്രി ആരാഞ്ഞു.
എന്തിനാണ് ഇവിടുത്തെ ജനങ്ങളോട് പക എന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് തുടങ്ങി വെച്ച നയങ്ങളുടെ മൂർധന്യാവസ്ഥയാണ് ഇപ്പോൾ അധികാരത്തിലുള്ള കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ഉദാരവത്കരണം ഉൾപ്പടെ നയം കൊണ്ടുവന്നത് തെറ്റാണെന്ന് കോൺഗ്രസിന് തോന്നുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്കും കോൺഗ്രസിനും ഒരേ സാമ്പത്തിക നയമാണ് എന്നും പിണറായി കുറ്റപ്പെടുത്തി.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ബിജെപി നയമാണ് നടപ്പാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ വർഗ്ഗീയതക്ക് ന്യൂനപക്ഷ വർഗ്ഗീയത മരുന്നല്ല. രണ്ടും പരസ്പരപൂരകമാണ് എന്ന് മനസിലാക്കണം. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുന്നി വിഭാഗം എക്കാലവും അകറ്റി നിർത്തിയ ജമാഅത്തെ ഇസ്ലാമി ഇപ്പോൾ യുഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ്.
മുസ്ലീം ലീഗിന് അവരോട് വല്ലാത്ത പ്രതിപത്തിയാണ് എന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗ് വർഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയിലേക്ക് എത്തിയെന്നും ഭാവിയിൽ വർഗീയ ശക്തികൾ ലീഗിനെ തന്നെ വിഴുങ്ങും എന്നും അദ്ദേഹം പറഞ്ഞു. ഈ രാഷ്ട്രീയം അപകടകരമാണ് എന്ന് മുസ്ലിം ലീഗ് മനസിലാക്കണം. ഇല്ലെങ്കിൽ വന് ദുരന്തമുണ്ടാകും. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്നവരല്ല തങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.