തിരുവനന്തപുരം: കേരളത്തിൻ്റെ വികസനത്തിനും സാമ്പത്തികവളർച്ചയ്ക്കും സഹായകമാകുംവിധം പൂവാറിൽ കപ്പൽനിർമ്മാണശാലയ്ക്ക് വഴിയൊരുക്കുന്നു.
കപ്പൽശാലയ്ക്ക് അനുയോജ്യമായ പ്രദേശം കണ്ടെത്തി അറിയിക്കാനും തുടർഏകോപനത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും ആവശ്യപ്പെട്ട് കേന്ദ്രതുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യമന്ത്രി പിണറായി വിജയൻ കത്തു നൽകി. മാരിടൈം അമൃതകാൽ വിഷൻ-2047ൽ ഉൾപ്പെടുത്തി സംസ്ഥാനത്തിൻ്റെ സഹകരണത്തോടെ കപ്പൽശാലയും കപ്പൽഅറ്റകുറ്റപ്പണി കേന്ദ്രവും സ്ഥാപിക്കാനാണ് കേന്ദ്രപദ്ധതി.
80 ലക്ഷം കോടി രൂപ ചെലവുവരുന്ന പദ്ധതികളാണ് മാറിടൈം അമൃത്കാലിൽ നടപ്പാക്കുക. കപ്പൽനിർമ്മാണ-ആത്രകുടപ്പണി ക്ലസ്റ്ററുകൾ, റിവർക്രൂയിസ് പദ്ധതികൾ, ഉൾനാടൻ ജലഗതാഗത പദ്ധതികൾ, ലോകോത്തര തുറമുഖങ്ങൾ എന്നിവയെല്ലാമുൾപ്പെടും. സാമ്പത്തിക വളർച്ചയ്ക്കും തൊഴിൽ സൃഷ്ടിക്കുന്നതിനും കപ്പൽവ്യവസായത്തിന് നിർണ്ണായക പങ്കുണ്ടെന്നും രാജ്യത്തിൻറെ വ്യാപാരത്തിൽ 95ശതമാനവും കടൽമാർഗമാണെന്നും കേന്ദ്രമയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കത്തിന് സംസ്ഥാനം മറുപടി നൽകിയിട്ടില്ല. പൂവാവായിൽ വന്നാൽ കൊച്ചിയിൽ രണ്ടു കപ്പൽശാലയുള്ള സംസ്ഥാനമായി കേരളം മാറും. വിഴിഞ്ഞം തുറമുഖത്തിന് 10കിലോമീറ്റർ സമീപത്തുള്ള പൂവാറിൽ, തീരത്തുനിന്ന് അരക്കിലോമീറ്റർ ദൂരം വരെ 13മീറ്റർ സ്വാഭാവിക ആഴമുള്ളതാണ് കപ്പൽശാലയ്ക്ക് അനുകൂലം. ഇരുപതിനായിരത്തിലേറെ കണ്ടെയ്നറുകൾ വഹിക്കാവുന്ന കൂറ്റൻ കപ്പലുകൾ പോലും നിർമ്മിക്കാൻ അനുയോജ്യമാണിവിടം. ഇടയ്ക്കിടെയുള്ള ഡ്രജ്ജിംഗ് വേണ്ടിവരില്ല.
2500-3000 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് കേന്ദ്രനിർദ്ദേശം. വൻകിട കപ്പലുകൾ നിർമ്മിക്കാനാവുംവിധം ആഴമുള്ള കടൽത്തീരമുണ്ടാവണം. പ്രധാന തുറമുഖത്തിന് സമീപമായിരിക്കണം. കപ്പൽശാലയോട് ചേർന്ന് ടൗൺഷിപ്പ്, ആശുപത്രി, റോഡ് കണക്ടിവിറ്റി എന്നിവ സംസ്ഥാനം ഉറപ്പാക്കണം. ക്ലിയറൻസുകൾ, അനുമതികൾ, പെർമിറ്റുകൾ എന്നിവ വേഗത്തിലാക്കണം. 15,000ത്തോളം തൊഴിലവസരങ്ങളുണ്ടാവും. അനുബന്ധ വ്യവസായങ്ങൾക്കും മെച്ചമാണ്. നികുതിയിനത്തിലും സർക്കാരിന് നേട്ടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.