ഉണ്ണി നായർ , തലക്കശ്ശേരി
ഇമ്രാൻ ഖാന്റെ രാഷ്ട്രീയ ജിവിതത്തിലെ മറ്റൊരു വീഴ്ചയാണ് കഴിഞ്ഞ ദിവസം സംഭവിച്ചത് . പാകിസ്താനി കോടതി അദ്ദേഹത്തെ അഴിമതിയുടെ പേരിൽ 14 വര്ഷത്തേക്ക് ജയിൽ ശിക്ഷ വിധിച്ചിരിക്കുകയാണ് . , വളരെ നിർണായകമായ ഒരു ഘട്ടത്തിൽ ആണ് ഈ ഒരു കോടതിവിധി ഇമ്രാൻ ഖാന്റെ തലയിൽ ഇടിത്തീ പോലെ വീണിരിക്കുന്നത് . അദ്ദേഹത്തിന്റെ ജയിൽമോചനത്തിനായുള്ള ചർച്ച തെഹ്രിക് ഇ ഇൻസാഫ് പാർട്ടി നേതാക്കൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി സർക്കാരുമായി സർക്കാരുമായി നടത്തിവരുന്നതിനിടയിൽ ആണ് ഈ ഒരു അശിനിപാതം കൂടി അദ്ദേഹത്തിനെ തലയിൽ പതിച്ചത് . 155 ഓളം കേസുകൾ ആണ് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് എതിരെകോടതിക്കു മുമ്പാകെ ഉള്ളത് , അൽ കാദിർ ട്രസ്റ്റ് കേസിൽ ആണ് ഇപ്പോഴത്തെ വിധി വന്നിട്ടുള്ളത്.
ഇമ്രാൻ പ്രധാനമന്ത്രി ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പത്നി, ബുഷ്‌റ ബീവിയുമായി ചേർന്ന് ഒരു സർവകലാശാല നിർമ്മിക്കുന്നതിനുള്ള ശ്രമം നടത്തിയിരുന്നു . അൽ കാദിർ യുണിവേസിറ്റി എന്നപേരിൽ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന ഈ യൂണിവേസിറ്റിക്കായി സ്ഥലം സ്വീകരിച്ചത് മലിക് റിയാസ് എന്ന വ്യവസായ ഭീമനിൽ നിന്നായിരുന്നു . മാലിക് റിയാസ് അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെ പേരിൽ U K യുടെ നാഷണൽ ക്രൈം ഏജൻസി യുടെ അന്വേഷണം നേരിടുന്ന വ്യക്തികൂടിയാണ് . 2019 ൽ മാലിക് റിയാസ് യു കെ ഗവണ്മെന്റ് ഉദ്യോഗസ്ഥരുമായിചേർന്ന് വഴിവിട്ട ഇടപാട് നടത്തിയിരുന്നു , അതുവഴി അനധികൃതമായി സമ്പാദിച്ച പണം പാകിസ്ഥാൻ ട്രെഷറി യിലേക്ക് മാറ്റപ്പെടുകയും , ആ പണം തിരിച്ചു ഇമ്രാൻ ഖാൻ റിയാസ് മാലിക് ന്റെ അക്കൗണ്ടിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു , ഈ സഹായത്തിന്റെ ഉപകാര സ്‌മരണ ആയിട്ടാണ് ഇമ്രാൻ ഖാന് സർവകലാശാലക്ക് വേണ്ട സ്ഥലം ലഭിച്ചത് . ഈ കേസ് ആണ് അൽ ഖാദിർ അഴിമതി .
കേസിൽ ഇമ്രാൻഖാൻ , അദ്ദേഹത്തിന്റെ ഭാര്യ ബുഷ്‌റ ബീവി , വിവാദ വ്യവസായി റിയാസ് മാലിക് എന്നീ മൂവരും കുറ്റക്കാർ ആണെന്ന് കോടതി കണ്ടെത്തുകയായിരുന്നു . 14 വര്ഷം തടവും 3500 അമേരിക്കൻ ഡോളർ പിഴയും ശിക്ഷയാണ് കോടതി നൽകിയത് . അദ്ദേഹത്തിന്റെ ഭാര്യ ബുഷ്‌റ ബീവിക്ക് 7 വര്ഷം തടവാണ് ലഭിച്ചത് ഇതുകൂടാതെ അവർക്ക് 1700 ഡോളർ പിഴ കൂടി കോടതി ചുമത്തി . ഇമ്രാൻ ഖാന്റെ പാർട്ടി ഇസ്ലാമബാദിൽ ഈ വിധിക്കെതിരെ വലിയ പ്രക്ഷോഭം ആണ് നടത്തിയത് . . പാക്കിസ്ഥാൻ രാഷ്ട്രീയത്തിൽ അഴിമതിയും അത്തരം കേസുകളിൽ ഭരണാധികാരികളുടെ ജയിൽ വാസവും പുതിയ സംഭവം ഒന്നുമല്ല . . മറ്റൊരു പാകിസ്ഥാൻ മുൻപ്രധാനമന്ത്രി ആയിരുന്ന നവാസ് ഷെരീഫും സമാനമായ ഒരുകേസിൽ ശിക്ഷിക്കപ്പെടുകയുണ്ടയി . എന്നാൽ അദ്ദേഹം ഇപ്പോഴും സ്വതന്ത്രനായി വിലസുകയാണ് . അദ്ദേഹത്തിന്റെ സഹോദരൻ ഷഹബാസ് ഷെരിഫ് ആണ് ഇപ്പോഴത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി . ,മകളാണെങ്കിൽ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയും . എങ്ങിനെയാണ് ഇത് പാകിസ്ഥാനിൽ സംഭവ്യമാകുന്നത് ? അദ്ദേഹം പാക്കിസ്ഥാൻ ആർമി യുമായി ഉണ്ടാക്കുന്ന നീക്കുപോക്കുകൾ മാത്രമാണ് ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രീയ നേതാക്കൾക്കുള്ള ഏക പോംവഴി , എന്നാൽ ഇമ്രാൻ ഖാൻ പറയുന്നത് അദ്ദേഹം അത്തരത്തിൽ ഒരുതരത്തിൽ ഉള്ള നീക്കുപോക്കുകളും ആരുമായും ഉണ്ടാക്കില്ല എന്നതാണ് .
ഇമ്രാൻ ഖാൻ പറയുന്നു " എന്തൊക്കെ തന്ത്രങ്ങൾ ഉപയോഗിച്ചാലും ഒരു ഇടപാടിലും ഞാൻ ഏർപ്പെടില്ലെന്ന് വ്യക്തമാക്കട്ടെ. കോടികളുടെ അഴിമതികൾ മാപ്പാക്കാൻ ശ്രമിക്കുന്ന നവാസ് ഷെരീഫ് അല്ല ഞാൻ. ഞാൻ പാകിസ്ഥാനിൽ ജീവിച്ചു, മരിക്കും , എന്റെ രാജ്യത്തിനുവേണ്ടി ഞാൻ എല്ലായിപ്പോഴും നിലകൊള്ളും"
പാകിസ്ഥാൻ ഭരിച്ച പല പ്രധാനന്ത്രിമാരും ഒന്നുകിൽ രാജ്യം വിടേണ്ടിവരികയോ , വീട്ടുതടങ്കലിൽ ആകുകയോ ചെയ്ത ചരിത്രം ആണ് ഉള്ളത് . തൻ ഒരിക്കലും രാജ്യം വിടില്ല എന്നാണ് ഇമ്രാൻ ഖാൻ തറപ്പിച്ചു പറയുന്നത് . അദ്ദേഹം ഒരു രാഷ്ട്രീയ തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത് , അങ്ങിനെ ഒരു തിരിച്ചുവരവ് നടത്തണമെങ്കിൽ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് ലഭിക്കണമായിരുന്നു . ഈ ലക്‌ഷ്യം വച്ചുകൊണ്ട് കഴിഞ്ഞ മാസം അദ്ദേഹം സർക്കാരുമായി സംഭാഷണം നടത്താൻ അദ്ദേഹം തയ്യാറായി . ഇതിന്റെ ഭാഗമായി മൂന്നു വട്ടം തെഹ്‌രിക് ഇ ഇൻസാഫ് - സർക്കാർ ചർച്ചകൾ നടന്നു . അവസാന വട്ട ചർച്ച നടന്നത് കഴിഞ്ഞ ജനുവരി 16 നായിരുന്നു . അദ്ദേഹത്തിന്റെ പാർട്ടി ആവശ്യങ്ങളുടെ ഒരു പട്ടിക സർക്കാരിന് നൽകിയിരുന്നു , ഇതിൽ 2023 ൽ നടന്ന കലാപത്തിൽ ഒരു ജുഡീഷ്യൽ അന്വേഷണം വേണം എന്നതായിരുന്നു അതിലെ ഒരു ആവശ്യം . അതിനെ തുടർന്നായിരുന്നു ഇമ്രാൻഖാൻ അറസ്റ്റിലകപ്പെട്ടത് . മറ്റൊന്ന് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക എന്നതായിരുന്നു , കാരണം ഇമ്രാൻ ഖാന്റെ പാർട്ടി പ്രവത്തകർ മാസങ്ങളായി രാഷ്ട്രീയ കാരണങ്ങളാൽ ജയിലിൽ കഴിയുകയാണ് , അവരെ മോചിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ പ്രധാന ആവശ്യമാണ് .. പലപ്പോഴായി നടന്ന ചർച്ചയിലൊന്നിലും തന്നെ ഒരു വിധ പരിഹാരവും ഉരുത്തിരിഞ്ഞുവന്നില്ല . കാരണം ആത്യന്തികമായി ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് പാകിസ്താനി ആർമി ആണ് . കഴിഞ്ഞ ആഴ്ച പാകിസ്ഥാൻ സൈനിക മേധാവി ആസിം മുനീർ ഇമ്രാൻ തെഹ്‌രീക് ഇ ഇൻസാഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . അതിന്റെ ഫലങ്ങൾ വ്യക്തതയില്ലാതെതുടരുന്നു .
ഇമ്രാൻ ക്യാമ്പിൽ ഉള്ളവർ രാഷ്ട്രീയ വിഷയങ്ങളാണ് തങ്ങൾ ചർച്ച ചെയ്തത് എന്നും സൈനിക മേധാവി ശുഭാപ്തികരമായ സൂചനകൾ ആണ് നൽകിയത് എന്നും പറയുമ്പോൾ , ഒരു തരത്തിലുള്ള രാഷ്ട്രീയ വിഷയവും ചർച്ചയിൽ ഉയർത്തപ്പെട്ടിട്ടില്ല പാകിസ്ഥാനിൽ വർദ്ധിച്ചുവരുന്ന ഭീകരവാദത്തെ കുറിച്ചായിരുന്നു ചർച്ച എന്ന് പറഞ്ഞൊഴിയുകയായിരുന്നു സൈനിക നേതൃത്വം ചെയ്തത്. എന്നാൽ ഇമ്രാൻ ഖാന്റെ പാർട്ടിക്ക് വലിയ തോതിൽ ജനപിന്തുണ യാണ് പാകിസ്ഥാനിൽ ലഭിക്കുന്നത് , കൂടാതെ ട്രംപ് ഇമ്രാൻ ഖാന്റെ മോചനത്തെ സംബന്ധിച്ചുള്ള പരാമർശങ്ങൾ അടുത്തിടെ നടത്തുകയും ചെയ്തതോടെ ഇമ്രാന്റെ രാഷ്ട്രീയ വാതായനങ്ങൾ മുഴുവനായും ചാരപ്പെട്ടു എന്ന് പറയാൻ കഴിയില്ല . പാകിസ്താനെ സംബന്ധിച്ച് വലിയ വിഷമ സന്ധിയിലൂടെയാണ് കടന്നു പോകുന്നത് . വർദ്ധിച്ചുവരുന്ന താലിബാൻ ആക്രമണം, അഫ്ഘാനുമായുള്ള അതിർത്തി തർക്കങ്ങൾ , തുടർച്ചയായ സാമ്പത്തിക തകർച്ച ഇതിലെല്ലാം വലയുന്ന രാജ്യത്തിന് ഇമ്രാൻ ഖാന്റെ പാർട്ടി തെരുവിൽ നടത്തുന്ന സമരങ്ങളെ കണ്ണടച്ച് നിസ്സാരവത്കരിക്കാൻ കഴിയുമോ എന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.