തിരുവനന്തപുരം: വിദ്യാർത്ഥികള്‍ ജീവിതത്തില്‍ റിസ്‌ക് എടുക്കാൻ തയ്യാറാകണമെന്ന് സ്പീക്കർ എ.എൻ ഷംസീർ.
സർക്കാർ ജോലി സ്വപ്നം കാണുന്നതിനു പകരം ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും കമ്പിനികള്‍ തുടങ്ങുന്നതിനെക്കുറിച്ചും വിദ്യാർത്ഥികള്‍ ചിന്തിക്കണമെന്നും സ്പീക്കർ പറഞ്ഞു.ജെയിൻ സർവ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് ഭാവിയെക്കുറിച്ചുള്ള ചർച്ചയാണ്. കുട്ടികള്‍ ഭാവിയുടെ പൗരന്മാരാണ്. നിങ്ങള്‍ റിസ്‌ക് എടുക്കാനുള്ള ധൈര്യം കാണിക്കണം. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ ഞങ്ങള്‍ റിസ്‌ക് എടുത്തു. ഞങ്ങള്‍ അതില്‍ തന്നെ തുടർന്നു. രാഷ്ട്രീയക്കാരന്റെ ജീവിതം വളരെ റിസ്‌ക് പിടിച്ചതാണ്. ഇത് 2025 ആയി, തെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. മത്സരിക്കണം, ജയിക്കണം. വലിയ റിസ്‌ക് ആണ്.' - ഷംസീർ പറഞ്ഞു.
ഇനി സീറ്റ് കിട്ടുമോ? അഥവാ കിട്ടിയാല്‍ ജയിക്കുമോ? എന്നാണ് എന്നെപ്പോലുള്ള രാഷ്ട്രീയക്കാരുടെ ചിന്ത. കേരളത്തില്‍ രാഷ്ട്രീയ കോട്ടകളില്ല. അതുകൊണ്ടാണ് റിസ്‌ക് എന്ന് പറഞ്ഞത്. കേരളത്തിലെ ശരാശരി വിദ്യാർത്ഥികളുടെ ലക്ഷ്യം സർക്കാർ ജോലിയാണ്.ഈ ചിന്താഗതി മാറണം. താൻ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന ആളാണ്. നിങ്ങള്‍ കമ്പിനി തുടങ്ങണം, ബിസിനസ് തുടങ്ങണം. റിസ്‌ക് എടുത്തവർ മാത്രമെ ജീവിതത്തില്‍ വിജയിച്ചിട്ടുള്ളൂ എന്ന് നിങ്ങള്‍ മനസിലാക്കണം.'-വിദ്യാർത്ഥികളോട് സ്പീക്കർ പറഞ്ഞു.
വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കാൻ പുതിയ തലമുറ പഠിക്കേണ്ടതുണ്ട്. ഇന്ത്യൻ വിദ്യാഭ്യാസ രീതിയില്‍ മാറ്റം വരണം. നമ്മുടെ കുട്ടികള്‍ സ്വയം പര്യാപ്തരാകണം. എട്ട് മണി മുതല്‍ 2 വരെ മതി പഠനം. ബാക്കിയുള്ള സമയം കുട്ടികളെ തൊഴില്‍ ചെയ്യാൻ പ്രേരിപ്പിക്കണം.നിങ്ങള്‍ ജോലിചെയ്തുണ്ടാക്കുന്ന പണം കൊണ്ട് വിദ്യാഭ്യാസം നേടുന്ന രീതി വരണം. ജെയിൻ യൂണിവേഴ്‌സിറ്റി ഇതില്‍ മാതൃകയാകണം. അങ്ങനെയായാല്‍ ക്യാമ്പസ് കൂടുതല്‍ മെച്ചപ്പെടുമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. ഷംസീറിന്റെ വാക്കുകള്‍ കയ്യടികളോടെയാണ് വിദ്യാർത്ഥികള്‍ ഏറ്റെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.