തിരുവനന്തപുരം: തനിക്കെതിരെ നടി ഹണി റോസ് നല്കിയ കേസ് താന്‍ സ്വയം വാദിക്കുമെന്ന് രാഹുല്‍ ഈശ്വര്‍. രാമന് പിള്ള സാറിനെയോ മുകുള്‍ റോത്തഗിയെയോ വെക്കാനുള്ള കാശ് എന്റെ കയ്യിലില്ല.
ഹണി റോസ് കേസിന് പോകുന്നത് അവരുടെ സ്വാതന്ത്ര്യമാണ്.' ഹണി റോസിനെ ഒരു വാക്കുകൊണ്ട് പോലും താന്‍ അധിക്ഷേപിക്കുന്നത് കാണിച്ചാല്‍ വിചാരണ കൂടാതെ ജയിലില്‍ പോകാമെന്ന് അദ്ദേഹം പറഞ്ഞു. ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റിന് വിധേയയാക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.ഹണി റോസിനെ ഒരു വരിയിലൂടെയോ ഒരു വാക്കിലൂടെയോ അധിക്ഷേപിക്കുകയോ ലൈംഗികാധിക്ഷേപം നടത്തുകയോ ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ വിചാരണ കൂടാതെ ജയിലിലടണം. ഞാന്‍ മറുവാദം പോലും പറയില്ല. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ല.
ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന 19-ാം അനുച്ഛേദത്തില്‍ ഡീസന്‍സിയും മൊറാലിറ്റിയും റീസണബിള്‍ റെസ്ട്രിക്ഷനുകളാണ്. ആ ഡീസന്‍സി എന്ന വാദഗതി ഹണി റോസിന് ബാധകമാകണം എന്നല്ലേ ഞാന്‍ പറഞ്ഞത്? ഹണി റോസിനെ ഞാന്‍ മോശമാക്കി പറയുന്ന എന്തെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ എന്നെ വിചാരണ കൂടാതെ ജയിലിലിടണം.'-രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഹണി റോസ് എടുക്കുന്ന സമീപനം, ഹണി റോസിന്റെ ആവിഷ്കാര സ്വാതന്ത്ര്യം, ഹണി റോസിന്റെ വസ്ത്രസ്വാതന്ത്ര്യം ഇവയും കൂടി നമ്മള് സോഷ്യല്‍ ഓഡിറ്റ് ചെയ്യണം.
ഉദാഹരണത്തിന്, 'ബോചെ' (ബോബി ചെമ്മണ്ണൂര്‍) എനിക്ക് വ്യക്തിപരമായി പരിചയമുള്ള ആളാണ്. പക്ഷേ ബോചെ ചെയ്തത് തെറ്റാണ്. ബോചെ മാപ്പ് പറയണമെന്ന് ആദ്യം ടി.വി. ചാനലുകളില്‍ പറഞ്ഞ വ്യക്തിയാണ് ഞാന്‍. ബോചെ ചെയ്തതിനെ ആരും ന്യായീകരിച്ചിട്ടില്ല.' -രാഹുല്‍ തുടര്‍ന്നു.
നടി അമല പോളിന്റെ വസ്ത്രധാരണത്തെയും രാഹുല്‍ ഈശ്വര്‍ വിമര്‍ശിച്ചു. 'അമല പോള്‍ എന്ന പ്രഗത്ഭയായ അഭിനേത്രി എറണാകുളത്തെ ഒരു പ്രധാനപ്പെട്ട കോളേജില്‍ വളരെ ലോ നെക്ക് ലൈനുള്ള വസ്ത്രം ധരിച്ചെത്തി.
അതിനെതിരെയും ശക്തമായ വിമര്‍ശനം ഉന്നയിച്ചയാളാണ് ഞാന്‍. എന്തുകൊണ്ടാണ്? അങ്ങനെ ലോ നെക്ക് ലൈനുള്ള മിനി സ്കര്‍ട്ടുള്ള കുട്ടിയുടുപ്പിട്ട് കോളേജില്‍ പോകരുത്. എന്തുകൊണ്ടാണ്? കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. പെണ്‍കുട്ടികള്‍ക്കത് ചീത്ത മാതൃകയാകും. ആണ്‍കുട്ടികള്‍ കൂവും, അല്ലെങ്കില്‍ വ്യത്യസ്ത ആങ്കിളുകളില്‍ ഫോട്ടോയും വീഡിയോയും എടുക്കും.
നൈറ്റ് ക്ലബ്ബില്‍ പോകുന്ന വസ്ത്രം ധരിച്ചാണോ കോളേജില്‍ പോകുന്നത്? അത് ശരിയല്ല എന്ന് പറയുമ്പോള്‍ അതിനോട് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണ്? എല്ലാ കാര്യത്തിലും ചില ലക്ഷ്മണരേഖകളുണ്ട്. അത് നമ്മള് ലംഘിക്കരുത്.' -രാഹുല്‍ പറഞ്ഞു.
അതേസമയം, താന്‍ ബോബി ചെമ്മണൂരിനെതിരെ നല്കിയ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്ക് നേരെ തിരിക്കാനുമുള്ള ഉദ്ദേശ്യത്തോടെ സൈബര്‍ ഇടത്തില്‍ ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നതെന്ന് നടി ഹണി റോസ് ഇന്‍സ്റ്റയില്‍ കുറിച്ചു. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്.
അതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണ്. രാഹുലും ഈശ്വറും ബോബിയുടെ പിആര്‍ ഏജന്‍സികളും സംഘടിതമായി തന്നെ ആക്രമിക്കുന്നു. രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ഹണി റോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ ഈശ്വറിനെതിരായ നിയമ നടപടികളെ കുറിച്ച് ഹണി റോസ് ഇട്ട പോസ്റ്റ് ചുവടെ
ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മര്‍ദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത് .അതിനു പ്രധാന കാരണക്കാരില്‍ ഒരാള്‍ ഇപ്പോള്‍ താങ്കള്‍ ആണ് .ഞാന്‍ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമില്‍ നടന്ന പകല്‍ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു .
പോലീസ് എന്റെ പരാതിയില്‍ കാര്യം ഉണ്ടെന്നു കണ്ട് കേസെടുക്കുകയും കോടതി ഞാന്‍ പരാതി കൊടുത്ത വ്യക്തിയെ റിമാന്‍ഡില്‍ ആക്കുകയും ചെയ്തു . പരാതി കൊടുക്കുക എന്നതാണ് ഞാന്‍ ചെയ്യേണ്ട കാര്യം
ബാക്കി ചെയ്യണ്ടത് ഭരണകൂടവും പോലീസും കോടതിയും ആണ് .ഞാന്‍ കൊടുത്ത പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബര്‍ ഇടത്തില്‍ ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നത് .ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍
ഇങ്ങനെ ആണെന്നിരിക്കെ തുടര്‍ച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ, എന്റെ മൗലിക അവകാശങ്ങള്‍ക്കെതിരെ നിയന്ത്രണം ഏര്‍പ്പെടുത്താനും എനിക്കെതിരെ ഒരു പൊതുബോധം സൃഷ്ട്ടിച്ച് എന്നെ ആക്രമിക്കാനും താങ്കള്‍ കഴിഞ്ഞ ദിവസങ്ങള്‍ ആയി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എന്റെ തൊഴിലിനു നേരെ വരുന്ന ഭീഷണികള്‍, തൊഴില്‍ നിഷേധഭീഷണികള്‍, അപായഭീഷണികള്‍,അശ്ളീല, ദ്വയാര്‍ത്ഥ , അപമാനകുറിപ്പുകള്‍ തുടങ്ങിയ എല്ലാ സൈബര്‍ ബുള്ളിയിങിനും പ്രധാന കാരണക്കാരന്‍ താങ്കള്‍ ആണ് .
കോടതിയില്‍ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ എന്നെ കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് രാഹുല്‍ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് .
രാഹുല്‍ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓര്‍ഗനൈസ്ഡ് ക്രൈം ഓപ്പറേഷന് കാരണം ഇത്തരം അവസ്ഥയില്‍ പെട്ട് പോകുന്ന സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടു വരാന്‍ മടിക്കും . അത്തരം നടപടികള്‍ ആണ് തുടര്‍ച്ചയായി രാഹുല്‍ ഈശ്വര്‍ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത് . താങ്കളും താങ്കള്‍ പിന്തുണക്കുന്ന, ഞാന്‍ പരാതി കൊടുത്ത വ്യക്തിയുടെ PR ഏജന്‍സികളും എനിക്കെതിരെ നടത്തുന്നത് ഈ ഓര്‍ഗനൈസ്ഡ് ക്രമിന്റെ ഭാഗം ആണ് .
എന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചു കൊണ്ട്, എന്റെ മൗലിക അവകാശങ്ങളിലേക്കു കടന്നുകയറി എന്നെ അപമാനിച്ചു കൊണ്ട് എനിക്കെതിരെ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴില്‍ നിഷേധരീതിയിലും, നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോര്‍വിളി കമന്റുകള്‍ക്കും ആഹ്വാനം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ ഞാന്‍ നിയമനടപടി കൈക്കൊള്ളുന്നു .രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ല . ഹണി റോസ് വര്‍ഗീസും കുടുംബവും ,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.