പത്തനംതിട്ട: പത്തനംതിട്ട പീഡന കേസില്‍ അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ഇതുവരെ മൊത്തം 20 പേർ അറസ്റ്റിലായെന്നാണ് പൊലീസ് അറിയിച്ചത്.
ഇന്നലെ വൈകുന്നേരം 14 പേരെ അറസ്റ്റ് ചെയ്തിരുന്ന പൊലീസ് രാത്രിയോടെ റാന്നിയില്‍ നിന്നുള്ള 6 പേരെ കൂടി അറസ്റ്റ് ചെയ്തതായി അറിയിച്ചു. നവവരനടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.റാന്നിയില്‍ നിന്നുള്ള ആറു പേരെയാണ് ഏറ്റവും ഒടുവിലായി അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് ഇന്നലെ അറസ്റ്റിലായ സുബിനാണെന്നും പൊലീസ് വിവരിച്ചു.
അന്ന് പെണ്‍കുട്ടിക്ക് 13 വയസാണ് ഉണ്ടായിരുന്നത്. റബ്ബർ തോട്ടത്തില്‍ വച്ച് നടന്ന പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ സുബിൻ മൊബൈല്‍ ഫോണില്‍ പകർത്തി പ്രചരിപ്പിച്ചു. സുബിൻ പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ചതായും പൊലീസ് വിവരിച്ചു. പിന്നീടാണ് മറ്റുള്ളവർ കുട്ടിയെ പീഡിപ്പിച്ചത്.
പൊലീസ് പറഞ്ഞത്
18 വയസ്സുള്ള പെണ്‍കുട്ടിയെ പതിനാറുവയസ്സുമുതല്‍ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത 5 കേസുകളിലായി 14 പേർ പോലീസിന്റെ പിടിയിലായി. രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്ത ഇലവും തിട്ട പോലീസ് 5 യുവാക്കളെ ഇന്നലെ പിടികൂടിയിരുന്നു. തുടർന്ന് പത്തനംതിട്ട പോലീസ് 3 കേസുകളെടുക്കുകയും ആകെയുള്ള 14 പ്രതികളില്‍ 9 പേരെ ഉടനടി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സുബിൻ (24), വി കെ വിനീത് (30), കെ അനന്ദു ( 21), എസ് സന്ദീപ് (30), ശ്രീനി എന്ന എസ് സുധി(24) എന്നിവരാണ് ഇലവുംതിട്ട സ്റ്റേഷനില്‍ രജിസ്റ്റർ ചെയത ഒരു കേസിലെ പ്രതികള്‍. ഇവിടെ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസില്‍ അച്ചുആനന്ദ് ( 21)ആണ് പ്രതി. ആദ്യത്തെ കേസില്‍ അഞ്ചാം പ്രതി സുധി പത്തനംതിട്ട പോലീസ് നേരത്തെ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസില്‍ നിലവില്‍ ജയിലിലാണ്.
പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചേർത്ത ഈ കേസിന്റെ അന്വേഷണം പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിനാണ്. രണ്ടാമത്തെ കേസ് പോലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണനാണ് അന്വേഷണം. 13 വയസുള്ളപ്പോള്‍ സുബിൻ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും, കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാക്കുകയും ചെയ്തു.
തുടർന്ന് കുട്ടിക്ക് 16 വയസ്സ് ആയപ്പോള്‍ ബൈക്കില്‍ കയറ്റി വീടിനു സമീപമുളള അച്ചൻകോട്ടുമലയിലെത്തിച്ച് ആള്‍താമസമില്ലാത്ത ഭാഗത്ത് റബ്ബർ തോട്ടത്തില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തുകയും ചെയ്തു. പിന്നീട് മറ്റൊരു ദിവസം പുലർച്ചെ രണ്ടുമണിക്ക് ശേഷം കുട്ടിയുടെ വീടിനടുത്ത് റോഡ് വക്കിലെ ഷെഡില്‍ വച്ച് പീഡിപ്പിച്ചു.
പിന്നീട് കൂട്ടുകാരായ മറ്റുപ്രതികള്‍ക്ക് കാഴ്ചവക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവർ സംഘം ചേർന്ന് അച്ചൻകൊട്ടുമലയിലെത്തിച്ച് കൂട്ടബലാല്‍സംഗത്തിന് വിധേയയാക്കിയതായും മൊഴിയില്‍ പറയുന്നു. പഠിക്കുന്ന സ്ഥാപനത്തില്‍ നടത്തിയ കൗണ്‍സിലിംഗില്‍ തനിക്കുണ്ടായ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ കൗണ്‍സിലർമാരെ കുട്ടി അറിയിക്കുകയായിരുന്നു.
സ്ഥാപനഅധികൃതർ ഇടപെട്ട് കോന്നി നിർഭയ ഹെൻട്രി ഹോമില്‍ കഴിഞ്ഞ ഡിസംബർ 6 മുതല്‍ പാർപ്പിച്ചുവരികയാണ്. എട്ടിനും 13 നും സി ഡബ്ല്യു സി കൗണ്‍സിലിങ്ങിന് വിധേയയാക്കി. നിരവധി ആളുകള്‍ പീഡിപ്പിച്ചതായുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴികള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
ചൈല്‍ഡ് വെല്‍ഫയർ കമ്മിറ്റിയുടെ നിർദേശപ്രകാരം പത്തനംതിട്ട വനിതാ പോലീസ് എസ് ഐ കെ ആർ ഷെമിമോള്‍ അമ്മയുടെ സാന്നിധ്യത്തിലാണ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നത്. പീഡനം നടന്ന സ്ഥലങ്ങളുടെ ക്രമത്തിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. മൊഴികള്‍ പ്രകാരം നിയമനടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു. ഊർജ്ജിതമാക്കിയ അന്വേഷണത്തെ തുടർന്നാണ് പ്രതികളെ വീടുകളില്‍ നിന്നും ഉടനടി കസ്റ്റഡിയിലെടുത്തത്.
ഇലവുംതിട്ട സ്റ്റേഷനിലെ ആദ്യത്തെ കേസിലെ ഒന്നാം പ്രതി സുബിന്റെ സുഹൃത്താണ് ഇവിടെ അറസ്റ്റിലായ മറ്റ് പ്രതികള്‍. ഒന്നാം പ്രതി സഞ്ചരിച്ച ബൈക്ക് പോലീസ് കണ്ടെത്തിയിട്ടില്ല, അന്വേഷണം വ്യാപകമാക്കി. സ്വന്തമായി ഫോണ്‍ ഇല്ലാത്ത കുട്ടി അച്ഛന്റെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്.
ഇതിലൂടെയാണ് ഒന്നാം പ്രതി ബന്ധപ്പെട്ടിരുന്നതും സന്ദേശങ്ങളും മറ്റും അയച്ചതും. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. പത്തനംതിട്ട സ്റ്റേഷനില്‍ സംഭവത്തില്‍ രജിസ്റ്റർ ചെയ്തത് മൂന്ന് കേസുകളാണ്. ഷംനാദ് ( 20)ആണ് ആദ്യ കേസില്‍ അറസ്റ്റിലായത്. അടുത്ത കേസില്‍ 6 പ്രതികളാണ് പിടിയിലായത്,
ഇതില്‍ ഒരാള്‍ 17 കാരനാണ്. അഫ്സല്‍( 21), ഇയാളുടെ സഹോദരൻ ആഷിക്ക് ( 20), നിധിൻ പ്രസാദ് (21), അഭിനവ് ( 18), കാർത്തിക്ക് ( 18)എന്നിവരാണ് പിടിയിലായ പ്രതികള്‍. ഇതില്‍ അഫ്സല്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മനപ്പൂർവമല്ലാത്ത നരഹത്യാശ്രമത്തിന് എടുത്ത രണ്ട് കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഈ കേസുകളില്‍ നിലവില്‍ ജാമ്യത്തിലാണ്. ആഷിക്, അഫ്സല്‍ പ്രതിയായ ഒരു കേസില്‍ കൂട്ടുപ്രതിയാണ്,
കോടതി ജാമ്യത്തിലാണിപ്പോള്‍. മറ്റൊരു കേസില്‍ കണ്ണപ്പൻ എന്ന സുധീഷ് (27), നിഷാദ് എന്ന് വിളിക്കുന്ന അപ്പു (31)എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ 2022 ല്‍ രജിസ്റ്റർ ചെയ്ത ക്രിമിനല്‍ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. പത്തനംതിട്ട, കോന്നി പോലീസ് സ്റ്റേഷനുകളില്‍ 2014 ലെ രണ്ട് മോഷണകേസുകളില്‍ ഉള്‍പ്പെട്ടയാളാണ് അപ്പു.
മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ് പോലീസ്. കുട്ടിയുടെ വെളിപ്പെടുത്തല്‍ പ്രകാരം കൂടുതല്‍ കേസുകള്‍ എടുത്തേക്കുമെന്ന് പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.