കൊല്ലം: വളർത്തുനായയെ വിഷം കൊടുത്തു കൊല്ലുമെന്നു പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു.
പട്ടത്താനം വേപ്പാലുംമൂട് ഭാവന നഗർ 289ബി-യില്‍ പി.ചെറിയാന്റെ മകൻ ഫിലിപ്പാണ് (ലാലു-42) മരിച്ചത്. ഫിലിപ്പിന്റെ കൈയില്‍നിന്ന് കത്തി പിടിച്ചുവാങ്ങി കുത്തിയ അയല്‍വാസി ഭാവന നഗർ 36എ-യില്‍ മനോജ് (മാർഷല്‍-45), ഒപ്പമുണ്ടായിരുന്ന ഭാവന നഗർ 41ബി, ചെറുപുഷ്പത്തില്‍ ജോണ്‍സണ്‍ (45) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹോദരൻ റാഫി ഒളിവിലാണ്.കഴിഞ്ഞ ദിവസം വൈകീട്ട് ആറു മണിയോടെ ജോണ്‍സന്റെ വീടിനു മുന്നിലാണ് സംഭവം. പോലീസ് പറയുന്നത്: ഫിലിപ്പും പ്രതികളും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. വൈകുന്നേരങ്ങളില്‍ വളർത്തുനായയുമായി ഫിലിപ്പ് അതുവഴി പോകാറുണ്ട്.
ഫിലിപ്പിന്റെ ബന്ധുവീടും ഇതിനടുത്താണ്. വളർത്തുനായയെ ജോണ്‍സന്റെ വീടിനടുത്ത് കൊണ്ടുവരുന്നതിനെച്ചൊല്ലി ജോണ്‍സനും റാഫിയുമായി വൈകീട്ട് തർക്കമുണ്ടായി.
ഫിലിപ്പിനെ ഇവർ കളിയാക്കുകയും നായയെ കല്ലെടുത്ത് എറിയുകയും ചെയ്തു. തങ്ങളെയെങ്ങാനും കടിച്ചാല്‍ വിഷം കൊടുത്ത് നായയെ കൊല്ലുമെന്നും പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഫിലിപ്പും ഇവരുമായി വാക്കുതർക്കവും കൈയേറ്റവുമുണ്ടായി. വാക്കേറ്റത്തില്‍ മനോജും ഇടപെട്ടു.
സംഘർഷത്തിനിടെ മനോജ് കത്തികൊണ്ട് ഫിലിപ്പിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തേറ്റ ഫിലിപ്പ് അവിടെനിന്ന് ബന്ധുവീട്ടിലേക്ക് നടന്നു. ബഹളംകേട്ടെത്തിയ ബന്ധു ആന്റണി, ഫിലിപ്പിനെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫിലിപ്പും പ്രതികളും പ്ലംബിങ്, പെയിന്റിങ് തൊഴിലാളികളാണ്.
തർക്കത്തിനിടെ കൈക്ക് പരിക്കേറ്റ് ചികിത്സതേടിയ ജോണ്‍സനെ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് പോലീസ് പിടികൂടിയത്. ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ എല്‍.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെപിടികൂടിയത്. എ.സി.പി. എസ്.ഷെരീഫും സ്ഥലത്തെത്തി.
ഫിലിപ്പിന്റെ അമ്മ: എം.ലീല. ഭാര്യ: ജെസ്റ്റിന മോന ഷിന്റി. മകൻ: ചെറിയാൻ ഫിലിപ്പ്. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയില്‍. സംസ്കാരം പിന്നീട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.