കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനിയുടെ പത്ത് ലക്ഷത്തിലധികം രൂപ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍.
ജാര്‍ഖണ്ഡ് കര്‍മ്മതാര്‍ സ്വദേശിയായ അക്തര്‍ അന്‍സാരിയെയാണ് കരുനാഗപ്പള്ളി പൊലീസ് ജാര്‍ഖണ്ഡില്‍ എത്തി പിടികൂടിയത്. 13 ദിവസം നീണ്ട തിരച്ചിലിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. മറ്റ് പ്രതികള്‍ക്കായും അന്വേഷണം ഊർജിതമാക്കി.ഓണ്‍ലൈന്‍ പേയ്മെന്റ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ കരുനാഗപ്പള്ളി മാരാരിതോട്ടം സ്വദേശിനി ബന്ധപ്പെട്ടു. സൈബർ തട്ടിപ്പ് സംഘം നല്‍കിയിരുന്ന വ്യാജ നമ്പറിലാണ് ബന്ധപ്പെട്ടത്.
സഹായിക്കാമെന്ന വ്യാജേന നിര്‍ദ്ദേശങ്ങള്‍ നല്കി 10 ലക്ഷത്തില്‍ അധികം രൂപ സംഘം കൈക്കലാക്കി. കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ജാർഖണ്ഡിലേക്ക് എത്തി.13 ദിവസം പൊലീസ് ജാർഖണ്ഡിലെ പലയിടങ്ങളില്‍ തിരച്ചില്‍ നടത്തി. ഒടുവില്‍ ജാമ്താരാ ജില്ലയിലെ കര്‍മ്മതാര്‍ ഗ്രാമത്തില്‍ നിന്നും തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ അക്തര്‍ അന്‍സാരിയെ പിടികൂടുകയായിരുന്നു. പ്രതിയെ നാട്ടില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. 15 പേരടങ്ങുന്ന സംഘമാണ് തട്ടിപ്പുകള്‍ നടത്തുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പ് സംഘത്തിന് വെബ്സൈറ്റ് നിർമ്മിച്ചു നല്കിയ റാഞ്ചി സ്വദേശിയായ ആശിഷ് കുമാര്‍, സംഘത്തലവൻ ഹര്‍ഷാദ്, വ്യാജ സിമ്മുകള്‍, വ്യാജ ഐഡി കാര്‍ഡുകള്‍ എന്നിവ നിര്‍മ്മിച്ചു നല്കുന്ന ബംഗാള്‍ സ്വദേശി ബബ്ലു എന്നിവരെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിച്ചു.
ഇതുകൂടാതെ ജാര്‍ഖണ്ഡിന് പുറത്ത് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തട്ടിപ്പ് സംഘത്തെ സഹായിക്കുന്ന സല്‍മാനെയും ഇയാളുടെ സഹായികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൃത്യമായി വീതിച്ച് നല്ക്കുന്നതാണ് പ്രതികളുടെ രീതി.
പണം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചാല്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടുപിടിക്കാൻ സാധ്യതയുള്ളതിനാല്‍ ഗ്രാമീണരുടെ പേരില്‍ എന്‍.എസ്.ഡി.എല്‍ അക്കൗണ്ട് തുടങ്ങിയാണ് കൈമാറ്റം ചെയ്തിരുന്നത്. അറസ്റ്റിലായ പ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളിലൂടെ മറ്റ് പ്രതികളിലേക്ക് വൈകാതെ എത്താൻ കഴിയുമെന്നാണ് പൊലീസിൻ്റെ കണക്കുകൂട്ടല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.