യുകെ: സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന ആയുര്‍വേദ ഡോക്ടര്‍ക്ക് അപ്രതീക്ഷിത മരണം. തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് നാരായണന് (33) ആണ് വിടവാങ്ങിയത്. ഗ്രേറ്റര്‍ ലണ്ടനില്‍ ഭാര്യയ്ക്കൊപ്പം താമസിക്കുകയായിരുന്ന ആനന്ദ് കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസക്കാലത്തോളമായി ലണ്ടന്‍ കിംഗ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതിനിടെയാണ് ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും.ഒന്നര വര്‍ഷം മുമ്പാണ് ആനന്ദും ഭാര്യ ഹരിതയും യുകെയിലെത്തിയത്. ഹരിതയും ആയുര്‍വേദ ഡോക്ടര്‍ ആയിരുന്നു. ആനന്ദിനൊപ്പം സ്റ്റുഡന്റ് വിസയിലെത്തി കെയററായി ജോലി ചെയ്യുകയായിരുന്നു.മൂന്നു മാസം മുമ്പ് ഹരിത ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത എത്തിയതിനു പിന്നാലെയാണ് ആനന്ദിന്റെ അമ്മ നാട്ടില്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് ആശുപത്രിയിലാവുകയും ചെയ്തത്. അതിനെ തുടര്‍ന്ന് രണ്ടു പേരും കടുത്ത മാനസിക വേദനയിലായിരുന്നു.
അമ്മയുടെ ചികിത്സയും മറ്റും മറികടന്നു വന്നതിനു പിന്നാലെയാണ് ഏകദേശം ഒരു മാസം മുമ്പ് ആനന്ദിനെ കരള്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ കിംഗ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ നിരവധി തവണ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയും വന്നു. അങ്ങനെ കരളിലും നെഞ്ചിലും അണുബാധയുണ്ടാവുകയും അതു പിന്നീട് കിഡ്നിയേയും ശ്വാസകോശത്തേയും എല്ലാം ബാധിച്ച് ആന്തരികാവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തന രഹിതമാവുകയായിരുന്നു.
ഒന്നരയാഴ്ച മുമ്പാണ് ആന്തരിക രക്തസ്രാവം ശക്തമാവുകയും ആനന്ദിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തത്. പിന്നാലെ ഏതാനും ദിവസങ്ങളായി മരുന്നുകളോടും പ്രതികരിക്കാതിരിക്കുകയും ചെയ്തതോടെ ഇന്നലെ വൈകുന്നേരത്തോടു കൂടി വെന്റിലേറ്റര്‍ ഓഫ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.30 ലക്ഷത്തോളം രൂപയുടെ കടബാധ്യതയിന്മേലാണ് ആനന്ദും ഭാര്യയും യുകെയിലേക്ക് എത്തിയത്. വീടിന്റെ ആധാരമടക്കം പണയം വച്ചായിരുന്നു ഈ പണം നല്‍കിയത്. അതുകൊണ്ടു തന്നെ ലോണ്‍ അടയ്ക്കാനും മറ്റും സാമ്പത്തിക ബുദ്ധിമുട്ടിന്മേല് ഉഴലുന്ന സമയത്താണ് കുടുംബത്തെ തേടി തീരാ ദുഃഖമായി ആനന്ദിന്റെ രോഗവും പിന്നാലെ മരണവും എത്തിയത്. അതേസമയം, ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
തൃപ്പൂണിത്തുറ പാവക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ ജി നാരായണന് നായരുടേയും ശാന്തകുമാരിയുടേയും മകനാണ് ആനന്ദ്. ഭാര്യ ഹരിത കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയാണ്. നാട്ടില്‍ പ്രായമായ അച്ഛനും ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞ് വിശ്രമിക്കുന്ന അമ്മയും വിവാഹിതയായ ഒരു സഹോദരിയും മാത്രമാണ് ആനന്ദിനുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.