തൃശൂർ: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാൽ അന്തരിച്ചു. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥം, 50 വർഷം നീണ്ട ഗവേഷണ പ്രവർത്തനം വഴി ഇംഗ്ലിഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ്. ഏറെനാളായി രോഗബാധിതനായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ജ്യോത്സ്ന. മകൾ: അനിത. മരുമകൻ: കെ.പി.പ്രീതൻ.
കാട്ടുങ്ങൽ എ.സുബ്രഹ്മണ്യത്തിന്റെയും കെ.കെ.ദേവകിയുടെയും മകനായി 1938 സെപ്റ്റംബർ 17ന് പറവൂർ വടക്കേക്കരയിലായിരുന്നു ജനനം. മധ്യപ്രദേശിലെ സാഗർ സർവകലാശാലയിൽനിന്ന് 1964ൽ സസ്യശാസ്ത്രത്തിൽ പിഎച്ച്‌ഡി നേടി. ആ വർഷംതന്നെ കേരള സർവകലാശാലയുടെ കാലിക്കറ്റ് സെന്ററിൽ ബോട്ടണി വകുപ്പിൽ അധ്യാപകനായി ചേർന്ന അദ്ദേഹം, പിന്നീട് കാലിക്കറ്റ് സർവകലാശാല നിലവിൽ വന്നപ്പോൾ അവിടെ ബോട്ടണി വകുപ്പിന്റെ ഭാഗമായി.
17ാം നൂറ്റാണ്ടിന്റെ പകുതിയിൽ കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചു ലാറ്റിൻ ഭാഷയിൽ പ്രസിദ്ധീകരിച്ച 12 വാല്യങ്ങളുള്ള ‘ഹോർത്തൂസ് മലബാറിക്കൂസി’ന്റെ ഇംഗ്ലിഷ് പതിപ്പ് 2003ലും മലയാളം പതിപ്പ് 2008ലും പ്രസിദ്ധീകരിച്ചു. 1958 മുതൽ അദ്ദേഹം നടത്തിയ പ്രതിജ്ഞാബദ്ധമായ പ്രവർത്തനമാണ് ഇംഗ്ലിഷ്, മലയാളം പതിപ്പിനു പിന്നിൽ.
കേരള സർവകലാശാലയാണ് ഹോർത്തൂസ് ഇംഗ്ലിഷ്, മലയാളം പതിപ്പുകൾ പ്രസിദ്ധീകരിച്ചത്. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തിൽ നടന്ന വർഷങ്ങൾ നീണ്ട പഠനങ്ങളും പ്രസിദ്ധമാണ്. ശാസ്ത്രമേഖലയിൽ നൽകിയ സംഭാവനകളെ പരിഗണിച്ച്, 2020 ലാണ് രാഷ്ട്രം പത്മശ്രീ ബഹുമതി നൽകി ആദരിച്ചത്. സസ്യവർഗീകരണ ശാസ്ത്രത്തിനു നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി 2003ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇ.കെ.ജാനകി അമ്മാൾ പുരസ്കാരവും സമ്മാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.