തിരുവനന്തപുരം: കേരളത്തില്‍ ജിയോ ഫെൻസിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ.
കെ.എല്‍.ഐ.ബി.എഫ് ടോക്കില്‍ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി. വാഹനങ്ങളില്‍ ബാർ കോഡ് പതിപ്പിക്കുകയും റോഡില്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെൻസിങ് കടന്നുപോകാൻ വാഹനങ്ങള്‍ എടുക്കുന്ന സമയം പരിശോധിച്ച് വേഗത കണക്കാക്കുകയും ചെയ്യും. അമിതവേഗതയില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസൻസില്‍ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്നത് പരിഗണനയിലാണ്. നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകള്‍ വന്ന ലൈസൻസുകള്‍ സ്വയമേവ റദ്ദാകും. ഇത് നടപ്പാക്കുന്നതോടെ തുടർച്ചയായ നിയമലംഘനങ്ങള്‍ തടയാനാകും.
സ്വകാര്യ ബസുകളില്‍ വിദ്യാർത്ഥികള്‍ക്കുള്ള യാത്രാ കണ്‍സെഷനു വേണ്ടി ആപ്പ് നിലവില്‍ വരും. ഏതെങ്കിലും കാരണത്താല്‍ ലൈസൻസ് നഷ്ടമായാല്‍ തിരികെ ലഭിക്കാനുള്ള നടപടികള്‍ എളുപ്പമാകില്ലെന്നും മന്ത്രി പറഞ്ഞു.
റോഡ് കയ്യേറി നടത്തുന്ന കച്ചവടങ്ങള്‍, റോഡരികിലെ പാർക്കിംഗ് എന്നിവ കർശനമായി തടയും. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അംഗീകരിച്ചുകൊടുക്കാനാവില്ല. അപകടം ഒഴിവാക്കുന്നതിനായി കൊണ്ടുവരുന്ന നടപടികളെല്ലാം പ്രതിഷേധം കൊണ്ട് തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്‌കൂള്‍ ആരംഭിച്ചപ്പോഴും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നപ്പോഴും പ്രതിഷേധമുണ്ടായി.
അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷവും വിജയിക്കുന്ന ടെസ്റ്റില്‍നിന്ന് ഇപ്പോള്‍ വിജയം 50 ശതമാനമായി കുറഞ്ഞത് കാര്യക്ഷമമായ രീതിയില്‍ ടെസ്റ്റ് നടത്താൻ തുടങ്ങിയപ്പോഴാണ്. ഡ്രൈവിങ് സ്‌കൂളില്‍ നിന്ന് ഇതുവരെ കെ.എസ്.ആർ.ടി.സിക്ക് ഫീസിനത്തില്‍ ലഭിച്ച 46 ലക്ഷം രൂപയില്‍ 11 ലക്ഷം രൂപ ലാഭമാണ്. അതുകൊണ്ടുതന്നെ കേള്‍ക്കുന്നതെല്ലാം സത്യമല്ലെന്ന് പൊതുജനങ്ങളും മാധ്യമങ്ങളും മനസ്സിലാക്കണം.
റോഡിലിറങ്ങുന്ന എല്ലാവർക്കും ഗതാഗത സംസ്‌കാരം ബാധകമാണ്. റോഡില്‍ വാശിയുടെ ആവശ്യമില്ല. പരസ്പര ബഹുമാനത്തോടെ പെരുമാറാൻ തയ്യാറാകണം.
ആദ്യം വാഹനവുമായെത്തിയവരെയും കൂടുതല്‍ യാത്രക്കാരുള്ള വലിയ വാഹനങ്ങളെയും ആദ്യം കടന്നുപോകാൻ അനുവദിക്കണം. റോഡിലെ മുൻഗണനകള്‍ നിശ്ചയിക്കുന്നതില്‍ നിന്ന് നമ്മളെ ഏത് സംസ്‌കാരമാണ് തടയുന്നത് എന്ന് സ്വയം പരിശോധിക്കണം.
തുച്ഛമായ ലാഭത്തിനു വേണ്ടിയാണ് പലപ്പോഴും ബസുകള്‍ അമിതവേഗത്തിലോടുന്നത്. ഒരു ജീവൻ പൊലിയുമ്പോള്‍ കുടുംബങ്ങളാണ് അനാഥമാകുന്നത്. അപകടത്തില്‍ കുഞ്ഞുങ്ങള്‍ മരിച്ച വീടുകളിലെത്തുമ്പോള്‍ അവരുടെ അച്ഛനമ്മമാരെ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കാനാവുകയെന്ന് ചിന്തിക്കണം. കെ.എസ്.ആർ.ടി.സി ബസുകള്‍ അപകടത്തില്‍പ്പെട്ട കേസുകള്‍ വർഷങ്ങളോളം നടത്തുമ്പോള്‍ ഒരു കോടി രൂപയോളമാണ് നഷ്ടം വരുന്നത്.
ഡ്രൈവിംഗ് കുറ്റകൃത്യങ്ങള്‍ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിനായി സിവിലിയൻ ആപ്പ് യുവാക്കള്‍ ഉപയോഗിക്കണം. ഓരോ വ്യക്തിയും നിയമപാലകരും നിരീക്ഷകരുമായാല്‍ അപകടങ്ങള്‍ വലിയതോതില്‍ കുറയ്ക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.