കല്‍പറ്റ: കല്‍പറ്റ നഗരത്തിനടുത്ത പള്ളിത്താഴെയുള്ള വീടിനരികെ അച്ഛനും കൂട്ടുകാരും ക്രിക്കറ്റ് കളിക്കുന്നത് നാലുവയസ്സുകാരിയായ ജോഷിത ആദ്യമൊക്കെ നോക്കിനിന്നു, പിന്നെ കളിക്കാനും തുടങ്ങി.
പന്തിന്റെയും ബാറ്റിന്റെയും ലോകത്തെ പ്രണയിച്ച ആ വയനാട്ടുകാരി ഇനി ഇന്ത്യൻ ദേശീയ ടീമില്‍. കല്‍പറ്റ സ്വദേശിയായ വി.ജെ. ജോഷിതയാണ് അണ്ടർ 19 ഇന്ത്യൻ ടീമില്‍ ഇടം നേടിയത്.നാളെ മുതല്‍ മലേഷ്യയില്‍ നടക്കുന്ന വിമൻസ് ഏഷ്യ കപ്പ് മത്സരത്തില്‍ ഈ വയനാട്ടുകാരി ദേശീയ ജഴ്സിയണിയും. മിന്നുമണി, സജന സജീവൻ എന്നിവർക്കു ശേഷം ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന താരമാണ് ജോഷിത. നേരത്തേ അണ്ടർ 19 ത്രിരാഷ്ട്ര കപ്പിനുള്ള ഇന്ത്യ എ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കല്‍പറ്റയിലെ ന്യൂ ഫോം ഹോട്ടല്‍ ജീവനക്കാരനായ ജോഷിയുടെയും ഫാൻസി ഷോപ് ജീവനക്കാരിയായ ശ്രീജയുടെയും മകളാണ്. സഹോദരി ജോഷ്ന. കല്‍പറ്റ മൈതാനി ഗ്രാമത്തുവയലിലാണ് കുടുംബം താമസിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് ജോഷിത പരിശീലനം നടത്തുന്നത്. മുണ്ടേരി സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പരിശീലകനായ അമല്‍ ബാബു ജോഷിതയുടെ കളിമികവ് തിരിച്ചറിയുന്നത്.
അതിനുമുമ്പേ തന്നെ തങ്ങളുടെ പരാധീനതകള്‍ക്കിടയിലും മാതാപിതാക്കള്‍ അവള്‍ക്ക് ബോളും ബാറ്റുമൊക്കെ വാങ്ങിക്കൊടുത്തിരുന്നു. ആറാം ക്ലാസ് മുതലാണ് കൃഷ്ണഗിരി സ്റ്റേഡിയത്തിലെ ക്യാമ്പിലെത്തുന്നത്. മീനങ്ങാടി സ്കൂളിലായിരുന്നു പ്ലസ് ടു പഠനം. നിലവില്‍ സുല്‍ത്താൻബത്തേരി സെന്റ് മേരീസ് കോളജില്‍ ബി.എ ഇക്കണോമിക്സ് വിദ്യാർഥിനിയാണ്.
കേരള അണ്ടർ 19 ടീം ക്യാപ്റ്റനും അണ്ടർ 23 സീനിയർ ടീം അംഗവുമാണ്. ഈ വർഷം ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചതിനാലാണ് ഇന്ത്യൻ ടീമില്‍ ഇടം നേടാനായത്. കഴിഞ്ഞ വർഷം വിമൻസ് പ്രീമിയർ ലീഗില്‍ (ഡബ്ല്യു.പി.എല്‍) ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നെറ്റ് ബൗളറായിരുന്നു.
അസോസിയേഷൻ കോച്ച് അമല്‍ ബാബുവിന്റെ കോച്ചിങ് ക്യാമ്ബിലൂടെയാണ് കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമി സെലക്ഷൻ ലഭിച്ചത്. ദീപ്തി ടി., ജസ്റ്റിൻ ഫെർണാണ്ടസ് എന്നിവരുടെയും ചിട്ടയായ പരിശീലനത്തിലൂടെയാണ് ജോഷിത ഇന്ത്യൻ ടീമിലെത്തിയതെന്ന് അസോസിയേഷൻ ജില്ല സെക്രട്ടറി നാസിർ മച്ചാൻ പറഞ്ഞു.
കർണാടകയുടെ നികി പ്രസാദ് ആണ് ഏഷ്യ കപ്പിലെ ഇന്ത്യൻ ക്യാപ്റ്റൻ. ഗ്രൂപ് എയില്‍ പാകിസ്താൻ, നേപ്പാള്‍ എന്നിവർക്കൊപ്പമാണ് ഇന്ത്യയുള്ളത്. ബംഗ്ലാദേശ്, ശ്രീലങ്ക, ആതിഥേയരായ മലേഷ്യ എന്നിവരാണ് ഗ്രൂപ് ബിയില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.