തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് ക്രിസ്മസിനും 10 ദിവസം അവധി കിട്ടില്ല. പകരം 9 ദിവസത്തെ അവധി മാത്രമാണ് ലഭിക്കുക.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓണത്തിനും 9 ദിവസം മാത്രമാണ് അവധി നല്‍കിയത്. സംസ്ഥാനത്തെ സ്‌കൂളുകളിലെ ഈ അധ്യയന വർഷത്തെ ക്രിസ്‌മസ് പരീക്ഷയുടെ ടൈം ടേബിള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗത്തിന് ഡിസംബർ 11 മുതല്‍ 19 വരെയാണ് ക്രിസ്‌മസ് പരീക്ഷ. പരീക്ഷകള്‍ പൂർത്തിയാക്കി 21 നാണ് സ്കൂളുകള്‍ ക്രിസ്‌മസ് അവധിക്കായി അടയ്ക്കുക.
മേല്‍പ്പറഞ്ഞ പരീക്ഷാ ദിവസങ്ങളില്‍ സർക്കാർ ഏതെങ്കിലും സാഹചര്യത്തില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നേ ദിവസത്തെ പരീക്ഷ ഡിസംബർ 20ന് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയിരിക്കുന്നത്.
ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബർ 30ന് സ്‌കൂളുകള്‍ തുറക്കും. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്‌മസ് അവധി ദിനങ്ങള്‍ ഏതെല്ലാമെന്ന് നേരത്തെതന്നെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷവും 9 ദിവസമാണ് ക്രിസ്മസ് അവധി ലഭിച്ചത്. അതിന് മുൻപുള്ള വർഷങ്ങളില്‍ കൃത്യമായി 10 ദിവസം ഓണം, ക്രിസ്‌മസ് അവധി ലഭിച്ചിരുന്നു.
വിദ്യാഭ്യാസ കലണ്ടറിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്കൂള്‍ അവധിയെയും ബാധിക്കുന്നത്. കഴിഞ്ഞ വർഷം 210 അധ്യയനദിനം ഉള്‍പ്പെടുത്തിയുള്ള കലണ്ടർ അധ്യാപക സംഘടനകള്‍ ശക്തമായി എതിർത്തിരുന്നു. എന്നാല്‍ ഈ എതിർപ്പ് പരിഗണിച്ച് ഇക്കൊല്ലം അധ്യയനദിനം 205 ആക്കി കുറച്ചിരുന്നു. ഇതിനെതിരെയും അധ്യാപക സംഘടനകള്‍ അതിർപ്പ് അറിയിച്ചിരുന്നു.
കേരള സർവകലാശാല കോളേജുകളിലെ അവധി
കേരള സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളും ക്രിസ്മസ് അവധിയുടെ ഭാഗമായി ഈ മാസം 19ന് അടയ്ക്കും. ശേഷം ഡിസംബർ 30ന് തുറക്കും. സർവകലാശാല പഠനവിഭാഗങ്ങള്‍ 23ന് വൈകീട്ട് അടച്ച് ജനുവരി 3ന് തുറക്കും.
ക്രിസ്മസ് അവധിയെ തുടർന്ന് കേരള സർവകലാശാല 31ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.