തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളന വേദിക്കരികില്‍ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിക്കരികില്‍ ദേഹത്തേയ്ക്ക് ഇന്ധനം ഒഴിച്ച് തീ കൊളുത്തിയ 43 വയസുകാരനാണ് മരിച്ചത്.
തീർത്താലും തീരാത്ത കടബാധ്യതയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് വിഴിഞ്ഞം കരയടിവിള വട്ടവിള തോട്ടരികത്ത് വീട്ടില്‍ രതീഷ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്.ഏഴ് ദിവസമായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. ഡിസംബർ 23 ന് വിഴിഞ്ഞത്ത് നടന്ന പാർട്ടി സമാപന സമ്മേളനത്തില്‍ പങ്കെടുക്കാൻ കുടുംബ സമേതമാണ് രതീഷ് എത്തിയത്.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മുരുകൻ കാട്ടാക്കട നയിച്ച കലാപരിപാടിക്കിടയിലാണ് യുവാവ് അപ്രതീക്ഷിതമായ ആത്മഹത്യാ ശ്രമം നടത്തിയത്. ഭാര്യയോടും മക്കളോടുമൊപ്പം പരിപാടി കണ്ടിരുന്ന യുവാവ് രണ്ട് മൂന്ന് പ്രാവശ്യം വേദിയിലേക്ക് കയറാനും ശ്രമിച്ചെങ്കിലും സംഘാടകർ അനുനയിപ്പിച്ച് മാറ്റിയിരുന്നു.
വീണ്ടും മറുവശത്തുകൂടി വേദിക്കരുകില്‍ എത്തിയ രതീഷ് കയ്യില്‍ കരുതിയിരുന്ന ഇന്ധനം തലയില്‍ കൂടി ഒഴിച്ച് സ്വയം തീ കത്തിക്കുകയായിരുന്നു.
സമ്മേളനത്തിന് എത്തിയവരും പൊലീസും ചേർന്ന് തീയണച്ചെങ്കിലും യുവാവിന് മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.