തിരുവനന്തപുരം: അലറിയടുത്ത മരണത്തിരമാലകള്‍ ആയിരങ്ങളുടെ ജീവൻ കവർന്ന സുനാമി ദുരന്തം സംഭവിച്ചിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുന്നു.
2004 ഡിസംബർ 25 ന്റെ പിറ്റേന്ന് ഒരു ക്രിസ്മസ് ദിനത്തിന്റെ ആഘോഷങ്ങള്‍ അവസാനിക്കും മുൻപ് രംഗബോധമില്ലാതെയെത്തിയ ദുരന്തം. ഇന്ത്യയുള്‍പ്പെടെ 15 രാജ്യങ്ങളില്‍ ആഞ്ഞടിച്ച സുനാമി കവർന്നത് രണ്ടേകാല്‍ ലക്ഷത്തിലധികം ജീവനുകള്‍.ഇൻഡോനേഷ്യൻ തീരത്തെ സുമാത്ര ദ്വീപുകള്‍ക്ക് സമീപം ആഴക്കടലില്‍ റിക്ടർ സ്‌കെയിലില്‍ 9.1 മുതല്‍ 9.3 വരെ തീവ്രത രേഖപ്പെടുത്തി പ്രകമ്പനം സൃഷ്ടിച്ച ഭൂചലനമാണ് സുനാമി തിരകള്‍ക്ക് വഴിവെച്ചത്. ഏഷ്യയില്‍ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും ശക്തിയേറിയ ഭൂചലനമായിരുന്നു ഇത്.
21 ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായതും. അന്നുവരെ കണ്ടിട്ടില്ലാത്ത കടലിന്റെ രൗദ്രഭാവമായിരുന്നു അത് ലോകത്തിന് കാട്ടിത്തന്നത്. കേരളത്തിന്റെ തീരമേഖലയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും ആൻഡമാൻ നിക്കോബാർ ദ്വീപിലും ഉള്‍പ്പെടെ ആ രാക്ഷസത്തിരമാലകള്‍ സംഹാരതാണ്ഡവമാടി.
10 നിലയുളള കെട്ടിടത്തിന്റെ അത്ര ഉയരത്തില്‍ തിരമാലകള്‍ ഉയർന്നുപൊങ്ങിയെന്ന് സാക്ഷ്യപ്പെടുത്തുമ്പോള്‍ അതിന്റെ രൂക്ഷത സങ്കല്‍പിക്കാവുന്നതിലും അപ്പുറമാണെന്ന് മനസിലാക്കാം. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് മുന്നിലുള്ളതെല്ലാം കടലെടുത്ത കാഴ്ച. കൊല്ലവും ആലപ്പുഴയും കടന്ന് കൊച്ചി വരെയുള്ള കേരളത്തിന്റെ തെക്കൻ തീരങ്ങളിലാണ് ആ രാക്ഷസതിരമാലകള്‍ തീരജനതയെ വിഴുങ്ങി അതിന്റെ സംഹാരരൂപം പ്രകടിപ്പിച്ചത്.
ഇന്ത്യയില്‍ തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സുനാമിയില്‍ 18,000 ത്തോളം ആളുകള്‍ക്കാണ് ജീവൻ നഷ്ടമായത്. തമിഴ്നാട്ടില്‍ മാത്രം 7,798 പേർ മരിച്ചുവെന്നാണ് ഔദ്യോഗികമായ കണക്കുകള്‍. കൊല്ലം ജില്ലയില്‍ മാത്രം 100 ലധികം ആളുകള്‍ക്കാണ് ജീവൻ നഷ്ടമായത്.
ഇന്തോനേഷ്യയില്‍ മാത്രം 1.5 ലക്ഷത്തോളം ആളുകളും ശ്രീലങ്കയില്‍ 35,000ത്തോളം ആളുകളും മരിച്ചെന്നാണ് ഔദ്യോഗികമായ കണക്കുകള്‍. ലോകത്താകമാനം 25 ലക്ഷത്തോളം ആളുകളാണ് സുനാമി ദുരന്തത്തിന് ഇരയായത്. അതുവരെ പരിചിതമല്ലാതിരുന്ന സുനാമി എന്ന വാക്കിനെ അന്ന് മുതലാണ് ഭീതിയോടെയും ഭയത്തോടെയും ലോകം കാണാൻ തുടങ്ങിയത്.
തുറമുഖം എന്ന് അർത്ഥമാക്കുന്ന ടി എസ് യു എന്ന മൂന്നക്ഷരം സൂചിപ്പിക്കുന്ന സു എന്ന വാക്കും തിരമാല എന്നർത്ഥം വരുന്ന നാമി എന്ന ജപ്പാൻ വാക്കുകളും ചേർന്നാണ് ഭീമൻ തിരമാലകള്‍ക്ക് സുനാമി എന്ന പേര് വന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.