കോട്ടയം: സഹകരണ മേഖലയുടേത് സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളാണെന്നും അതിന്‍റെ ഭാഗമായാണ് സഹകരണ വകുപ്പ് കണ്‍സ്യൂമർഫെഡ് വഴി സബ്‌സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതെന്നും സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ.
സഹകരണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമർഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഏറ്റുമാനൂർ ത്രിവേണി അങ്കണത്തില്‍ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങി ആഘോഷകാലയളവുകളില്‍ പൊതുവിപണിയിലെ വിലവർധന തടയാൻ ഇടപെടുന്ന സഹകരണ സ്ഥാപനമാണ് കണ്‍സ്യൂമർഫെഡ്. സഹകരണവകുപ്പ് കണ്‍സ്യൂമർഫെഡ് വഴി 13 നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി വിലയില്‍ നല്‍കുന്നു.
1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക് നല്‍കുന്നു. സാധാരണക്കാർക്ക് ആശ്വാസം പകരാനും പൊതുവിപണിയിലെ വില നിയന്ത്രിക്കാനുമുള്ള സർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നത്.
കൊവിഡ് കാലത്ത് പള്‍സ് ഓക്‌സിമീറ്റർ 950 രൂപയ്ക്ക് കണ്‍സ്യൂമർ ഫെഡ് നല്‍കിയിരുന്നു. 3000 രൂപ പൊതുവിപണിയില്‍ വിലയുള്ള സമയത്താണിത്. ആരോഗ്യമേഖലയിലും സഹകരണസ്ഥാപനങ്ങള്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നു.
ഗുണമേന്മയേറിയ സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുകയാണ് കണ്‍സ്യൂമർ ഫെഡ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. വേദിയില്‍ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷത്തിലും മന്ത്രി പങ്കെടുത്തു. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കിലും മറ്റ് ഉല്‍പ്പന്നങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലും വിപണിയിലൂടെ ലഭിക്കും.
ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടിയറ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായി. കണ്‍സ്യൂമർഫെഡ് മാനേജിങ് ഡയറക്ടർ എം. സലീം റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, രശ്മി ശ്യാം, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ കെ.വി. സുധീർ, കണ്‍സ്യൂമർ ഫെഡ് കോട്ടയം ഡയറക്ടർ പ്രമോദ് ചന്ദ്രൻ, അസിസ്റ്റന്റ് രജിസ്ട്രാർ ഉണ്ണിക്കൃഷ്ണൻ നായർ, ജില്ലാ സഹകരണ ആശുപത്രി വൈസ് ചെയർമാൻ കെ.എൻ. വേണുഗോപാല്‍, ഏറ്റുമാനൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു ജോസഫ് കൂമ്ബിക്കല്‍, റീജണല്‍ മാനേജർ പി.എൻ. മനോജ്, രാഷ്ട്രീയകക്ഷി പ്രതിനിധി ബാബു ജോർജ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.