തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനെ മർദ്ദിച്ച എസ്.എഫ്.ഐ നേതാക്കൾക്കെതിരായ അന്വേഷണം നിർത്തിവെച്ച് പൊലീസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാത്ത പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ നടപടി നിർത്തിവെച്ചതായി പൊലീസ് പറയുന്നു. അതിനിടെ, കോളജിലെ അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാല് വിദ്യാർഥികളെ പ്രിൻസിപ്പൽ കോളജിൽ നിന്ന് സസ്പെന്ഡ് ചെയ്തു.
യൂണിറ്റ് സെക്രട്ടറിയും പി.ജി സുവോളജി രണ്ടാം വർഷ വിദ്യാർഥിയുമായ വിധു ഉദയ, പ്രസിഡന്റും ഫിലോസഫി മൂന്നാംവർഷ വിദ്യാർഥിയുമായ അമൽചന്ദ്, ഹിസ്റ്ററി മൂന്നാംവർഷ വിദ്യാർഥി മിഥുൻ, ബോട്ടണി മൂന്നാം വർഷ വിദ്യാർഥി അലൻ ജമാൽ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ചിന് ആയിരുന്നു ആക്രമണം. പെരുങ്കുളം കോന്നിയൂർ ചക്കിപ്പാറ മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസ് (19)നെ ആണ് ആക്രമിച്ചത്. തടയാൻ ശ്രമിച്ച സുഹൃത്ത് അഫ്സലിനെയും വളഞ്ഞിട്ടുതല്ലി.
അനസിന്റെ സ്വാധീനക്കുറവുള്ള കാലിൽ ചവിട്ടിയും ഇരുമ്പു കമ്പി കൊണ്ട് തലക്കടിച്ചും ക്രൂരമായി ആക്രമിക്കുകയായിരുന്നു. കോളജിലെ എസ്.എഫ്.ഐ നേതാക്കൾ പറയുന്നതുപോലെ സംഘടനാപ്രവർത്തനം നടത്താത്തത് ചോദ്യം ചെയ്താണ് മർദനമെന്നാണ് അനസ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. അനസിനോടൊപ്പം നിന്നതിന് കഴിഞ്ഞ ദിവസം കോളജ് ഹോസറ്റൽ മുറിയിൽ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർഥിക്ക് മർദ്ദനമേൽക്കേണ്ടി വന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.