കേരളത്തിന് തിരിച്ചടി; വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കില്ല പ്രത്യേക പാക്കേജുമില്ല'

ദില്ലി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് തിരിച്ചടിയായി വീണ്ടും കേന്ദ്രസർക്കാരിൻ്റെ നിലപാട്. വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചില്ല.

കൂടാതെ പ്രത്യേക പാക്കേജിനെ കുറിച്ചും ആഭ്യന്തര സഹമന്ത്രി പ്രതികരിച്ചില്ല. ദുരന്ത നിവാരണ നിയമഭേദഗതി ബില്ലില്‍ പാർലമെന്റില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. 

അതിനിടെ, വയനാടിന് പ്രത്യേക പാക്കേജ് നല്‍കാത്ത കേന്ദ്രത്തിൻ്റെ നിലപാടില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ ബഹളത്തിനിടെ ദുരന്ത നിവാരണ നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി. 

വയനാടിനായി കേന്ദ്രസർക്കാർ കൃത്യമായ ഇടപെടലുകള്‍ നടത്തി. ദുരന്ത ശേഷം എസ്ഡി ആർഎഫില്‍ നിന്ന് സഹായം നല്‍കി. നവംബറില്‍ എൻ ഡി ആർ ഫില്‍ നിന്ന് പണം നല്‍കി. എസ് ഡി ആർ ഫില്‍ 700 കോടിയിലധികം തുകയുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി അവിടെയെത്തി ആശ്വാസം നല്‍കി. 

ദുരന്തത്തെ രാഷ്ട്രീയവത്ക്കരിക്കാനാണ് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ശ്രമിച്ചത്. എയർ ഫോഴ്സും, എൻഡിആർഫും വയനാട്ടിലെത്തി കൃത്യമായ രക്ഷാപ്രവർത്തനം നടത്തി. കേന്ദ്ര സംഘം സാഹചര്യം വിലയിരുത്തി. അതിൻ്റെ അടിസ്ഥാനത്തിലാണ് സഹായം നല്‍കി വരുന്നതെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കൂടുതല്‍ സഹായം കിട്ടാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ഇതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ക്കിടയില്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. 

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച്‌ 700 കോടിയോളം രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ഉണ്ടെങ്കിലും ചെലവഴിക്കാവുന്ന മിച്ചമുളളത് 61 കോടി രൂപ മാത്രമാണെന്ന് അമിക്കസ് ക്യൂരിയും റിപ്പോർട്ട് നല്‍കി. 

വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് 2300 കോടിയോളം രൂപയുടെ കേന്ദ്ര പാക്കേജ് വേണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് ഹൈക്കോടതിയില്‍ സംസ്ഥാന സർക്കാർ കണക്കുകള്‍ ഹാജരാക്കിയത്. 

782.99 കോടി രൂപയായിരുന്നു ഒക്ടോബർ ഒന്നുവരെ എസ് ഡി ആർ എഫില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഡിസംബർ 10 ലെ കണക്ക് നോക്കുമ്ബോള്‍ ഇത് 700. 5 കോടി രൂപയാണ്. ഇത് സംസ്ഥാനത്തെ മുഴുവൻ ദുരന്ത നിവാരണ പ്രവർത്തനങ്ങള്‍ക്കും വേണ്ടിയുളളതാണ്. ഉരുള്‍പൊട്ടല്‍ മേഖലയിലേക്ക് മാത്രമായി ഉപയോഗിക്കാനാകില്ല. 

ആകെയുളള 700.5 കോടിയില്‍ 471 കോടിയോളം രൂപ സംസ്ഥാനത്തെ വിവിധ ആവശ്യങ്ങള്‍ക്കായി കൊടുത്തു തീ‍ർക്കാനുളളതാണ്. മറ്റൊരു 128 കോടി രൂപ കൂടി മറ്റാവശ്യങ്ങള്‍ക്ക് മാറ്റി വയ്ക്കേണ്ടതുണ്ട്. കണക്കില്‍ 700 കോടിയുണ്ടെങ്കിലും വയനാടിന് മാത്രമായി ഇത് ഉപയോഗിക്കാനാകില്ല. 

മാത്രവുമല്ല പുനരധിവാസത്തിന് ഭൂമി വാങ്ങാൻ എസ് ഡി ആർ എഫ് ഫണ്ട് ഉപയോഗിക്കരുതെന്നാണ് ചട്ടം. വയനാട്ടില്‍ ടൗണ്‍ ഷിപ്പ് അടക്കം ഉണ്ടാക്കുന്നതിന് അധികം തുക കണ്ടെത്തേണ്ടതായി വരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 

സ്പോണ്‍സർ ഷിപ്പിലൂടെയടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിന് മാത്രമായി 682 കോടി രൂപ ലഭിച്ചു. ടൗണ്‍ ഷിപ്പിനടക്കം ഇതില്‍ നിന്ന് പണം കണ്ടത്തേണ്ടതായി വരും. എല്ലാ ചെലവുകളും തട്ടിക്കിഴിച്ച്‌ നോക്കുമ്പോള്‍ 61 കോടി രൂപ മാത്രമാണ് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ കൈവശം മിച്ചമുളളതെന്ന് അമിക്കസ് ക്യൂരിയും റിപ്പോർട്ട് നല്‍കി. 

എസ് ഡി ആർ എഫ് തുക കടലാസില്‍ മാത്രമേയുളളുവെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നതെന്ന് കോടതി പറഞ്ഞു. ഇക്കാര്യം കേന്ദ്ര സർക്കാരിനെക്കൂടി ബോധ്യപ്പെടുത്തി സംസ്ഥാന സർക്കാർ സഹായം ഉറപ്പാക്കണം. 

കേന്ദ്ര സ‍ർക്കാരിന് കൂടി വിശ്വാസ യോഗ്യമായ ഏജൻസിയെ നിയോഗിച്ച്‌ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നല്‍കാൻ സംസ്ഥാനം ശ്രദ്ധിക്കണം. എസ് ഡി ആർ എഫില്‍ ഇപ്പോഴുളള തുക, തുകയുടെ മുൻകൂട്ടി നിശ്ചയിച്ച വിനിയോഗം, തുടർന്നുള്ള വിനയോഗം വയനാടിന് അധികമായി വേണ്ട തുക തുടങ്ങിയവ വിശദീകിച്ച്‌ റവന്യൂ. പ്രിൻ. സെക്രട്ടറി 18 ന് റിപ്പോർട്ട് കോടതിയില്‍ നല്‍കണം.

ഇത് കേന്ദ്രത്തിന് കൈമാറാമെന്നും ക്രിസ്മസ് അവധിക്ക് ശേഷം വ്യക്തത വരുത്തി സർക്കാരുകള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാമെന്നും കോടതി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !