ഡൽഹി: ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ചു.
പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രധാന പ്രതി കൊല്ലപ്പെട്ടു. ഡൽഹിയിലെ സംഗം വിഹാർ ഏരിയയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രധാന പ്രതിയായ രാഘവ് ആണ് വെടിയേറ്റ് മരിച്ചത്. പട്രോളിംഗിനിടെ 28 കാരനായ കിരൺ പാൽ എന്ന കോൺസ്റ്റബിളിനെ രാഘവ് ഉൾപ്പടെ മൂന്ന് പേർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
വെള്ളി രാത്രി ഗോവിന്ദ്പുരി മേഖലയിൽ ഇരുചക്ര വാഹനത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെ മൂന്നംഗ സംഘം മോഷണം നടത്തുന്നത് കിരണിൻ്റെ ശ്രദ്ധയിൽ പെട്ടു. സംഘത്തെ പിടികൂടുന്നതിനിടെയാണ് കിരൺ കുത്തേറ്റ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ച് പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രതികളായ ദീപക് മാക്സ്(20), കൃഷ് ഗുപ്ത(18) എന്നിവരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
സംഘം വിഹാറിൽ രാഘവ് താമസിക്കുന്ന സ്ഥലത്ത് പൊലീസ് രാത്രി വീട് വളയുകയായിരുന്നു. പ്രതിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പോലീസിന് നേരെ ഇയാൾ വെടിയുതിർത്തു. തുടർന്ന് സ്വയ രക്ഷയ്ക്കായി പൊലീസ് വെടിയുതിർത്തപ്പോഴാണ് രാഘവിന് വെടിയേറ്റത്. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് രാഘവ് മരിച്ചത്. പ്രതികൾ മയക്കുമരുന്നിന് അടിമയാണെന്നും ചില കേസുകളിൽ നേരത്തെ ഉൾപ്പെട്ടിട്ടുള്ളതായും പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.