മുംബൈ: പ്രസവ ശസ്ത്രക്രിയക്ക് ശേഷം നാലാം ദിവസം അമ്മയും കുഞ്ഞും മരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ അക്രമണം നടത്തിയ സംഭവത്തില്‍ 27 പേർക്കെതിരെ കേസ്
മുംബൈ സാന്താക്രൂസിലെ വി.എൻ ദേശായി ആശുപത്രിയിലായിരുന്നു സംഭവം. അർച്ചന എന്ന യുവതിയാണ് നവംബർ ഏഴാം തീയ്യതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. നാല് ദിവസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച ഇരുവരും മരിക്കുകയായിരുന്നു.മരണ വിവരമറിഞ്ഞ് നിരവധി ബന്ധുക്കള്‍ ആശുപത്രിയിലെത്തി. ഇവരില്‍ ചിലരാണ് ഡോക്ടർമാർ ഉള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരെ മർദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുകയും ചെയ്തു.
ആക്രമണത്തില്‍ ജീവനക്കാർക്ക് പലർക്കും പരിക്കേല്‍ക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അതില്‍ നിന്ന് കണ്ടെത്തിയ 27 പേർക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആറാഴ്ച മുമ്പാണ് അർച്ചന എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച സീസേറിയൻ ശസ്ത്രക്രിയ നടത്തി. അപ്പോള്‍ തന്നെ കുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ എൻ.ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
അമ്മയുടെയും ആരോഗ്യ നില മോശമായി. നാല് ദിവസങ്ങള്‍ക്ക് ശേഷം അമ്മയും കുഞ്ഞും മരിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
കുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളതായും ആരോഗ്യനില മെച്ചപ്പെടുന്നില്ലെന്നുള്ളതും നേരത്തെ തന്നെ യുവതിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നതായി ഡോക്ടർമാർ പറയുന്നു.സീസേറിയന് മുമ്പും ബന്ധുക്കളുടെ സമ്മതം വാങ്ങിയിരുന്നു.
ഗർഭകാലത്ത് യുവതിക്ക് ആവശ്യമായ പരിചരണമോ പോഷകാഹാരങ്ങളോ ലഭിച്ചിരുന്നില്ലെന്നും അവരുടെ രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് 7.5 ആയിരുന്നെന്നും ആശുപത്രി രേഖകള്‍ പറയുന്നു. ഇത് കാരണമാണ് ആറാഴ്ച മുമ്പ് തന്നെ യുവതിയെ അഡ്‍മിറ്റ് ചെയ്യേണ്ടി വന്നത്.
എന്നാല്‍ ഇരുവരുടെയും മരണ ശേഷം ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാതെ ബഹളം വെയ്ക്കാൻ തുടങ്ങി.
ഐസിയുവില്‍ പ്രവേശിക്കാൻ ശ്രമിച്ചവരെ തടഞ്ഞ ഒരു നഴ്സിനെ ആക്രമിച്ചു. ഇത് തടയാനെത്തിയ ഒരു ഡോക്ടറെ ഒരാള്‍ കഴുത്തില്‍ പിടിച്ച് ഞെക്കുകയും മറ്റുള്ളവർ ചേർന്ന് മുഖത്തും കൈകളിലും മർദിക്കുകയും ചെയ്തു.
ഈ സമയം മറ്റ് ജീവനക്കാർ ഓടിയെത്തി ഇവരെ രക്ഷിച്ചു. പിന്നീട് ബന്ധുക്കള്‍ മെഡിക്കല്‍ സൂപ്രണ്ടിനെയും കൈയേറ്റം ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.