കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റ് നല്കി തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പിടിയില്‍.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ പാരാമെഡിക്കല്‍ കോഴ്സുകളാണ് നടത്തിയിരുന്നത്. പരാതിയില്‍ സ്ഥാപന മാനേജരാണ് പിടിയിലായത്.ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ നാദാപുരം വരിക്കോളി കൂര്‍ക്കച്ചാലില്‍ ലിനീഷിനെയാണ് (46) പോലീസ് പിടികൂടിയത്. കോഴിക്കോട് കുറ്റ്യാടി പോലീസ് സ്റ്റേഷന് സമീപമാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. നാദാപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളാണ് പഠിപ്പിക്കുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുട്ടികളെ കോഴ്സിന് ചേര്‍ക്കുകയായിരുന്നു. ലാബ് ടെക്നീഷ്യന്, നഴ്സിങ് അസിസ്റ്റന്റ് തുടങ്ങിയ കോഴ്സുകളാണ് സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്നത്.
കോഴ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി വഞ്ചിച്ചു എന്നായിരുന്നു മാതാപിതാക്കളുടെ പരാതി.
രണ്ട് വര്‍ഷ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. പിന്നീട് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി വഞ്ചിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് ഇയാളെ കഴിഞ്ഞ ദിവസം കുറ്റ്യാടി സബ് ഇന്‍സ്പെക്ടര്‍ സി ജയനും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി പറയുന്നത്. ഇവർ 2021ലാണ് കോഴ്സ് പൂര്‍ത്തിയാക്കിയിരുന്നത്. ഹോളോഗ്രാം മുദ്രയും സീലും പതിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്ക് നാദാപുരത്തും ഇതേ പേരില്‍ സ്ഥാപനമുണ്ട്. 2014ലും സമാനമായ കേസില്‍ പ്രതി അറസ്റ്റിലായിരുന്നു.
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.