ദക്ഷിണ കൊറിയൻ ജനതയെ ഏതെല്ലാം വിധത്തില്‍ പ്രതിസന്ധിയിലാക്കാമെന്ന ചിന്തയില്‍ കൂലങ്കഷമായി ഗവേഷണം നടത്തുന്നവരാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ.
അതിർത്തി ഗ്രാമങ്ങളിലേക്ക് മാലിന്യബലൂണുകളയച്ച് ജനജീവിതം ദുസ്സഹമാക്കിയ കിം നേതൃത്വം ഇപ്പോള്‍ പുതിയതരം ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ദക്ഷിണ കൊറിയൻ ഗ്രാമങ്ങളില്‍ 'നോയ്സ് ബോംബിംഗ്' അഥവാ ശബ്ദബോംബുകള്‍ പൊട്ടിക്കുകയാണ് ഉത്തരകൊറിയ.ദക്ഷിണ കൊറിയയുടെ അതിർത്തി പ്രദേശങ്ങളിലുള്ള ഗ്രാമങ്ങളില്‍ നോയ്സ് ബോംബിംഗ് നടത്തി അവിടെയുള്ള ജനങ്ങളെ മാനസികമായി പ്രതിസന്ധിയിലാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
രാത്രിയായാല്‍ ചെന്നായ്‌ക്കള്‍ ഓരിയിടുന്നതും പ്രേതങ്ങള്‍ ചീറുന്നതുമായ ശബ്ദവും ലൗഡ്സ്പീക്കറിലെന്ന പോലെ മുഴങ്ങാൻ തുടങ്ങും. ഇതോടെ ഉറക്കം പമ്പകടക്കും.
രാത്രിയായല്‍ ഉറങ്ങുകയെന്ന ഏറ്റവും അടിസ്ഥാനപരമായ മാനുഷികാവകാശമാണ് ദക്ഷിണ കൊറിയൻ ഗ്രാമവാസികള്‍ക്ക് ഇവിടെ നിഷേധിക്കപ്പെടുന്നത്. ആഴ്ചകളോളം ആവർത്തിച്ചപ്പോള്‍ ഗ്രാമവാസികള്‍ക്ക് രോഇൻസോമ്നിയ അടക്കം നിരവധി അസുഖങ്ങള്‍ പിടിപെടാൻ തുടങ്ങിയിരിക്കുകയാണ്.
ശരിയായ ഉറക്കം ലഭിക്കാത്തതിനാല്‍ ചിലർക്ക് അസഹനീയമായ തലവേദനയാണ് അനുഭവപ്പെടുന്നത്. മറ്റ് ചിലർക്കാകട്ടെ ഗർഭം അലസുക പോലും ചെയ്തു. അതിർത്തി ഗ്രാമമായ ദംഗ്സാനില്‍ നോയ്സ് ബോംബിംഗ് കൂടുതലാണെന്നാണ് റിപ്പോർട്ട്.
വെറും 354 പേർ മാത്രം താമസിക്കുന്ന ഈ ഗ്രാമത്തില്‍ ഭൂരിഭാഗവും മുതിർന്നവരും വയോധികരുമാണ്. ജനലുകളുടെ പുറത്ത് കട്ടിയുള്ള വസ്തുക്കള്‍ ഒട്ടിച്ചുവച്ചാണ് ശബ്ദ ബോംബില്‍ നിന്ന് ഇവർ രക്ഷനേടാൻ ശ്രമിക്കുന്നത്. ചിലപ്പോള്‍ പകല്‍ സമയങ്ങളിലും ശബ്ദ ബോംബുകള്‍ പൊട്ടാൻ തുടങ്ങും. ഗ്രാമത്തിലെ കുട്ടികള്‍ക്ക് വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയുമുണ്ട്.
പുതിയ തന്ത്രമായ നോയ്സ് ബോംബിംഗ് എന്ന് അവസാനിക്കുമെന്നോ ഉത്തരകൊറിയൻ ആക്രമണങ്ങള്‍ എന്നെങ്കിലും തീരുമെന്നോ തങ്ങള്‍ക്ക് അറിയില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.