ട്രിച്ചി: തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിൽ കാവേരി നദീതീരത്ത് കണ്ടെത്തിയ റോക്കറ്റ് ലോഞ്ചർ ആശങ്ക ഉയർത്തുന്നു. ആണ്ടനല്ലൂർ ക്ഷേത്രത്തിനോട് ചേർന്നുള്ള നദീതീരത്താണ് റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയത്.
ക്ഷേത്രത്തിലെത്തിയവരാണ് ഈ അസാധാരണ വസ്തു കാവേരി നദീതീരത്ത് കിടക്കുന്നതായി കണ്ടെത്തിയതും അധികൃതരെ അറിയിച്ചതും. ഇളം നീല നിറത്തിലുള്ള മുനയോടു കൂടിയ ലോഹ വസ്തുവാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും ഉടൻ തന്നെ പുഴയിൽ നിന്നെടുത്ത് മാറ്റുകയും ചെയ്തു.ഈ വസ്തു ഇപ്പോൾ ഇന്ത്യൻ ആർമിയുടെ 117 ഇൻഫൻട്രി ബറ്റാലിയന് കൈമാറിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.റോക്കറ്റ് ലോഞ്ചർ എവിടെ നിന്ന് വന്നു എന്നതാണ് അന്വേഷണത്തിന്റെ പ്രധാന ഊന്നൽ. ഇത് ആരുടേതാണെന്നതും, സൈന്യത്തിന്റേത് തന്നെയാണോ എന്നതുമെല്ലാം അന്വേഷണവിധേയമാക്കും.
സമീപപ്രദേശങ്ങളിൽ ഈ സംഭവം ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സുരക്ഷാ ഏജൻസികൾ ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രവർത്തിച്ചു വരികയാണ്. സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ബുധനാഴ്ച വൈകീട്ടാണ് റോക്കറ്റ് ലോഞ്ചർ നദീതീരത്ത് കിടക്കുന്നതായി ശ്രദ്ധയിൽ പെട്ടത്.അതെസമയം ഈ സംഭവം ഡിഎംകെ സർക്കാരിനെതിരായ പ്രചാരണായുധമാക്കി ആർഎസ്എസ് രംഗത്തെത്തിയിട്ടുണ്ട്.
ക്ഷേത്രത്തിന് സമീപത്തു നിന്നാണ് റോക്കറ്റ് ലോഞ്ചർ കിട്ടിയത് എന്നത് ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉന്നയിക്കുന്നത്. ദേശീയ സുരക്ഷാ വിഷയങ്ങളിൽ ഡിഎംകെ സർക്കാർ കുറ്റകരമായ സമീപനം കാണിക്കുന്നതായി ദി ഓർഗനൈസറിൽ ലേഖനം വന്നിട്ടുണ്ട്. റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ലേഖനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.