തിരുവനന്തപുരം: സന്ദീപ് വാരിയർ ബിജെപിയിൽനിന്ന് കോൺഗ്രസിലെത്തിക്കാനുള്ള ചർച്ചകൾ നടന്നത് അതീവ രഹസ്യമായി. നേതാക്കളിൽ വളരെക്കുറച്ചു പേർക്കു മാത്രമാണ് ചർച്ചകളെക്കുറിച്ച് അറിവുണ്ടായിരുന്നതെന്ന് വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു.
പ്രചാരണ രംഗത്തുനിന്നു വിട്ടുനിന്നിരുന്ന സന്ദീപ് വാരിയരെ വി.കെ.ശ്രീകണ്ഠൻ അടക്കമുള്ള നേതാക്കൾ ബന്ധപ്പെട്ടു. നിലപാട് വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ശ്രീകണ്ഠന്‍ പരസ്യമായി നിലപാട് വ്യക്തമാക്കി. തീരുമാനമെടുക്കാന്‍ കഴിയാതെ ആലോചിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു സന്ദീപ്.
ഒടുവില്‍ കോണ്‍ഗ്രസിലേക്കു വരാന്‍ തീരുമാനമെടുത്തു. തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ പാര്‍ട്ടി പ്രവേശം വേണമെന്നും തീരുമാനമായി. ഇതോടെ ചര്‍ച്ചകള്‍ പുരോഗമിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉള്‍പ്പെടെ ഇടപെട്ടു സംസാരിച്ചു.
ഒരു തരത്തിലുള്ള സ്ഥാനവും സന്ദീപിനു വാഗ്ദാനം ചെയ്തിട്ടില്ലെന്നും എല്ലാ തരത്തിലും രാഷ്ട്രീയ സംരക്ഷണവും അര്‍ഹമായ പരിഗണനയും നല്‍കുമെന്നും വി.കെ.ശ്രീകണ്ഠൻ പറഞ്ഞു. ഒന്നര വര്‍ഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു നല്‍കുന്നതുള്‍പ്പെടെ മുന്‍കൂട്ടി വാക്ക് നല്‍കാനൊന്നും കഴിയില്ല.
സന്ദീപ് വാരിയര്‍ പ്രസക്തനല്ല എന്നു ബിജെപി പറയുന്നത് പരിഹാസ്യമാണ്. അവരുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗവും കേരളത്തില്‍ അറിയപ്പെടുന്ന നേതാവുമായിരുന്നു സന്ദീപ്. കണ്ടവര്‍ക്കൊക്കെ വലിഞ്ഞുകയറാന്‍ പറ്റുന്ന ഇടമാണോ നിര്‍വാഹകസമിതിയെന്ന് വി.കെ.ശ്രീകണ്ഠൻ ചോദിച്ചു.
പ്രസക്തരല്ലാത്ത എത്ര പേര്‍ നിര്‍വാഹക സമിതിയില്‍ ഉണ്ടെന്നാണ് ബിജെപിയോടു ചോദിക്കാനുള്ളത്. കൂടുതല്‍ ആളുകള്‍ സംഘപരിവാർ പാളയം വിടാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. ഒരു പ്രമുഖ ബിജെപി നേതാവ് കോണ്‍ഗ്രസിലേക്ക് എത്തുന്നത് അടുത്ത കാലത്ത് ആദ്യമായാണ്. ഇനിയും കൂടുതല്‍ ആളുകള്‍ എത്തുമെന്നും വി.കെ.ശ്രീകണ്ഠന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.