കൊച്ചി : ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ചത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സിസ തോമസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തില്ല. അതേസമയം സർക്കാരിന്റെ ഹർജിയിൽ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സിസ തോമസിനും കോടതി നോട്ടീസയച്ചു.
ഇന്നലെ സാങ്കേതിക സർവകലാശാല വി.സി നിയമനം ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയിലും ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല. സാങ്കേതിക സർവകലാശാല വി.സിയായി ഡോ. കെ. ശിവപ്രസാദിനെ നിയമിച്ചതിന് എതിരെയാണ് സർക്കാർ ഹർജി നൽകിയത്. സർവകലാശാലയിൽ വൈസ്ചാൻസലർ ഇല്ലാത്ത സ്ഥിതി ആശാസ്യമല്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാൻ വിലയിരുത്തി.
സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി പ്രൊഫ. ശിവപ്രസാദിനടക്കം നോട്ടീസ് അയച്ചു.
വി.സി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണമെന്ന ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ മുൻ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ വാദം. അതിനാൽ താത്കാലിക വി.സിയെ നിയമിച്ച് ചാൻസലർ കൂടിയായ ഗവർണർ ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
കണ്ണൂർ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയ സർക്കാർ നടപടി റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിൽ, വി.സി നിയമനത്തിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ചാൻസലർ സർക്കാർ വാദത്തെ എതിർക്കുന്നത്. ഹർജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.