കോഴിക്കോട്: 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എറണാകുളത്തിന്റെ ജി. സഞ്ജു ക്യാപ്റ്റനും ഗോള്‍കീപ്പര്‍ എസ്. ഹജ്മല്‍ വൈസ് ക്യാപ്റ്റനുമാണ്. ടീമില്‍ 15 പുതുമുഖങ്ങളുണ്ട്. കഴിഞ്ഞ സന്തോഷ് ട്രോഫി കളിച്ച അഞ്ച് താരങ്ങള്‍ ടീമിലുണ്ട്. പയ്യനാട് സന്തോഷ് ട്രോഫിയില്‍ കര്‍ണാടക ടീമിന്റെ പരിശീലകനായിരുന്ന ബിബി തോമസ് മുട്ടത്താണ് പരിശീലകന്.
സൂപ്പര്‍ ലീഗ് കേരളയില്‍ തിളങ്ങിയ പത്തോളം പേര് ടീമില്‍ ഇടംപിടിച്ചു. മലപ്പുറത്തുനിന്നുള്ള പതിനേഴുകാരന് മുഹമ്മദ് റിഷാദ് ഗഫൂറാണ് ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ താരം. സൂപ്പര്‍ ലീഗ് കേരളയിലെ മികച്ച പ്രകടനമാണ് റിഷാദിനെ ടീമിലെത്തിച്ചത്. ഗ്രൂപ്പ് എച്ചില് റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം. നവംബര്‍ 20-ന് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ റെയില്‍വേസുമായാണ് കേരളത്തിന്റെ ആദ്യമത്സരം. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപ് ആണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും.
ആക്രമണ ശൈലിയിലുള്ള കളി രീതിയായിരിക്കും അവലംബിക്കുകയെന്ന് പരിശീലകന് ബിബി തോമസ് പറഞ്ഞു. കിരീടം നേടാന്‍ പ്രാപ്തിയുളള ടീമാണ് ഇതെന്ന് ക്യാപ്റ്റന്‍ സഞ്ജുവും പറഞ്ഞു. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.
ഗോള്‍കീപ്പര്‍മാര്‍: കെ. മുഹമ്മദ് നിയാസ്, എസ്. ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ. മുഹമ്മദ് അസ്ഹര്‍.
ഡിഫന്‍ഡര്‍മാര്‍: എം. മനോജ്, ജി.സഞ്ജു (ക്യാപ്റ്റന്‍), മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പി.ടി. മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്.
മിഡ്ഫീല്‍ഡര്‍മാര്‍: വി.അര്ജുന്, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്മാന്, സല്മാന് കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പി.പി. മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്റഫ്.
മുന്നേറ്റം: ഗനി നിഗം, മുഹമ്മദ് അജ്സല്‍, ഇ. സജീഷ്, ടി. ഷിജിന്.
മുഖ്യപരിശീലകന്‍: ബിബി തോമസ് മുട്ടത്ത്
സഹപരിശീലകന്‍: സി. ഹാരി ബെന്നി
ഗോള്‍കീപ്പിങ് പരിശീലകന്: എം.വി. നെല്‍സണ്‍
ടീം ഫിസിയോ: ജോസ് ലാല്‍
മാനേജര്‍: അഷ്റഫ് ഉപ്പള.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.